'അയാൾ ആക്രോശിച്ചു', പൊലീസ് ജീപ്പിന്റ ഗ്ലാസ് ചവിട്ടിപൊട്ടിച്ചു', ബത്തേരിയിൽ പൊലീസിനെ ആക്രമിച്ചവരുടെ പരാക്രമം!

By Web TeamFirst Published Feb 6, 2023, 11:05 PM IST
Highlights

നഗരപ്രാന്തത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടാനെത്തിയ പൊലീസുകാരെ യുവാക്കള്‍ ആക്രമിച്ച വാർത്ത ഇന്ന് പുറത്തുവന്നിരുന്നു.  

സുല്‍ത്താന്‍ബത്തേരി: നഗരപ്രാന്തത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടാനെത്തിയ പൊലീസുകാരെ യുവാക്കള്‍ ആക്രമിച്ച വാർത്ത ഇന്ന് പുറത്തുവന്നിരുന്നു.  ബത്തേരി കണ്‍ട്രോള്‍ റൂം എ എസ് ഐ തങ്കന്‍ (45), ഡ്രൈവര്‍ അനീഷ് (34) എന്നിവര്‍ക്കായിരുന്നു പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തില്‍ മന്തണ്ടിക്കുന്ന് സ്വദേശികളായ കല്ലംകുളങ്ങര രഞ്ജു (32) ചെമ്മിക്കാട്ടില്‍ കിരണ്‍ ജോയി (23) ബീനാച്ചി പൂതിക്കാട് പാങ്ങോട്ട് ധനുഷ് (27) എന്നിവരെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. 

ഞാഴറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. എ എസ് ഐ തങ്കനും മറ്റു പൊലീസുകാരും സമീപ പ്രദേശമായ പഴുപ്പത്തൂര്‍ ക്ഷേത്രത്തിലെ ഉത്സവ ഡ്യൂട്ടിയിലായിരുന്നു. ഇതിനിടെയാണ് ബീനാച്ചി പൂതിക്കാട് ജംഷ്‌നില്‍ സംഘര്‍ഷമുണ്ടെന്ന വിവരം ലഭിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി തട്ടി അപകടമുണ്ടായതിനെ തുടര്‍ന്ന് മൂന്ന് യുവാക്കളും പ്രദേശത്ത് പ്രശ്‌നമുണ്ടാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

ഇത് അന്വേഷനിക്കുന്നതിനിടെയായിരുന്നു സംഘം പൊലീസിനെ ആക്രമിച്ചത്. മൂന്ന് പേരോടും പൊലീസ് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും രണ്ട് പേര്‍ മാത്രമാണ് വാഹനത്തില്‍ കയറിയിരുന്നത്. പ്രതികളിലൊരാളായ ധനുഷ്  പൊലീസുകാര്‍ക്ക് നേരെ ആക്രോശിച്ചുകൊണ്ട് അടുത്തേക്ക് വന്നതായി എ എസ് ഐ തങ്കന്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

Read more:  കോളേജിന് മുന്നിലെ വാടക മുറിയിൽ, ബൈക്കിൽ കറങ്ങി റോഡരികിൽ; മലപ്പുറത്ത് മാരക മയക്കുമരുന്നുമായി ആറ് പേർ പിടിയിൽ

മൂന്നുപേരും മദ്യപിച്ചിരുന്നതായും, ഇക്കാര്യം വൈദ്യ പരിശോധനയിൽ  തെളിഞ്ഞതായും പൊലീസ് അറിയിച്ചു. പ്രതികളുടെ ആക്രമണത്തില്‍ എ എസ് ഐ തങ്കന്റെ മുകള്‍ നിരയിലെ പല്ല് നഷ്ടമായതായി പറയുന്നു. പൊലീസ് ഡ്രൈവര്‍ അനീഷിന്റെ വലതു കൈപ്പത്തിക്ക് പൊട്ടല്‍ സംഭവിച്ചു. ഗുരുതര സ്വഭാവമുള്ള വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

click me!