
കോഴിക്കോട്: ബസ് യാത്രക്കാരനെ ആക്രമിച്ച് പണമടങ്ങിയ പഴ്സ് തട്ടിപ്പറിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കാഞ്ഞങ്ങാട് നാട്ടുകൽ സ്വദേശി പാലക്കുഴിയിൽ ശ്രീജിത്ത് (32), പേരാമ്പ്ര ചേനോളി പനമ്പറമ്മൽ പി. നിസാർ (32), കുറ്റ്യാടി കുനിയിൽ അബ്ദുൾ ജലീൽ എന്ന ഖലീൽ (39) എന്നിവരാണ് കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയായത്.
ഇന്നലെ ഉച്ചയോടെ കോഴിക്കോട് നഗരത്തിലാണ് സംഭവം. ബേപ്പൂർ സ്വദേശി ടി.കെ. സുരേഷിനെയാണ് സംഘം ആക്രമിച്ചത്.
കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപത്ത് ബസിൽ നിന്നിറങ്ങുന്നതിനിടെ പ്രതികളിൽ ഒരാൾ സുരേഷിനെ തള്ളിയിടുകയായിരുന്നു. റോഡിൽ വീണ സുരേഷിനെ പിടിച്ചെഴുന്നേൽപ്പിക്കുകയെന്ന വ്യാജേന മൂന്നംഗ സംഘമെത്തി. എഴുന്നേൽപ്പിക്കുന്നതിനിടെ ഒരാൾ സുരേഷിന്‍റെ പോക്കറ്റിൽ നിന്നും പഴ്സ് ബലമായി പിടിച്ചെടുത്ത് ടൗൺ ഹാൾ ഭാഗത്തേക്ക് ഓടി.
തുടർന്ന് സുരേഷും സുഹൃത്തുക്കളും നടത്തിയ പരിശോധനയിൽ സംഘത്തിലെ ഒരാളെ പിടികൂടി ടൗൺ പൊലീസിന് കൈമാറി. പിന്നീട് ടൗൺ എസ്.ഐ. ബിജു ആന്‍റണിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് മറ്റു പ്രതികളെ കണ്ടെത്തിയത്. ഇവർ സ്ഥിരം പിടിച്ചു പറി നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
കസബ പൊലീസിലും പ്രതികൾക്കെതിരേ കേസുകൾ നിലവിലുണ്ട്. സംഘത്തിലെ കോഴിക്കോട് സ്വദേശിയായ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് എസ്ഐ പറഞ്ഞു. ഇയാളെ കുറിച്ച് അന്വേഷിച്ചു വരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam