
പുല്‍പ്പള്ളി: വയനാട്ടില്‍ വാഹനത്തില്‍ ലിഫ്റ്റ് കൊടുത്തയാളുടെ ബാഗില്‍ നിന്ന് ആനപ്പല്ല് കണ്ടെടുത്തതിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ അറസ്റ്റിലായി. വയനാട് പുല്‍പ്പള്ളി ചീയമ്പം കോളനിയിലെ അജീഷും കോഴിക്കോട് സ്വദേശികളായ അഞ്ചു പേരുമാണ് അറസ്റ്റിലായത്. മുത്തങ്ങയില്‍ വാഹന പരിശോധന നടത്തിയ പൊലീസ് സംഘമാണ് അജീഷിന്റെ ബാഗില്‍ നിന്ന് അരക്കിലോ തൂക്കമുള്ള ആനപ്പല്ല് കണ്ടെടുത്തത്.
കൂട്ടത്തിലൊരാളുടെ സഹപാഠിയായ അജീഷിനെ വഴിയില്‍ നിന്നു കണ്ടപ്പോള്‍ ലിഫ്റ്റ് കൊടുത്തതാണെന്നാണ് കോഴിക്കോട് സ്വദേശികള്‍ പറയുന്നത്. വനത്തില്‍ നിന്നു വീണു കിട്ടിയതാണ് ആനപ്പല്ലെന്ന് അജീഷും മൊഴി നല്‍കി. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചു.
കട്ടപ്പനയിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവം; പ്രതികളിലൊരാൾ പിടിയിൽ
മറ്റൊരു സംഭവത്തില്‍ വയനാട് പുൽപ്പള്ളി പെരിക്കല്ലുരിൽ വെച്ച് കഞ്ചാവുമായി മധ്യവയസ്ക്കൻ പിടിയിലായി. 480 ഗ്രാം കഞ്ചാവുമായി കോഴിക്കോട് താമരശ്ശേരി സ്വദേശി ജബ്ബാറാണ് അറസ്റ്റിലായത്. സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ചിലെ ഉദ്യോഗസ്ഥരാണ് വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടിയത്. കർണ്ണാക, തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ മയക്കുമരുന്ന് കടത്ത് ഈയിടെ വർധിച്ചതായി എക്സൈസ് വിശദമാക്കിയിട്ടുണ്ട്.