
ചാരുംമൂട്: ചികിത്സ തുടരാൻ പണമില്ലാതെ മജ്ജയിൽ അപൂർവ അർബുദ രോഗം ബാധിച്ച യുവാവ്. കരിമുളക്കൽ പാളയംകെട്ടിയ വിളയിൽ ഇബ്രാഹിംകുട്ടിയുടെ മകൻ സുനിൽ ഖാനാണ് (40) കാരുണ്യമുള്ള മനസുകളിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. കുറഞ്ഞ കാലയളവിനുള്ളിലായി നടന്ന ഇരുപത്തി നാലോളം കീമോ തെറാപ്പികളിലൂടെയാണ്
സുനിൽ ഖാൻ ജീവൻ പിടിച്ചുനിർത്തിയിരിക്കുന്നത്.
ആഴ്ചയിലെ രണ്ട് കുത്തിവെപ്പുകളും താൽക്കാലികാശ്വാസം പകരുന്നു. അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയാൽ പൂർണമായും ഭേദമാക്കാൻ കഴിയുമെന്നാണ് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.
കമ്പ്യൂട്ടർ ഡിപ്ലോമക്കാരനായ സുനിൽ ഖാൻ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു. നാല് വർഷം മുമ്പാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. എറണാകുളത്തെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികൾ മുതൽ പലയിടത്തും പരിശോധനകൾക്കായി എത്തിയെങ്കിലും രോഗം കണ്ടുപിടിക്കാനായിരുന്നില്ല. എട്ട് മാസം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ സ്കാനിംഗിലാണ് ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരാവുന്ന അപൂർവ രോഗം കണ്ടെത്തുന്നത്.
ചികിത്സക്കായി 15 ലക്ഷത്തോളം രുപ ഇതുവരെ ചിലവഴിച്ചു കഴിഞ്ഞു. ഇനിയും 10 ലക്ഷത്തിൽ കുറയാത്ത തുക വേണം. ബന്ധുക്കളും സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും നൽകുന്ന സഹായത്താലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. വൃദ്ധരായ മാതാപിതാക്കളായ ഇബ്രാഹിംകുട്ടിയും (74), സുബൈദയും (65), ഭാര്യ ഹൗലത്തും മക്കളായ മനാഫും (11), നിയാ ഫാത്തിമയും (അഞ്ച്) അടങ്ങിയ കുടുംബത്തിെന്റെ ഏക ആശ്രയമായ സുനിൽ ഖാൻ രോഗ കിടക്കയിലായതോടെ ഇവരുടെ അവസ്ഥ ദയനീയമാണ്.
കുഞ്ഞുമക്കളെ വാരിപ്പുണരാനുള്ള ആരോഗ്യം തിരികെ കിട്ടണമേയെന്ന പ്രാർത്ഥനയാണ് സുനിലിനിപ്പോൾ ഉള്ളത്.
ചികിത്സാ സഹായത്തിനായി നാസർ പേരാപ്പിൽ പ്രസിഡന്റും എം എസ് ഷറഫുദ്ദീൻ കൺവീനറുമായുള്ള ഒരു സമിതി ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് നമ്പർ
നമ്പർ: 4662101006077.
ഐ എഫ് എസ് കോഡ്: CNRB0004662.
ഫോൺ: പേരാപ്പിൽ നാസർ 9495241408, സുനിൽഖാൻ: 9496597636
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam