
കൊല്ലം: കൊല്ലം ആയൂർ സെന്‍റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഭരണ സമിതി ഭാരവാഹികളും മുൻ സെക്രട്ടറിയും തമ്മിൽ കയ്യാങ്കളി. മെത്രാപ്പൊലീത്ത കുർബാന നടത്തുന്നതിനിടെയായിരുന്നു സംഘർഷം. ഇരു വിഭാഗവും പൊലീസിൽ പരാതി നൽകി. ഇടവക പൊതുയോഗം വിലക്കേർപ്പെടുത്തിയ പള്ളി മുൻ സെക്രട്ടറി സി വൈ തോമസ് മെത്രാപ്പൊലീത്ത കുർബാന നടത്തുന്ന മദ്ബഹായിൽ കയറിയതിന് പിന്നാലെ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കയ്യാങ്കളി. പള്ളിയുടെ ട്രസ്റ്റി ഫിലിപ്പ് ജോൺസനും സെക്രട്ടറി രാജു സാമുവലും ഉൾപ്പെട്ട സംഘം മർദ്ദിച്ചെന്നാണ് പരാതി.
തോമസിന്‍റെ മകളും ഡിഗ്രി വിദ്യാർത്ഥിനിയുമായ മേഘാ തോമസ് കയ്യാങ്കളി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതിനിടെ ഫോൺ തല്ലി താഴെയിട്ടെന്നും കൈ പിടിച്ച് തിരിച്ചെന്നും പരാതിയില്‍ പറയുന്നു. സംഘർഷത്തിനിടെ മെത്രാപ്പൊലീത്ത കുർബാന മതിയാക്കി സ്ഥലം വിട്ടു. ഇടവക പൊതുയോഗം വിലക്കിയ മുൻ ഓഡിറ്റർ ജിജോ ടി ലാലും തോമസിനും മകൾക്കും ഒപ്പം പള്ളിയിലെത്തിയിരുന്നു. ആരെയും വിലക്കാൻ പള്ളി കമ്മിറ്റിക്ക് അധികാരമില്ലെന്നാണ് ഇരുവരുടേയും വാദം.
ഇടവകാംഗത്തെ മർദിച്ചതിനും സ്ത്രീകളെ അസഭ്യം പറഞ്ഞതിനും ജിജോയ്ക്കെതിരെ പരാതിയുണ്ട്. കരോളിനിടെ യുവാവിനെ മർദിച്ച കേസുമായി ബന്ധപ്പെട്ടാണ് ജിജോയെയും തോമസിനെയും സ്ഥാനങ്ങളിൽ നിന്നും ശുശ്രൂഷകളിൽ നിന്നും പൊതുയോഗം വിലക്കിയത്. സംരക്ഷണം തേടി കോടതിയെ സമീപിക്കാനാണ് പള്ളിക്കമ്മിറ്റി തീരുമാനം. പരാതികളിൽ കൊട്ടാരക്കര ഡി വൈ എസ് പി ഇരു വിഭാഗത്തേയും ഒത്തു തീർപ്പ് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam