
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ കാനന വിഭവങ്ങളുമായി കാണിക്കാർ എത്തി. പതിറ്റാണ്ടുകളായി തുടർന്നു വന്ന ആചാരം പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം ഒഴിവാക്കിയിരുന്നു. തങ്ങളുടെ തമ്പുരാട്ടിമാരോട് കാട്ടിലെ സങ്കടങ്ങൾ പറഞ്ഞാണ് മൂപ്പനും സംഘവും മടങ്ങിയത്
കാട്ടുതേൻ, കാട്ടുമഞ്ഞൾ, കാട്ടുകുന്തിരിക്കം, കാട്ടുവള്ളി ഊഞ്ഞാൽ, കരകൗശലവസ്തുക്കൾ തുടങ്ങിയവയാണ് രാജകൊട്ടാരത്തിലേക്കുള്ള കാണിക്കാരുടെ കാണിക്ക. 90വയസ് കഴിഞ്ഞ പോത്തോട് മല്ലൻ കാണിയും ഭാര്യ നീലമ്മ കാണിക്കാരിയുടെയും നേതൃത്വത്തിലാണ് അഗസ്ത്യാർ കൂടത്തിൽ നിന്നും കാടിറങ്ങി ഓണ വരവറിയിച്ച് വിഭവങ്ങളുമായി കൊട്ടാരത്തിലെത്തിയത്.
രാജഭരണകാലത്ത് കാടിന്‍റെ അധികാരം കൈയ്യാളിയിരുന്ന പൂർവ്വികർ തുടങ്ങിവച്ച ആചാരമാണ് ഇപ്പോഴും തുടരുന്നത്. എട്ടുവീട്ടിൽ പിള്ളമാർ രാജാവിനെ അട്ടിമറിക്കാൻ കെണിയൊരിക്കയപ്പോൾ മാർത്താണ്ഡവർമ്മക്കായി കാട്ടിൽ ഒളിയിടം ഒരുക്കിയത് മുതൽ ശക്തമായതാണ് കാണിക്കാരും രാജകുടുംബവും തമ്മിലുള്ള ബന്ധമെന്നത് ചരിത്രം. കാണിക്കാരുടെ വരവോടെയാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കമാകുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam