
സന്നിധാനം: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ നടപ്പിലാക്കിയ തിരുപ്പതി മോഡൽ ക്യൂവിന്‍റെ പരീക്ഷണം വിജയം. ക്യൂ കോംപ്ലക്സുകളിൽ പരമാവധി ആളുകളെ എത്തിച്ച് മുന്നോട്ട് കടത്തി വിടുന്ന രീതിയാണ് പരീക്ഷിച്ചത്. തിക്കിലും തിരക്കിലും പെടാതെ വിശ്രമിക്കാൻ അവസരം കിട്ടുന്നതോടെ തീർത്ഥാടകർക്കും ആശ്വാസമാണ് പുതിയ രീതി.
ഇക്കുറി തീർത്ഥാടനം തുടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തിരക്ക് നിയന്ത്രിക്കാൻ തിരുപ്പതി മോഡൽ ക്യൂ നടപ്പിലക്കാൻ തീരുമാനിച്ചത്. 60000 ത്തിലധികം തീർത്ഥാടകർ എത്തുന്ന ദിവസങ്ങളിലാണ് തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പാടുപെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി എഴുപതിനായിരത്തിലധികം ആളുകളാണ് പ്രതിദിനം ശബരിമല ദർശനം നടത്തുന്നത്. ഇതോടെയാണ് മരക്കൂട്ടത്തിനും ശരംകുത്തി ഇടയ്ക്കുള്ള ക്യൂ കോംപ്ലക്സുകളെ ഉപയോഗിക്കാൻ തുടങ്ങിയത്. പുതിയ രീതി പ്രകാരം ക്യൂ കോംപ്ലക്സുകളിൽ ആളുകളെ പ്രവേശിപ്പിച്ച് അവിടെ നിന്ന് നിശ്ചിത എണ്ണം ആളുകളെയാണ് മുന്നോട്ട് കടത്തി വിടുന്നത്. ക്യൂ കോപ്ലക്സുകളിൽ ഭക്തർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കി. വെള്ളവും ലഘുഭക്ഷണവും നല്‍കും.
നിയന്ത്രണത്തിനായി കൂടുതൽ പൊലീസുകാരെയും നിയോഗിച്ചു. ഓരോ ക്യൂ കോംപ്ലക്സുകളിലും എൽഇഡി ഡിസ്പ്ലേകളുമുണ്ട്. പൊലീസ് കൺട്രോൾ റൂമിൽ നിന്നാണ് നിർദേശങ്ങൾ നൽകുന്നത്. തിരക്ക് കൂടിയ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ബുദ്ധിമുട്ടായിരുന്നു തീർത്ഥാടകർ അനുഭവിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam