
കോഴിക്കോട്: കാട്ടുപന്നി ആക്രമണത്തിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കൊടുവള്ളി നരിക്കുനിയിലാണ് വീട്ടിനുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറിയത്. വീട്ടിന്‍റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീമിനുനേരെയാണ് കാട്ടുപന്നി പാഞ്ഞടുത്തത്. കാട്ടുപന്നി പാഞ്ഞുവരുന്നത് കണ്ട സലീം പെട്ടെന്ന് വീട്ടിനുള്ളിലെ മുറിയിലേക്ക് മാറിയതിനാലാണ് അപകടമൊഴിവായത്.
വരാന്തയിൽ കയറി കാട്ടുപന്നി ഇതോടെ തിരിഞ്ഞ് മുറ്റേത്തേക്ക് തന്നെ ഓടിപോവുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീടിന്‍റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. ഗേറ്റിലൂടെ ശബ്ദമുണ്ടാക്കി ചീറിപാഞ്ഞെത്തിയ കാട്ടുപന്നി വീടിന്‍റെ വരാന്തയിലേക്ക് ഓടിക്കയറി. ഇതോടെ വരാന്തയിലെ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീം ചാടിയെഴുന്നേറ്റ് വീട്ടിനുള്ളിലേക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്. ഭാഗ്യകൊണ്ടാണ് സലീം ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. സ്കൂൾ കുട്ടികൾ അടക്കം നടന്നുപോകുന്ന നേരത്താണ് ആക്രമണ സ്വഭാവത്തോടെ കാട്ടുപന്നി ജനവാസ മേഖലയിൽ എത്തിയത്.
വീട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറുന്നതിന്‍റെ ദൃശ്യം:
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam