പട്ടിണി കിടന്ന് ചാവാനായി ബാഷയെ തെരുവില്‍ ഉപേക്ഷിച്ചവര്‍ തോറ്റു, ജീവിതത്തിലേക്ക് തിരിച്ച് നടന്ന് ഈ മിടുക്കന്‍

By Nikhil PradeepFirst Published Feb 3, 2023, 12:32 PM IST
Highlights

പട്ടിണി കിടന്ന് ചാവട്ടെ എന്ന് തന്നെയാവാണം തെരുവിലെ വൈദ്യുതി പോസ്റ്റില്‍ വളര്‍ത്തുനായയെ കെട്ടിയിട്ട് പോയ 'ഉടമ' കരുതിയിട്ടുണ്ടാവുക. എന്നാല്‍ സമയത്ത് മരുന്നും ഭക്ഷണവും ഒരു നാടിന്‍റെ സ്നേഹവും ലഭിച്ചതോടെ ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽപ്പെട്ട നായ. 

തിരുവനന്തപുരം: ചാവാനായി നിരത്തിലുപേക്ഷിച്ചവര്‍ ബാഷയെ കണ്ടാല്‍ തിരിച്ചറിഞ്ഞില്ലെങ്കിലും ബാഷ തിരിച്ചറിയുമെന്നുറപ്പാണ്. എന്നാലും തന്നോട് കാണിച്ച നിന്ദയ്ക്ക് പ്രതികരിക്കാന്‍ ഈ മിണ്ടാപ്രാണിക്ക് പറ്റില്ല. പട്ടിണി കിടന്ന് ചാവട്ടെ എന്ന് തന്നെയാവാണം തെരുവിലെ വൈദ്യുതി പോസ്റ്റില്‍ വളര്‍ത്തുനായയെ കെട്ടിയിട്ട് പോയ 'ഉടമ' കരുതിയിട്ടുണ്ടാവുക. എന്നാല്‍ സമയത്ത് മരുന്നും ഭക്ഷണവും ഒരു നാടിന്‍റെ സ്നേഹവും ലഭിച്ചതോടെ ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽപ്പെട്ട നായ. 

ഉടമ തെരുവിൽ ഉപേക്ഷിച്ചു പോയ ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽപ്പെട്ട നായ ഇപ്പോൾ ബാഷയെന്ന പുതിയ പേരുമായി വെങ്ങാനൂർ മുളമൂട്ടിലെ പ്രിയപ്പെട്ടവൻ ആയി മാറിയിരിക്കുകയാണ്. 2021 ഡിസംബറിലാണ്  കഴക്കൂട്ടം കാരോട് ബൈപ്പാസിൽ കല്ലുവെട്ടാൻകുഴിക്ക് സമീപം വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട നിലയില്‍ നായയെ കണ്ടെത്തിയത്. കെട്ടിയിട്ടിരുന്നതിനാൽ നായക്ക് ഭക്ഷണം തേടി പോകാനും മറ്റൊരിടത്തേക്ക് മാറി പോകാനും സാധിക്കാത്ത അവസ്ഥയായിരുന്നു. നായയുടെ അവസ്ഥ കണ്ട പ്രദേശത്തെ യുവാക്കളാണ് വെങ്ങാനൂർ സ്വദേശി ഷെറീഫിനെ വിവരം അറിയിച്ചത്. 

ഷെറീഫ് സ്ഥലത്തെത്തി നോക്കുമ്പോൾ ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ എണീറ്റ് പോലും നിൽക്കാൻ കഴിയാതെ എല്ലും തോലുമായി അവശ നിലയിലായിരുന്നു നായയുണ്ടായിരുന്നത്. തെരുവിൽ നിന്ന് നായയെ രക്ഷപ്പെടുത്തി സമീപത്തുള്ള സുഹൃത്തിൻറെ വീട്ടിൽ എത്തിച്ച് ഭക്ഷണം നൽകി നോക്കിയെങ്കിലും അതിനും നായക്ക് കഴിയാത്ത അവസ്ഥയായിരുന്നു. ഭക്ഷണം കഴിക്കാതെ കുടൽ ചുരുങ്ങി പോയത് മൂലമാണ് നായ തീറ്റ എടുക്കാത്തതെന്ന് വെറ്റിനറി ഡോക്ടര്‍ വിശദമാക്കി. ഇതിന് ശേഷം വെറ്ററിനറി ഡോക്ടറുടെ നിർദേശാനുസരണം മരുന്നുകൾ നായക്ക് നൽകി ഭക്ഷണം കഴിക്കാൻ പാകത്തിന് ആരോഗ്യം വീണ്ടെടുപ്പിക്കുകയായിരുന്നു.  നായക്ക് ഒന്നര വയസ്സോളം ആണ് പ്രായം എന്നും ഡോക്ടർ വിശദമാക്കി. 

പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; എൻജിനീയറിംഗ് വിദ്യാർത്ഥികളായ പ്രതികൾക്ക് ജാമ്യം

ഗ്രേറ്റ് ഡേയ്ൻ ഇനത്തിൽപ്പെട്ട നായകളെ കുറിച്ച് കൂടുതലായി പരിചയമില്ലാത്ത ഷെറീഫ് തുടർന്ന് ഫേസ്ബുക്കിലെ ഗ്രേറ്റ് ഡേയ്ൻ പ്രേമികളുടെ ഗ്രൂപ്പുകൾ വഴി ഇതിനെക്കുറിച്ചും ഇതിൻ്റെ ഭക്ഷണരീതിയെക്കുറിച്ചും കൂടുതൽ മനസ്സിലാക്കുകയും ചെയ്തു. രണ്ടുദിവസം ശേഷം ഷെറീഫ് നായയെ സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്നു. സമൂഹമാധ്യമങ്ങൾ വഴി നായയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ബാഷ എന്ന് പേര് നൽകിയ ഈ നായ പിന്നെ വീട്ടുകാരുടെ പ്രിയപ്പെട്ടവനായി. ഒപ്പം കൂട്ടിന് ലാബ് ഇനത്തിൽപ്പെട്ട നായക്കുഞ്ഞും. പതിയെ ആരോഗ്യം വീണ്ടെടുത്ത ബാഷ ഇപ്പോൾ ഊർജ്ജസ്വലനാണ്. ഷെരീഫിന്റെ വീടിന് കാവലായും സഹോദരിയുടെ മക്കൾക്കൊപ്പം കളിക്കാനും ബാഷ ഒപ്പമുണ്ട്. 

വളർത്തുനായയെ 'പട്ടി' എന്ന് വിളിച്ചത് ഇഷ്ടമായില്ല; ഉടമകൾ 62കാരനെ കുത്തിക്കൊലപ്പെടുത്തി

click me!