
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ വാഹനമിടിച്ചതിനെ തുടർന്ന് പരിക്കേറ്റയാളെ റോഡരികിൽ മുറിക്കുള്ളിൽ പൂട്ടിയിട്ട് വാഹനമിടിച്ചവർ കടന്നുകളഞ്ഞു. പരിക്കേറ്റയാൾ മുറിക്കുള്ളിൽ കിടന്ന് തന്നെ മരിച്ചു. കലുങ്ക്ന സ്വദേശി സുരേഷാണ് മരിച്ചത്. വെള്ളറട പൊലീസ് സംഭവത്തെക്കുറിച്ച് പരിശോധന ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് സംഭവമുണ്ടായത്. കലുങ്ക് നട സ്വദേശി സുരേഷെന്ന 55കാരനാണ് മരിച്ചത്.
അന്ന് രാത്രി റോഡില്‍ നില്‍ക്കുന്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ സുരേഷിനെ ഇടിച്ചിടുകയായിരുന്നു. അടുത്ത നിമിഷം ഇവര്‍ ബൈക്ക് നിര്‍ത്തിയിറങ്ങി സുരേഷിനെ എടുത്ത് തൊട്ടടുത്ത റൂമിനടുത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ റൂമിലാണ് സുരേഷ് താമസിക്കുന്നത്. മുറിയിലേക്ക് എടുത്തുകൊണ്ടുപോകുന്ന സമയത്ത് സുരേഷിന്‍റെ അവസ്ഥയെന്തെന്ന് വ്യക്തമല്ല. അവിടെ കിടത്തിയതിന് ശേഷം രണ്ട് പേരും പോകുന്നതും കാണാം.
ഇന്നലെ ഉച്ചയോടെ ഈ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായി നാട്ടുകാര്‍ക്ക് അനുഭവപ്പെട്ടത്. നാട്ടുകാര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കാണുന്നത്. പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്തുകൊണ്ടായിരിക്കാം ഇയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് പോയതെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam