
തിരുവനന്തപുരം: തിരുവനന്തപുരം കരമനയിലെ യുവാവിന്റെ കൊലപാതകത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 4 പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 2019ലെ കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് ഈ കേസിലെ പ്രതികളെന്നും കഴിഞ്ഞ ദിവസം ബാറിലുണ്ടായ തർക്കത്തിന്റെ പ്രതികാരമെന്ന് അരുംകൊലയെന്നും പൊലീസ് വ്യക്തമാക്കി.
മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖില്‍ ആണ് ഇന്നലെ കൊല്ലപ്പെട്ടത്. വൈകീട്ട് അഞ്ച് മണിയോടെ കരമന മരുതൂർ കടവിലായിരുന്നു സംഭവം. യുവാവിനെ നടുറോഡിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. അതിക്രൂരമായിട്ടാണ് പ്രതികള്‍ അഖിലിനെ കൊലപ്പെടുത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളില്‍ കാണാം. കേസില്‍ പിടിയിലാകാനുള്ള നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വിനീഷ് രാജ്, അഖിൽ, സുമേഷ്, അനീഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
കൊലപാതകത്തിന് തൊട്ടുമുമ്പ് പിറന്നാളാഘോഷം; കരമന കൊലക്കേസിലെ പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്
കഴിഞ്ഞ മാസം 26 ന് രാത്രി പാപ്പനംകോട് ബാറിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട അഖിൽ അടക്കം എട്ട് പേര്‍ അടങ്ങുന്ന സംഘവും പ്രതികളും തമ്മിലായിരുന്നു തർക്കം. ബാറിൽ വഴി അടഞ്ഞ് നിന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം തുടങ്ങുന്നത്. കൊല്ലപ്പെട്ട അഖിലിന്റെ സംഘവും പ്രതികളും തമ്മിൽ അന്നും അടിയുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam