
ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അയ്യപ്പന്‍കോവില്‍ പുരാധന ശ്രീധര്‍മ്മശാസ്താ ക്ഷേത്രം വെള്ളത്താല്‍ ചുറ്റപെട്ടു. വള്ളത്തിലും ചങ്ങാടത്തിലുമാണ് ഭക്തജനങ്ങള്‍ ഇവിടേക്കെത്തുന്നത്. നാഗരാജാ പ്രതിഷ്ഠയും ക്ഷേത്രത്തിന്‍റെ മൂന്ന് പടികളും വെള്ളത്തിനടിയിലായി.
ചങ്ങാടത്തിലാണ് പൂജാരിയും ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്രത്തിനടിയില്‍ ആറ് അടിയോളം വെള്ളം കയറിക്കഴിഞ്ഞു. ക്ഷേത്രം ഓഫീസിന്‍റെ മുക്കാല്‍ ഭാഗത്തോളം വെള്ളത്തിനടിയിലാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ക്ഷേത്രത്തിലെ ശ്രീകോവില്‍വരെ വെള്ളമെത്താന്‍ ദിവസങ്ങള്‍ മാത്രം മതിയാകും.
2013-ല്‍ വെള്ളം കയറിയപ്പോള്‍ ശ്രീകോവിലിനുള്ളില്‍ വരെ വെള്ളം എത്തിയിരുന്നു. എന്നാല്‍ ഇപ്രാവിശ്യം ക്രമാതീതമായി വെള്ളം ഉയരുന്നതിനാല്‍ ക്ഷേത്രം തന്നെ വെള്ളത്തിനടിയിലാവുന്ന അവസ്ഥയിലാണ്. വളരെ വേഗത്തിലാണ് വെള്ളം ഉയരുന്നത്. കര്‍ക്കിടകമാസത്തിലെ കറുത്തവാവിന് ബലിതര്‍പ്പണം നടത്തുന്നതിന് പേരുകേട്ട ക്ഷേത്രമാണ്.
ഓഗസ്റ്റ് 11 ന് ആണ് ഈ വര്‍ഷത്തെ കറുത്തവാവ്. എന്നാല്‍ വെള്ളം ഉയര്‍ന്ന് കിടക്കുന്നതിനാല്‍ മാളികപ്പുറത്തമ്മയുടെ പ്രതിഷ്ഠക്ക് സമീപത്തേക്ക് ബലിതര്‍പ്പണം മാറ്റേണ്ട അവസ്ഥയിലാണ് ക്ഷേത്രം ഭാരവാഹികള്‍. അയ്യപ്പന്‍കോവിലിലെ പുല്‍മേടുകളെല്ലാം വെള്ളത്തിനടിയിലായി. ക്ഷേത്രത്തിലെത്താനുള്ള മുഴുവന്‍ വഴികളും വെള്ളത്തിനടിയിലായി.
തൂക്കുപാലം കയറി കോവില്‍മല റൂട്ടില്‍ യാത്രചെയ്ത് മാളികപ്പുറത്ത് എത്താന്‍ കഴിയുന്നത് മാത്രമാണ് ആശ്വാസകരം. എന്നാല്‍ മാളികപ്പുറത്തമ്മയുടെ ശ്രീകോവിലില്‍ ദര്‍ശനം നടത്തണമെങ്കില്‍ വള്ളത്തെയോ ചങ്ങാടത്തിനെയോ ആശ്രയിക്കണം. മഴ കനത്താല്‍ ക്ഷേത്രത്തിലെ പൂജകള്‍ മുടങ്ങുമോ എന്ന ആശങ്കയിലാണ് ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam