
തൃശ്ശൂർ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടു വെക്കാനായി 10 സെന്റ് സ്ഥലം നല്‍കാന്‍ സന്നദ്ധരായി ദമ്പതികള്‍. റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപികയായ ഷാജിമോളും ഭര്‍ത്താവ് ആന്‍റണിയുമാണ് സ്ഥലം നല്‍കാനുള്ള സാക്ഷ്യപത്രം റവന്യു വകുപ്പ് മന്ത്രി കെ. രാജന് കൈമാറിയത്. തൃശ്ശൂർ മാടക്കത്തറ വില്ലേജില്‍ വാരിക്കുളം എന്ന സ്ഥലത്ത് ഷാജിമോളുടെ പേരിലുള്ള 10 സെന്റ് കരഭൂമിയാണ് വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുവെക്കാനായി നല്‍കുന്നത്.
വേലൂര്‍ ചിറ്റിലപ്പിള്ളി വീട്ടിലാണ് കൃഷിക്കാരനായ ആന്റണിയും ഷാജിമോളും താമസിക്കുന്നത്. എംബിബിഎസിന് പഠിക്കുന്ന ഡോവിഡ്, എം.എസ്.സി അഗ്രിക്കള്‍ച്ചറിനു പഠിക്കുന്ന ജോണ്‍ എന്നിവര്‍ മക്കളാണ്. ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെട്ടവർക്ക് ജീവിതം തിരികെ പിടിക്കാൻ ഈ ഭൂമി ഉപകാരപ്പെടട്ടേയെന്ന് ആന്‍റണിയും ഷാജിമോളും പറയുന്നു.
കേരളത്തെ നടുക്കിയ വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ ഇകുവരെ മരണം 360 ആയി. 30 കുട്ടികളും ദുരന്തത്തില്‍ മരിച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 146 മൃതദേഹങ്ങൾ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹങ്ങൾ അവശേഷിക്കുന്നുണ്ട്. ഇനിയും 200 ൽ അധികം പേരെ കണ്ടെത്താനുണ്ട്. സൈന്യത്തിന്‍റെ നേതൃത്വത്തിൽ ഉരുൾപ്പൊട്ടൽ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
Read More : കണ്ണീർപ്പുഴയായി ചാലിയാർ; ഇതുവരെ കണ്ടെത്തിയത് 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളും, ഇന്നും തെരച്ചിൽ തുടരും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam