
വയനാട്: മീനങ്ങാടി പോലീസ് നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസിന് കണ്ട് ഓടിയ മൂന്ന് യുവാക്കളുടെ കൈയ്യിൽ നിന്നും 46 ഗ്രാമോളം എംഡിഎംഎ കണ്ടെത്തി. കൃഷ്ണഗിരി, ജൂബിലി ജംങ്ഷനില്‍ പഞ്ചായത്ത് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഷെഡിന് സമീപം നില്‍ക്കുകയായിരുന്ന മൂവരും പോലീസിനെ കണ്ട് പരിഭ്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇവരെ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് 45.81 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
വയനാട് സ്വദേശികളായ മീനങ്ങാടി കോലംമ്പറ്റ നാലുകണ്ടത്തില്‍ വീട്ടില്‍ കെ. അഖില്‍(22), മുട്ടില്‍, കുട്ടമംഗലം, തടത്തില്‍ വീട്ടില്‍ മുഹമ്മദ് അസ്‌നാഫ്(24), കൃഷ്ണഗിരി, അമ്പലപ്പടി, അഴകന്‍പറമ്പില്‍ വീട്ടില്‍ വിഷ്ണു മോഹന്‍(24) എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് പിടികൂടിയത്. നാല് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് വലിയ അളവിൽ എംഡിഎംഎ പിടികൂടുന്നത്. ജൂൺ ഒന്നിന് 113.57 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികുടിയിരുന്നു. വയനാട് ജില്ലാ അതിര്‍ത്തികളിലും അതിര്‍ത്തി ഗ്രാമങ്ങളിലുമെല്ലാം പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചത്. ചോദ്യം ചെയ്യലിൽ ഒരു നൈജീരിയക്കാരനില്‍ നിന്ന് എംഡിഎംഎ വാങ്ങിയെന്നും വില്‍പ്പനക്കായി കൊണ്ടു വന്നതാണെന്നും പ്രതികൾ മൊഴി നൽകിയെന്ന് പൊലീസ് പറയുന്നു. മീനങ്ങാടി എസ്എച്ച്ഒ പിജെ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എസ്ഐ എം.വിനോദ്‌കുമാർ, സീനിയർ സിപിഒമാരായ പ്രവീണ്‍, സാദിഖ്, ചന്ദ്രന്‍, സിവിൽ പൊലീസ് ഓഫീസർ ഖാലിദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam