
ഇടുക്കി: ഡിസംബറിന്റെ കുളിരുതേടി മൂന്നാറിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്. മഞ്ഞും കുളിരും നിറയുന്ന ക്രിസ്തുമസിന്റെ അവധിക്കാലം ആസ്വദിക്കുന്നതിന് ആയിരക്കണക്കിന് സഞ്ചാരികളാണ് തെക്കിന്റെ കാശ്മീരിലേയ്ക്ക് എത്തുന്നത്. പ്രളയത്തില്‍ പാടേ തകര്‍ന്ന മൂന്നാറിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ദിനങ്ങള്‍കൂടിയാണ് ഈ ക്രിസ്തുമസ് കാലം.
മഞ്ഞും കുളിരും നിറഞ്ഞ മനോഹരിയായ മൂന്നാറിന്റെ കാഴ്ചകള്‍ ആസ്വദിക്കുന്നതിന് ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഈ ക്രിസ്തുമസ് അവധിക്കാലത്ത് നേരത്തെ തന്നെ കോട്ടേജുകളും ഹോട്ടലുകളും ബുക്ക് ചെയ്ത് മൂന്നാറിലേയ്ക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാം തന്നെ സഞ്ചാരികളാല്‍ നിറയുന്ന കാഴ്ചയാണ് ഇപ്പോള്‍.
രാജമല, മാട്ടുപ്പെട്ടി എക്കോപ്പോയിന്റ് അടക്കമള്ള കേന്ദ്രങ്ങളില്‍ സഞ്ചാരികളുട വന്‍ തിരക്കാണ് അനഭവപ്പെടുന്നത്. സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചതോടെ വീണ്ടും വിനോദ സഞ്ചാര മേഖല ഉണര്‍ന്നതിന്റെ സന്തോഷത്തിലാണ് മൂന്നാറിലെ വ്യാപാരികളടക്കം. പ്രളയം വരുത്തിവച്ച കടക്കണിയുടെ ദുരിതക്കയത്തില്‍ നിന്നും കരകയറുന്നുതിനുള്ള കച്ചിത്തുരുമ്പ് കൂടിയാണ് മൂന്നാറിന് ഇത്തവണത്തെ ക്രിസ്തുമസ് കാലം.
നിലവില്‍ മീശപ്പുലിമലയിലേയ്ക്കടക്കം സഞ്ചാരികള്‍ക്കായി യാത്ര സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നതും മൂന്നാറിലേയ്‌ക്കെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രതീക്ഷ പകര്‍ന്നു നല്‍കുന്നുണ്ട്. അനുകൂലമായ കാലാവസ്ഥയും വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് പകര്‍ന്ന് നല്‍കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയാണ് മൂന്നാറിലെ വ്യാപാര സമൂഹം. എന്നാല്‍ പ്രളയത്തില്‍ പാടെ തകര്‍ന്ന മൂന്നാറിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam