
കോട്ടയം: ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ, മറ്റ് രാജ്യങ്ങളിലായിരുന്നെങ്കിൽ മാതാപിതാക്കൾ ജയിലിൽ ആയേനെയെന്ന് എഴുത്തുകാരനും ശാസ്ത്രചിന്തകനുമായ എതിരൻ കതിരവൻ. ചൈൽഡ് സീറ്റ് കർശനമാക്കുന്നതിനേപ്പറ്റി ആർക്കും ഒന്നും പറയാനില്ല. നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നുകളഞ്ഞുവെന്ന് തോന്നുന്നവർ ആരുമില്ലെയെന്നാണ് എതിരൻ കതിരവൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നത്. ആലിൻ്റെ മാതാപിതാക്കൾക്ക് അധികം പരിക്കേറ്റിട്ടില്ല. സൂക്ഷിച്ചിരുന്നെങ്കിൽ ആലിൻ മരിക്കുമായിരുന്നോയെന്നും എതിരൻ കതിരവൻ ചോദിക്കുന്നു. വിദേശ രാജ്യങ്ങളിൽ ആയിരുന്നുവെങ്കിൽ ആ മാതാപിതാക്കൾ ജയിലിൽ ആയേനെയെന്നും എതിരൻ കതിരവൻ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.
'ആലിൻ' എന്ന കുഞ്ഞ് വിലക്ഷണമായി പ്രതീകവൽക്കരിക്കപ്പെട്ട് നമ്മൾ ഉത്തരവാദിത്തതിൽ നിന്ന് ഒഴിയുന്നത് അതി ക്രൂരവും പൈശാചികവും ആയ പെരുമാറ്റമാണ്. മുരളി തുമ്മാരുകുടി പറഞ്ഞ് പറഞ്ഞ് മടുത്ത് നിർത്തിയത് ആരും ഓർമ്മിക്കേണ്ടതില്ലത്രെ. ഒരു Baby seat കർശനമാക്കുന്നതിനെപ്പറ്റി ആർക്കും നിർദ്ദേശിക്കാനില്ല. നമ്മളുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ? ആലിൻ്റെ മാതാപിതാക്കൾക്ക് അധികം പരിക്കേറ്റിട്ടില്ല. സൂക്ഷിച്ചിരുന്നെങ്കിൽ ആലിൻ മരിക്കുമായിരുന്നോ?
മറ്റ് രാജ്യങ്ങളിൽ ആ പേരെൻ്റ്റ്സ് അറെസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും.ഇന്നലെ ഇവിടെ, പാലായിൽ ഒരാൾ ചെറിയ മകനെ ഡ്രൈവർ സീറ്റിൽ മടിയിലിരുത്തി കാർ ഓടിയ്ക്കുന്നത് കണ്ടു. ഒരു ചെറിയ ആഘാതത്താൽ ആ പയ്യൻ്റെ തലയിൽ സ്റ്റീറിങ്ങ് വന്ന് ഇടിക്കും.മിണ്ടാപ്രാണികളായ കുഞ്ഞുങ്ങളെ വിനോദങ്ങളിൽ പെടുത്തുന്ന ഇവർ parents തന്നെ ആണോ?
ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജയുണ്ട്.
ഫെബ്രുവരി അഞ്ചിനാണ് കോട്ടയം പളളത്ത് വെച്ചുണ്ടായ അപകടത്തിൽ മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്‍റേയും ഷെറിന്‍റെയും പത്ത് മാസം പ്രായമുളള മകൾ ആലിൻ ഷെറിൻ അബ്രഹാമിന് ഗുരുതര പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുഞ്ഞിന് മസ്തിഷ്കമരണം സംഭവിച്ചത്. തുടർന്ന് കുട്ടിയുടെ വൃക്കകൾ, ഹൃദയം,കരൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യുകയായിരുന്നു.
ഷെറിന്‍റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. മരണശേഷവും മറ്റുള്ളവർക്ക് ജീവൻ പകർന്നുനൽകിയ ആലിൻ്റെ സ്മരണ എന്നും നിലനിർത്തുന്നതായിരുന്നു സർക്കാർ തീരുമാനം. ആലിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി ആശ്വാസവാക്കുകൾ അറിയിച്ചു. ആലിൻ്റെ കുടുംബത്തിൻ്റെ വലിയ മാതൃകയെ അഭിനന്ദിച്ച മുഖ്യമന്ത്രി, അവയവദാന രംഗത്തെ ഈ കേന്ദ്രം ആലിൻ്റെ പേരിൽ അറിയപ്പെടുന്നത് നാടിന് വലിയൊരു സന്ദേശമാകുമെന്നും കൂട്ടിച്ചേർത്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam