
ചേർത്തല: ബൈക്ക് യാത്രക്കാരനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ചേർത്തല ആനന്ദ ഭവനം വീട്ടിൽ ആഷിക്(29), വാഴച്ചിറ വീട്ടിൽ സുജിത് (29) എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 8.30ന് നെടുമ്പ്രക്കാടിനു സമീപമായിരുന്നു സംഭവം.
റോഡരികിൽ ബൈക്കുമായി നിൽക്കുകയായിരുന്ന ചേർത്തല സ്വദേശിയായ ദിലീപ്, ആഷിക്കിനെയും സുജിത്തിനെയും അസഭ്യം പറഞ്ഞുവെന്നാരോപിച്ച് ഇരുവരും ചേർന്ന് ഹെൽമറ്റ് കൊണ്ട് മുഖത്തടിക്കുകയും ഇടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്. പരാതിയെത്തുടർന്ന് പ്രതികളായ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് പരിസരത്തുനിന്നും പൊലീസ് പിടികൂടി. ചേർത്തല എസ്ഐ വി. സി. അനൂപ്, എ രംഗപ്രസാദ്, സതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
'ഷൊര്‍ണൂരിലെ സഹോദരിമാരുടെ മരണത്തില്‍ ദുരൂഹത'; വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ യുവാവ് പിടിയില്‍
പാലക്കാട്: ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസില്‍ നിന്നു പൊള്ളലേറ്റ് സഹോദരിമാര്‍ മരിച്ചതില്‍ ദുരൂഹത. തീ പടര്‍ന്ന ശേഷം വീട്ടില്‍ നിന്നിറങ്ങിയോടിയ പട്ടാമ്പി സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.
സഹോദരിമാരായ സരോജിനിയുടേയും തങ്കത്തിന്റേയും നിലവിളി ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഇവരുടെ വീട്ടിലേക്ക് ഓടിയെത്തിയത്. വീടിന്റെ ഉള്‍വശം തീ കൊണ്ടും പുക കൊണ്ടും നിറഞ്ഞിരുന്നു. ഇതിനിടയിലാണ് ഒരു യുവാവ് വീട്ടില്‍ നിന്ന് ഓടി ഇറങ്ങി വന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇയാളുടെ ശരീരത്തിലും പൊള്ളലുണ്ടായിരുന്നു. ശരീരത്തില്‍ മുറിഞ്ഞ പാടുകളും. ഇതോടെ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ പിടികൂടി ഷൊര്‍ണൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.
അഗ്‌നി രക്ഷാ സേനയെത്തി തീയണച്ച ശേഷമാണ് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത്. അപ്പോഴേക്കും സരേജിനിയും തങ്കവും മരിച്ചിരുന്നു. ദീര്‍ഘനാളായി ഇവര്‍ രണ്ടുപേരും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂയെന്ന് പൊലീസ് പറഞ്ഞു. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആവശ്യമാണെന്നും ഷൊര്‍ണൂര്‍ പൊലീസ് അറിയിച്ചു.