
പാലക്കാട്: വെബ്സൈറ്റുകൾ റിവ്യൂ ചെയ്ത് പണം സമ്പാദിക്കാമെന്ന പേരിൽ യുവതിയുടെ നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയിൽ. പാലക്കാട് സ്വദേശികളായ ബിൻഷാദ്, ഷമീൽ, സിനാസ് എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഫോണ്‍ വഴിയാണ് സംഘം ഓണ്‍ലൈൻ ചതിക്കുഴി ഉണ്ടാക്കിയത്. എറണാകുളം സ്വദേശിനിയുടെ ഫോണിലേക്ക് വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകൾ ആദ്യം അയച്ചു നൽകി.
പിന്നാലെ റിവ്യു ചെയ്ത് നൽകിയാൽ പണം നൽകാമെന്നായിരുന്നു വാഗ്ദാനം. മുന്നോടിയായി ചെറിയ തുക യുവതിയോട് സംഘം കൈപ്പറ്റി. ലാഭവിഹിതമെന്ന പേരിൽ കുറച്ച് പണം യുവതിക്ക് തിരിച്ചു നൽകി. സംഘം ആവശ്യപ്പെട്ട പ്രകാരം കൂടുതൽ പണം അയച്ചു നൽകിയെങ്കിലും തിരിച്ചൊന്നും വരാതെയായി. ഇതിനിടെ 4,87,000 രൂപ സംഘം കൈക്കലാക്കി. പണം തിരികെ ലഭിക്കണമെങ്കിലും പണം അയക്കാൻ ആവശ്യപ്പെട്ടു.
തട്ടിപ്പ് മനസിലാക്കിയ യുവതി കൊച്ചി ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പ്രതികൾ അക്കൗണ്ടിൽ നിന്ന് പണം മുഴുവൻ പിൻവലിച്ചതായി കണ്ടെത്തി. ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷമീൽ (18), ബിൻഷാദ് (19), സിനാസ് (33) എന്നിവർ പിടിയിലായത്. പ്രതികൾ സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതടക്കം തേടുകയാണ് പൊലീസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam