
തിരുവനന്തപുരം: ഒരാളുടെ കാലുവെട്ടിയ പ്രതികൾക്ക് യാത്രയയപ്പ് നൽകുന്നുവെന്നും സമുന്നതരായ സിപിഎം നേതാക്കളും പങ്കെടുക്കുന്നുവെന്നും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ കെ ശൈലജയോട് ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
വളർന്നുവരുന്ന തലമുറയ്ക്ക് തെറ്റായ സന്ദേശം നൽകുകയാണ് ചെയ്യുന്നത്. ജയിലിൽ സുഖവാസമാണ്. ഭക്ഷണത്തിന്റെ മെനുവരെ തീരുമാനിക്കുന്നത് അവരാണ്. ലേറ്റസ്റ്റ് ഫോണുകളാണ് തടവുപുള്ളികൾ ഉപയോഗിക്കുന്നത്. അവർക്കു വേണ്ടുന്ന സൗകര്യങ്ങളെല്ലാം സിപിഎം ചെയ്തുകൊടുക്കുന്നു.ടിപി കേസിലെ പ്രതികൾക്ക് എസിയുടെ കുറവ് മാത്രമാണുള്ളത്. വേണ്ടപ്പെട്ട ആളുകൾ കൈവെട്ടി എടുത്താലും തലവെട്ടി എടുത്താലും അവരുടെ കൂടെയാണ് പാർട്ടി. അവരുടെ പാർട്ടി എന്താണെന്നാണ് ഇപ്പോൾ തെളിഞ്ഞത്. അധ്യാപിക എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കെ കെ ശൈലജ അവിടെ പോകാൻ പാടില്ലായിരുന്നുവെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങളിൽ വ്യാപക അഴിമതിയെന്നും വിഡി സതീശൻ വിമര്‍ശിച്ചു. മാവേലിക്കരയിൽ പാലം തകർന്നതിൽ അന്വേഷണം വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. പാലത്തിൽ വിള്ളൽ ഉണ്ടെന്ന് റിപ്പോർട്ട് വന്നപ്പോൾ മന്ത്രിക്ക് ഉത്തരവാദിത്വം ഉണ്ടെന്നു പറഞ്ഞ ഭരണനേതൃത്വത്തിന്റെ തുടർച്ചയാണ് ഈ സർക്കാരെന്നും സതീശൻ ചൂണ്ടിക്കാട്ടി.
രാജ്യത്തുടനീളം ക്രൈസ്തവർക്കെതിരായി ആക്രമണം നടക്കുകയാണ്. ഇവർ ഇടപെട്ടിട്ടാണ് ജാമ്യം കിട്ടിയതെന്ന് പറയുന്നു. കോടതിയാണ് ജാമ്യം നൽകിയത്. കേക്കുമായി വരുന്നവർ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ എന്ന് നേരത്തെ പറഞ്ഞതാണ്. ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതാക്കൾ ഇടപെട്ടില്ല എന്നുള്ളത് തെറ്റായ പ്രചാരണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭൂപേഷ് ബാഗേൽ ജയിലിൽ പോയി കന്യാസ്ത്രീകളെ കണ്ടു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ അവിടെ എത്തി സഹായം ചെയ്തു. ബിജെപിയുടെ കള്ളത്തരം പൊളിഞ്ഞ് കാപട്യം പുറത്തുവന്നുവെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
കേരളത്തിലേക്കുള്ള അർജന്റീന ടീമിന്റെ വരവിനെക്കുറിച്ച്, മെസ്സി ചതിച്ചു എന്ത് ചെയ്യാൻ പറ്റും എന്നായിരുന്നു വി ഡി സതീശന്റെ ചോദ്യം. മെസ്സി വരുമെന്ന് പറഞ്ഞ് ചതിച്ചാശാനേ എന്നും സതീശൻ പരിഹസിച്ചു. കോൺഗ്രസിൽ ഒരു അനൈക്യവും ഇല്ലെന്നും സംഘടന പരമായ കാര്യങ്ങൾ കെപിസിസി അധ്യക്ഷൻ പറയുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam