
ചേര്‍ത്തല: പള്ളിപ്പുറത്ത് പെട്രോള്‍ ബോംബെറിഞ്ഞ് വീടാക്രമണം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഇരുപതായി. പള്ളിപ്പുറം ആഞ്ഞിലിക്കാട്ടുവെളി രാഹുല്‍ (കീരി-23), മൂലംകുഴിവെളി അനന്തകൃഷ്ണന്‍ (അനന്തു-18) എന്നിവരെയാണ് ചേര്‍ത്തല സിഐ പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ആറാം പ്രതിയാണ് രാഹുല്‍. 18-ാം പ്രതിയാണ് അനന്തകൃഷ്ണന്‍. കഴിഞ്ഞ മാസം പത്തിന് രാത്രി 20 അംഗ സംഘമാണ് ആക്രമണം നടത്തിയത്. പള്ളിപ്പുറം പടിഞ്ഞാറേമംഗലത്ത് മുകുന്ദകുമാറിന്റെ വീടിന് നേരെ മാരക ആയുധങ്ങളുമായി എത്തിയ സംഘം പെട്രോള്‍ ബോംബെറിഞ്ഞ ശേഷം ആക്രമണം നടത്തുകയായിരുന്നു.
ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണം. മുകുന്ദകുമാറിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഭാര്യ ഉഷാറാണിയുടെ കഴുത്തില്‍ കത്തിവച്ചശേഷം മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും സംഘം ചെയ്തിരുന്നു. കൂടാതെ വീടിന്റെ വാതിലുകളും ജനലുകളും വീട്ടിലുണ്ടായിരുന്ന കാറും സ്‌കൂട്ടറും തകര്‍ക്കുകയും ഭീകരാന്തരീഷം സൃഷ്ടിക്കുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോഴാണ് അക്രമികള്‍ രക്ഷപ്പെട്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam