
മലപ്പുറം: പൊന്നാനിയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന അധ്യാപക ദമ്പതികൾക്ക് നേരെ അക്രമം. കൊച്ചി കുസാറ്റിലെ അധ്യാപകനായ ഡോ. നൗഫലിനും കുടുംബത്തിനും നേരെയാണ് ബൈക്കിൽ എത്തിയ യുവാക്കളുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ രണ്ടു പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. ഈശ്വരമംഗലം സ്വദേശികളായ ബിനേഷ് ,അനീഷ് എന്നിവരാണ് പിടിയിലായത്.
പ്രതികൾ സഞ്ചരിച്ച ബൈക്കിൽ കാർ ഉരസി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. കാറിനെ അരമണിക്കൂറോളം പിന്തുടർന്ന് മുന്നിൽ കയറിയ ശേഷം ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. ആക്രമണത്തിൽ കാറിലുണ്ടായിരുന്ന കുട്ടിയ്ക്കും കൈയ്ക്ക് സാരമായി പരിക്കേറ്റു. പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് പൊന്നാനി പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നിരവധി കേസുകളിൽ പ്രതിയായ 23 വയസുകാരൻ അറസ്റ്റിലായി എന്നചാണ്. ഗുണ്ടാ ആക്ടിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ യുവാവാണ് പിടിയിലായത്. വെങ്ങാനൂർ കോളിയൂർ മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയിൽ കിച്ചു എന്ന് വിളിക്കുന്ന നിഥിനെ (23) കോവളം പൊലീസാണ് പിടികൂടിയത്. അയൽവാസിയായ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി മാരകമായി ദേഹോപദ്രവം ഏൽപ്പിച്ച കേസിലും വീട്ടിൽ മാരകയുധങ്ങളും ബോംബുകളും സൂക്ഷിച്ച കേസിലുമാണ് ഇപ്പോഴത്തെ അറസ്റ്റ് എന്നും കൊലപാതക ശ്രമം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും കോവളം എസ് എച്ച് ഒ സജീവ് ചെറിയാൻ പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നിധിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കിഴക്കേക്കോട്ടയിൽ വെച്ച് പിടികൂടുകയായിരുന്നു. കോവളം എസ് എച്ച് ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ഇ നിസ്സാമുദീൻ, അനിൽകുമാർ, മുനീർ, സുരേന്ദ്രൻ, സുരേഷ് കുമാർ എ എസ് ഐ ശ്രീകുമാർ സിവിൽ പൊലീസ് ഓഫീസർ ശ്യാം കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.