
മൂന്നാർ: കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രിസ് (തിമിംഗല ഛർദ്ദിൽ) വനപാലകര്‍ പിടികൂടി. മൂന്നാർ സ്വദേശികളായ സതീഷ് കുമാർ, വേൽമുരുകൻ എന്നിവർ അറസ്റ്റിലായി. മറ്റു രണ്ടു പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുന്നു. തിരുവനന്തപുരത്തെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മൂന്നാര്‍ ഫ്ളയിംഗ് സ്വകാഡിന്റെ നോതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയാലായത്.
കൊച്ചി-മധുര ദേശീയപാതയില്‍ പഴയ മൂന്നാര്‍ ഭാഗത്തു നിന്നും പാര്‍വതി എസ്റ്റേറ്റിലേക്കുള്ള വഴിയിലാണ് കോടികൾ വിലമതിക്കുന്ന ആംബര്‍ഗ്രിസുമായി പ്രതികള്‍ പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പ്രതികൾ തിമിംഗല ഛർദി വിൽക്കാൻ ശ്രമിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പ് മൂന്നാർ ഫ്ളയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ ഇത് വാങ്ങാനെന്ന വ്യാജേന ഇവരുമായി ബന്ധപ്പെട്ടു. വിലപറഞ്ഞ് ഉറപ്പിച്ച ശേഷം പഴയ മൂന്നാർ സിഎസ്ഐ പള്ളിയുടെ സമീപത്തുള്ള പാർവതി എസ്റ്റേറ്റ് റോഡിൽ തിമിംഗല ഛർദിയുമായി കാത്തു നിന്ന പ്രതികളെ വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
തിമിംഗല ഛർദി തമിഴ്നാട്ടിൽ നിന്നും ലഭിച്ചതാണെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്. തിരുവനന്തപുരത്തെ ഫോറസ്റ്റ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥർ, ഫളയിംഗ് സ്വകാഡ് റേഞ്ച് ഓഫിസർ കെ.ഇ സിബി, മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി. അരുണ്‍മഹാരാജ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അനില്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജിജോ തോമസ്, സ്‌റ്റേഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. ബാബുരാജ്, ശിവപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു രണ്ടു പ്രതികളായ മൂന്നാർ സ്വദേശികളായ ഭാഗ്യസ്വാമി, പ്രേം എന്നിവർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് വനംവകുപ്പ് പറഞ്ഞു. ആബ്രര്‍ഗ്രിസ് കടത്തുവാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ കണ്ടെത്താനുള്ള ശ്രമങ്ങളും വനം വകുപ്പിന്റെ നേതൃത്വത്തില്‍ തുടരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam