
തൃശൂർ: ചേറൂരിൽ ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കല്ലടിമൂല സ്വദേശിനി സുലു (46) ആണു കൊല്ലപ്പെട്ടത്. ഭർത്താവായ ഉണ്ണികൃഷ്ണനാണ് സുലുവിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം. മൂന്ന് ദിവസം മുമ്പാണ് ഉണ്ണികൃഷ്ണൻ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണു കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു. ഉണ്ണികൃഷ്ണൻ പലപ്പോഴായി ഭാര്യക്ക് ഒരു കോടി രൂപയോളം അയച്ചുകൊടുത്തതായി പറയുന്നു.
ഈ തുക സുലുവിന്‍റെ കൈയിൽ ഇല്ലാതിരുന്നതും കൂടാതെ മൂന്നു ലക്ഷം രൂപ കടം വരുത്തിവച്ചതുമാണു കൊലപാതകത്തിനു പ്രേരിപ്പിച്ചത്. ചേറൂരിൽ ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട്. അയൽപക്കക്കാരുമായി ബന്ധമില്ലാതെയായിരുന്നു ജീവിതം. രണ്ടു മക്കളും കേരളത്തിനു പുറത്താണ് പഠിക്കുന്നത്. വീട്ടിൽ സുലു മാത്രമാണു താമസിച്ചിരുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
സംഭവശേഷം രാത്രി 12.30 ഓടെ ഇവരുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ (50) വിയ്യൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് വീട്ടിലെത്തി കൊലപാതകം സ്ഥിരീകരിച്ചു. പൊലീസ് എത്തിയപ്പോഴാണ് വീട്ടിലുണ്ടായിരുന്ന ഇവരുടെ മകൻ വിവരമറിയുന്നത്. കിടപ്പുമുറിയിലാണ് സുലുവിന്‍റെ മൃതദേഹം ഉണ്ടായിരുന്നത്. പ്രവാസിയായ ഉണ്ണികൃഷ്ണൻ എട്ടിനാണു നാട്ടിൽ എത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam