മാലിന്യക്കൂമ്പാരമായി വേമ്പനാട് കായൽ: തണ്ണീ‍ർത്തടം നികത്തുന്നത് ചട്ടങ്ങൾ കാറ്റിൽ പറത്തി

By Web TeamFirst Published May 16, 2019, 8:59 AM IST
Highlights

വേമ്പനാട് കായലില്‍ ഒരു തരത്തിലുമുള്ള കയ്യേറ്റമോ നികത്തലോ പാടില്ലെന്നാണ് റാംസർ ഉടമ്പടിയിലെ വ്യവസ്ഥ. എന്നാൽ കഴിഞ്ഞ 25 വർഷത്തിനിടയിൽ വേമ്പനാട് കായൽ മൂന്നിലൊന്നായി ചുരുങ്ങിയെന്ന് പഠനങ്ങൾ തെളിയിക്കുന്നു. 

കൊച്ചി: വേമ്പനാട് തണ്ണീർത്തട സംരക്ഷണം സംബന്ധിച്ച നിയമസഭാ സമിതി സമർപ്പിച്ച റിപ്പോർട്ടിന്‍റെ നഗ്നമായ ലംഘനമാണ് വല്ലാർപാടത്ത് നടക്കുന്നത്. വേമ്പനാട് കായലിലേക്ക് മാലിന്യം ഒഴുക്കുന്നില്ലെന്ന് തദ്ദേശഭരണസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന നിർദേശം കാറ്റിൽ പറത്തിയിരിക്കുകയാണ്. കായലിൽ ഇട്ട മാലിന്യം നീക്കാൻ പഞ്ചായത്ത് പോലും നടപടി തുടങ്ങിയിട്ടില്ല.

അന്താരാഷ്ട്ര പ്രാധാന്യമുള്ള 2122 തണ്ണീർത്തടങ്ങളെകുറിച്ചുള്ള റാംസർ ഉടമ്പടിയിൽ അതീവ പ്രാധാന്യത്തിലാണ് വേമ്പനാട് കായൽ പരാമർശിക്കുന്നത്. ഒരു തരത്തിലുമുള്ള കയ്യേറ്റമോ നികത്തലോ പാടില്ലെന്നാണ് റാംസർ ഉടമ്പടിയിലെ വ്യവസ്ഥ. എന്നാൽ കഴിഞ്ഞ 25 വർഷത്തിനിടയിൽ വേമ്പനാട് കായൽ മൂന്നിലൊന്നായി ചുരുങ്ങിയെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പ്രധാന കാരണം കായൽ കയ്യേറ്റമാണ്.

വല്ലാർപാടത്ത് മാത്രമല്ല, പനമ്പുകാട്ടിലും രാമൻതുരുത്തിലും ബോൾഗാട്ടിയിലും നിരവധി അനധികൃത തണ്ണീർത്തടനികത്തലുകൾ നടക്കുന്നുന്നതായി രേഖകൾ വ്യക്തമാക്കുന്നു. എന്നാല്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് വില്ലേജ് അധികാരികൾ.

വേമ്പനാട് കായല്‍ നികത്തല്‍ മാഫിയ പ്രവര്‍ത്തനമാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ പറയുന്നത്. മുഴുവന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയും ഇതിന് പിന്നിലുണ്ട്. പക്ഷേ അവര്‍ നേരിട്ടല്ല വരികയെന്നും കോര്‍പ്പറേഷമനിലൂടെയോ കെഎംആര്‍എല്ലിലൂടെയോ അവരുടെ താത്പര്യങ്ങള്‍ കൊണ്ടുവരികയാണ് ചെയ്യുന്നതെന്നും സി ആര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വേമ്പനാട്ട് തണ്ണീർത്തടസംരക്ഷണം സംബന്ധിച്ച് നിയമസഭാ സമിതി നൽകിയ ശുപാർശകളും ഇവിടെ അട്ടിമറിക്കുകയാണ്. കായൽ തീരത്ത് റവന്യൂ വകുപ്പ് അടിയന്തര റീസർവേ നടത്തി നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ച് ഡീമാർക്കറ്റ് ചെയ്യണമെന്നായിരുന്നു നിർദ്ദേശത്തിൽ പ്രധാനപ്പെട്ടത്. ജൈവവേലി നിർമ്മിക്കണമെന്ന ശുപാർശക്ക് പകരം ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് ജൈവവേലിയാണ്. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നിയമാനുസൃത നടപടി വേണമെന്ന ശുപാർശയും വെള്ളത്തിൽ വരച്ച വരയായി.

click me!