വയനാട്ടില്‍ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തിരികെ കാട്ടിലേക്ക് കയറ്റി

By Web TeamFirst Published Mar 12, 2019, 10:04 PM IST
Highlights

രാവിലെ ആനയുടെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആനക്കൂട്ടം വീണ്ടും തിരികെ വരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്

പനമരം:വയനാട് പനമരത്ത് ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ വനംവകുപ്പ് തിരികെ കാട്ടിലേക്ക് ഓടിച്ചു. 11 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ കാട്ടിലേക്ക് ഒടിക്കാനായത്. വനംവകുപ്പിന്റെ 2 കുങ്കിയാനകളും 100 ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ശ്രമമാണ് ഒടുവിൽ ഫലം കണ്ടത്. 

രാവിലെ ആനയുടെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആനക്കൂട്ടം വീണ്ടും തിരികെ വരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. രാവിലെയോടെയാണ് മാനന്തവാടിക്കടുത്ത് പനമരം മേഖലയില്‍ കാട്ടാന ഇറങ്ങിയത്. പ്രദേശവാസിയായ ഒരു പാല്‍വില്‍പനക്കാരനെ പുലര്‍ച്ചെയോടെ കാട്ടാനെ ആക്രമിച്ചു കൊന്നു. 

ഇതേ തുടര്‍ന്ന് ആനയെ കാട്ടിലേക്ക് തിരികെ കയറ്റി വിടാനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയെങ്കിലും ആന ഇവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ജനവാസ മേഖലയിലിറങ്ങിയ കാട്ടാന അക്രമസ്വഭാവം കാണിക്കുന്നതിനെ തുടര്‍ന്ന് ആനയുടെ സാന്നിധ്യമുള്ള ചെറുകാട്ടൂര്‍ വില്ലേജില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 

click me!