
തിരുവനന്തപുരം: ഭാര്യയെ സ്ഥിരമായി വിളിക്കുന്നതിന്‍റെ പേരിൽ യുവാവിനെ ഭർത്താവും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു. വിളവൂർക്കൽ സ്വദേശി റെജിയെ ആണ് മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശംഭു ശേഖർ, കിരൺ, പ്രശാന്ത്. വിനോദ് ,ശ്യാം ശേഖർ സനിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കുണ്ടമൺകടവ് പാലത്തിന് സമീപം ബൈക്കിലെത്തിയ റെജിയെ തടഞ്ഞു നിർത്തിയ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച ശേഷം കാറിൽ കയറ്റിക്കൊണ്ടുപോയി. തുടർന്ന് സ്ത്രീയുടെ വീട്ടിൽ കൊണ്ടു വന്ന് മർദിച്ചു. 25000 രൂപ വിലയുള്ള രണ്ട് മൊബൈലും സംഘം കൈക്കലാക്കി. വിളപ്പിൽശാല പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നിരവധി കേസുകളിൽ പ്രതിയായ 23 വയസുകാരൻ അറസ്റ്റിലായി എന്നചാണ്. ഗുണ്ടാ ആക്ടിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ യുവാവാണ് പിടിയിലായത്. വെങ്ങാനൂർ കോളിയൂർ മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയിൽ കിച്ചു എന്ന് വിളിക്കുന്ന നിഥിനെ (23) കോവളം പൊലീസാണ് പിടികൂടിയത്. അയൽവാസിയായ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി മാരകമായി ദേഹോപദ്രവം ഏൽപ്പിച്ച കേസിലും വീട്ടിൽ മാരകയുധങ്ങളും ബോംബുകളും സൂക്ഷിച്ച കേസിലുമാണ് ഇപ്പോഴത്തെ അറസ്റ്റ് എന്നും കൊലപാതക ശ്രമം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും കോവളം എസ് എച്ച് ഒ സജീവ് ചെറിയാൻ പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നിധിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കിഴക്കേക്കോട്ടയിൽ വെച്ച് പിടികൂടുകയായിരുന്നു. കോവളം എസ് എച്ച് ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ഇ നിസ്സാമുദീൻ, അനിൽകുമാർ, മുനീർ, സുരേന്ദ്രൻ, സുരേഷ് കുമാർ എ എസ് ഐ ശ്രീകുമാർ സിവിൽ പൊലീസ് ഓഫീസർ ശ്യാം കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.