
കൊണ്ടോട്ടി: വിമാനത്തിൽ ഒളിപ്പിച്ചുവെച്ച സ്വർണം (Gold smuggling) പുറത്തുകടത്താനുള്ള ശ്രമത്തിനിടെ വിമാന സുരക്ഷാ ജീവനക്കാരൻ അറസ്റ്റിലായി. സ്പൈസ് ജെറ്റ് സുരക്ഷാ ജീവനക്കാരൻ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി നിശാദ് അലിയാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്. സ്വർണക്കടത്തുകാർ വിമാന സീറ്റിനടിയിൽ ഒളിപ്പിച്ച നാല് പാക്കറ്റ് സ്വർണ മിശ്രിതം പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.
മൂന്നര കിലോ തൂക്കം വരുന്ന സ്വർണ മിശ്രിതത്തിന് ഒന്നര കോടി വിലവരും. ഒരു മാസം മുമ്പ് സ്വർണം കടത്തിയതിന് എയർ ഹോസ്റ്റസ് അറസ്റ്റിലായിരുന്നു. ദിവസങ്ങളായി നിശാദ് അലിയെ കസ്റ്റംസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കസ്റ്റംസ് പരിശോധന കർശനമാക്കിയതോട സ്വർണക്കടത്തുകാർ വിമാന ജീവനക്കാരെയും വിമാനത്താവള തൊഴിലാളികളെയും ഉപയോഗിച്ചാണ് സ്വർണം പുറത്ത് കടത്താൻ തന്ത്രമൊരുക്കുന്നത്.
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ കെ വി രാജന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബശീർ അഹമ്മദ്, കെ കെ പ്രവീൺ കുമാർ , എം പ്രകാശ്, ഇൻസ്‌പെക്ടർമാരായ എം പ്രതീഷ്, ഇ മുഹമ്മദ് ഫൈസൽ, കപിൽ സുറിറ, ഹെഡ് ഹവിൽദാർമാരായ എം സന്തോഷ് കുമാർ, ഇ വിമോഹനൻ, വി കെരാജേഷ് എന്നിവർ ചേർന്നാണ് സ്വർണക്കടത്ത് പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam