
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യു ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ലൂർദ് മാതാ പള്ളി സന്ദർശിച്ചു. കമ്പളക്കാട് നൽകിയ സ്വീകരണത്തിന് ശേഷം നായ്ക്കട്ടിയിലെ കോർണർ യോഗത്തിൽ പങ്കെടുക്കാൻ പോകവേയാണ് പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ലൂർദ് മാതാ പള്ളിയിലെത്തിയത്.
പ്രിയങ്ക ഗാന്ധി എത്തിയപ്പോൾ പള്ളിയിൽ പ്രാർഥന നടക്കുകയായിരുന്നു. ഫാ. തോമസ് പനയ്ക്കൽ, പള്ളി വികാരി ഫാ. അലോഷ്യസ് എന്നിവരുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. തുടർന്ന് പ്രിയങ്ക വേണ്ടി പള്ളിയിൽ പ്രാർഥന നടന്നു. പള്ളിയിലൊരുക്കിയ ചായസൽക്കാരത്തിലും പ്രിയങ്ക പങ്കെടുത്തു. പള്ളിക്കുന്ന് പെരുന്നാളിന് പ്രിയങ്ക ഗാന്ധിയെ ഫാ. തോമസ് പനയ്ക്കൽ ക്ഷണിച്ചു. ടി സിദ്ദീഖ് എംഎൽ എ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
വയനാട് ഉപതെരഞ്ഞെടുപ്പിലെ കൊട്ടികലാശം നാളെ നടക്കാനിരിക്കെ ഇന്ന് വയനാട്ടിലെ ഏഴ് ഇടങ്ങളിലാണ് പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തിയത്. രാജീവ്ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലി ക്ഷേത്രത്തിലെ ദർശനത്തോടെയാണ് പ്രചാരണം തുടങ്ങിയത്. മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിലെ രണ്ട് സ്ഥലങ്ങളിലും കല്‍പ്പറ്റയിലെ മൂന്ന് സ്ഥലങ്ങളിലും പ്രിയങ്ക പ്രചരണം നടത്തി. വടുവഞ്ചാലിലെ റോഡ് ഷോയോട് കൂടെയാണ് ഇന്നത്തെ പ്രചരണം അവസാനിച്ചത്. വയനാട്ടിലെ ജനങ്ങളോട് തന്‍റെ കുടുംബം എക്കാലത്തും കടപ്പെട്ടിരിക്കുമെന്നും ഓരോ ദിവസവും താന്‍ മലയാളത്തിലെ ഓരോ വരി പഠിക്കുകയാണെന്ന് പ്രിയങ്ക നായ്ക്കട്ടിയിലെ പൊതുസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam