കനത്ത മഴ വിനയായി; എലവഞ്ചേരിയിലെ 400 ഏക്കർ പ്രദേശത്തെ പച്ചക്കറികൃഷി നശിച്ചു

By Web TeamFirst Published Aug 18, 2019, 7:04 AM IST
Highlights

എലവഞ്ചേരിയിലെ 400 ഏക്കർ പ്രദേശത്താണ് പാവലും പടവലവും പച്ചക്കറി കൃഷി. മുൻവർഷങ്ങളിൽ 200 ടണിലേറെയാണ് ഓണ വിപണിയിലേക്ക് എലവഞ്ചേരിയുടെ സംഭാവന. ഇക്കുറി ഇതുണ്ടാവില്ലെന്ന് മാത്രമല്ല, കടക്കെണിയെന്ന് കർഷകർ പറയുന്നു.

പാലക്കാട്: ഓണവിപണി ലക്ഷ്യമിട്ട് പച്ചക്കറി കൃഷിയിറക്കിയ പാലക്കാട് എലവഞ്ചേരിയിലെ കർഷക കൂട്ടായ്മക്ക് കനത്ത തിരിച്ചടി. കനത്ത മഴയിൽ 400 ഏക്കർ പ്രദേശത്തെ പച്ചക്കറികൃഷി മുഴുവനും നശിച്ചു. നഷ്ടം പരിഹരിക്കാൻ അടിയന്തിര സർക്കാർ ഇടപെടലാണ് കർഷകർ ആവശ്യപ്പെടുന്നത്. 

ഓണവിപണി മുന്നിൽക്കണ്ട് വായ്പയെടുത്തൊരുക്കിയ പച്ചക്കറിത്തോട്ടത്തിൽ നിന്ന് ഒരു പാവയ്ക്ക പോലും കിട്ടാത്ത സ്ഥിതിയാണ് നിലവില്‍. മഴ കനത്തപ്പോൾ പാലക്കാട്ടെ പച്ചക്കറി ഗ്രാമമായ എലവഞ്ചേരിയിൽ വ്യാപകകൃഷിനാശമാണ് സംഭവിച്ചത്. എലവഞ്ചേരിയിലെ 400 ഏക്കർ പ്രദേശത്താണ് പാവലും പടവലവും പച്ചക്കറി കൃഷി. മുൻവർഷങ്ങളിൽ 200 ടണിലേറെയാണ് ഓണ വിപണിയിലേക്ക് എലവഞ്ചേരിയുടെ സംഭാവന. ഇക്കുറി ഇതുണ്ടാവില്ലെന്ന് മാത്രമല്ല, തങ്ങള്‍ കടക്കെണിയിലെന്ന് കർഷകർ പറയുന്നു.

കാർഷിക വിള ഇൻഷുറൻസ് പരിരക്ഷ കിട്ടുമെന്നാണ് കൃഷിവകുപ്പ് ഇവർക്കുനൽകുന്ന വിശദീകരണം. എന്നാൽ ഇതൊന്നും നഷ്ടത്തിന്‍റെ നാലിലൊന്നുപോലും പരിഹരിക്കാനുതകില്ലെന്നാണ് പരാതി. പച്ചക്കറി ഗ്രാമമെന്ന പേര് പ്രഖ്യാപനത്തിൽ മാത്രമെന്നും ഒരു പരിരക്ഷയും ഇതുവരെ കിട്ടിയിട്ടില്ലെന്നും ഇവർക്ക് പരാതിയുണ്ട്. ഇക്കുറിയെങ്കിലും അടിയന്തിര സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ എലവഞ്ചേരിയുടെ പച്ചക്കറിപ്പെരുമ പേരിൽ മാത്രമാകുമെന്ന് ഇവർ പറയുന്നു.

click me!