
കൽപ്പറ്റ: ശരീരത്തില്‍ പിന്‍ഭാഗത്ത് വ്രണവുമായി വനത്തിനുള്ളില്‍ ദുരിതമനുഭവിച്ച കൊമ്പനാനയെ വനംവകുപ്പ് പിടികൂടി വിദഗ്ധ ചികിത്സക്കായി കൊട്ടിലില്‍ തളച്ചു. മയക്കുവെടി വെക്കാതെ അതി സാഹസികമായാണ് ആനയെ മരത്തടികളില്‍ തീര്‍ത്ത കൂട്ടിലേക്ക് എത്തിച്ചത്. ഏകദേശം 30 വയസ് പ്രായമുള്ള കൊമ്പനെ കൊട്ടിലില്‍ കയറ്റാന്‍ നാലുമണിക്കൂര്‍ സമയം വേണ്ടി വന്നു. പത്ത് കുങ്കിയാനകളും നിരവധി ആനപരിശീലകരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഇതിനായി അഭയാരണ്യം ആനപരിപാലന കേന്ദ്രത്തില്‍ എത്തിയിരുന്നു.
മേല്‍ഗൂഡല്ലൂര്‍, കോക്കാല്‍, സില്‍വര്‍ ക്ലൗഡ് എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ വേദന തിന്ന് കറങ്ങി നടന്ന ആനയെ നിരവധി തവണ ശ്രമിച്ചാണ് പിടികൂടാനായത്. കഴിഞ്ഞ ദിവസം മുതുമല ആനപരിപാലന കേന്ദ്രത്തില്‍ നിന്ന് എത്തിച്ച കുങ്കിയാനകളെ ഉപയോഗിച്ച് കൊമ്പനെ വരുതിയിലാക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി മോശമായതിനാലാണ് മയക്കുവെടി ഒഴിവാക്കിയത്. കാലുകള്‍ക്ക് കയറിട്ട് വനത്തില്‍ തന്നെ ഒരു ഭാഗത്താണ് കൊമ്പനെ നിര്‍ത്തിയിരുന്നത്. ഡോക്ടര്‍ രാജേഷ്, മനോഹരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ. ഒരു വര്‍ഷം മുമ്പാണ് കൊമ്പന് മുറിവേറ്റതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മറ്റു ആനകളുമായുണ്ടായ സംഘട്ടനത്തിനിടെയായിരിക്കാം മുറിവേറ്റതെന്നാണ് കരുതുന്നത്. അന്ന് തന്നെ പഴങ്ങളിലും മറ്റും മരുന്ന് വെച്ച് ചികിത്സ നല്‍കിയിരുന്നെങ്കിലും ആനയെ പൊടുന്നനെ കാണാതാകുകായിരുന്നു. ഇപ്പോള്‍ ഒരു മാസമായ പഴുത്ത വ്രണവുമായി ജനവാസമേഖലകളിലെത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam