
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഇന്ന് മാത്രം മൂന്നിടങ്ങളിൽ മൂന്ന് യുവാക്കളാണ് മുങ്ങി മരിച്ചത്. വർക്കല കാപ്പിൽ കടലിൽ ഇറങ്ങിയ യുവാവും, പാപനാശിനിയിൽ കുളിക്കാനിറങ്ങിയ യുവാവും, ഓടയം ബീച്ചിലിറങ്ങിയ യുവാവുമാണ് മരിച്ചത്. തിരുവനന്തപുരത്ത് തന്നെ, ഇന്ന് വൈകിട്ടോടെ വിഴിഞ്ഞത്ത് ബൈക്ക് റേസിംഗിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കളും മരിച്ചതും നാടിന് തീരാവേദനയായി.
വർക്കല കാപ്പിൽ കുളിക്കാൻ ഇറങ്ങിയ യുവാവാണ് വൈകിട്ടോടെ മുങ്ങി മരിച്ചത്. ആലങ്കോട് വഞ്ചിയൂർ സ്വദേശി മാഹിൻ (30) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ മാഹിൻ തിരയിൽ പെടുകയായിരുന്നു. വൈകിട്ട് ആറര മണിയോടെയാണ് മാഹീൻ അപകടത്തിൽപ്പെട്ടത്. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മാഹിൻ മുങ്ങിപ്പോവുകയായിരുന്നു. പിന്നീട് ഏഴരയോടെ മാഹിനെ രക്ഷാപ്രവർത്തകർ കണ്ടെടുത്ത് വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വർക്കല പാപനാശിനിയിൽ കുളിക്കാനിറങ്ങിയ യുവാവും ഇന്ന് വൈകിട്ടോടെ മരിച്ചു. പാലച്ചിറ രഘുനാഥപുരം സ്വദേശി അജീഷ് (29) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവമുണ്ടായത്. ൃ
ഉച്ചയോടെ വർക്കല ഓടയം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശിയും ഇന്ന് ചുഴിയിൽപ്പെട്ട് മരിച്ചു. കോയമ്പത്തൂർ പല്ലടം സ്വദേശി അജയ് വിഘ്‌നേഷാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരമാണ്. വിനോദസഞ്ചാരത്തിനായി സമീപത്തെ റിസോർട്ടിൽ എത്തിയവരാണ് അപകടത്തിൽ പെട്ടത്.
വൈകിട്ട് തന്നെ വിഴിഞ്ഞം ബൈപ്പാസിൽ മത്സരയോട്ടത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചിരുന്നു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം കല്ലുവെട്ടാംകുഴിക്ക് സമീപമാണ് അപകടം.
ഏതാണ്ട് അഞ്ചേകാലോടെയാണ് വിഴിഞ്ഞം ബൈപ്പാസിൽ അപകടമുണ്ടാകുന്നത്. ബൈക്ക് റേസിംഗ് തന്നെയാണ് അപകടമുണ്ടാകാൻ കാരണമെന്ന് വിഴിഞ്ഞം സിഐ സ്ഥിരീകരിച്ചു. അപകടമുണ്ടായ ഉടൻ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. കൊണ്ടുപോകുമ്പോൾത്തന്നെ ഇരുവരുടെയും നില അതീവഗുരുതരമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ, പാലക്കാട് ധോണി വെള്ളച്ചാട്ടത്തിൽ വീണ് ഒരാളെ കാണാതായിരുന്നു. 18 വയസുള്ള അജിനെയാണ് കാണാതായത്. 9 പേരടങ്ങുന്ന സംഘമാണ് ധോണിയിൽ വിനോദസഞ്ചാരത്തിനായി എത്തിയത്. ട്രക്കിങ്ങിനിടെ കാൽ വഴുതി അജിൻ താഴേക്ക് വീണതായും എത്ര വിളിച്ചിട്ടും കേൾക്കുന്നില്ലെന്നും കൂട്ടുകാർ പറഞ്ഞു. തുടർന്ന് അജിന് വേണ്ടി സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.