
മലപ്പുറം: കളിവർത്താനം കൊണ്ട് ഫുട്‌ബോൾ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച സുബൈർ വാഴക്കാടിന് സ്വപ്‌ന ഭവനം കൈമാറി. കണ്ണൂർ സ്വദേശി അഫിമുഹമ്മദാണ് തന്റെ പിതാവിന്റെ ഓർമ്മക്കായി സുബൈറിന് 8 ലക്ഷം രൂപ ചിലവിൽ വീട് നിർമ്മിച്ച് നൽകിയത്. അതും അർജന്റീന ലൂക്കിൽ. മലപ്പുറം ഭാഷയിൽ കളി പറഞ്ഞ് വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും താരമാണ് വാഴക്കാട് സ്വദേശി തടായി സുബൈർ. കോപ്പ അമേരിക്ക ആയാലും യൂറോ കപ്പ് ആയാലും ലോകക്കപ്പ് ആയാലും കളിപറച്ചിലിന് സുബൈർ എന്നും മുന്നിലുണ്ടാകും. യൂത്തൻമാർക്ക് വരെ വെല്ലുവിളിയയിരുന്നു സുബൈറിന്റെ കളി വിലയിരുത്തലുകൾ.
2022 ൽ ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരസമയത്ത് ടീമുകളുടെ കളിക്കാരും അവരുടെ പൊസിഷനും കളിയുടെ രീതിയും പറഞ്ഞ് സുബൈർ ശ്രദ്ധേയനായിരുന്നു. ഇഷ്ട ടീം അർജന്റീനയും ഇഷ്ട താരം മെസ്സിയും. അതിനാൽ തന്നെ വീട് നിർമിച്ചപ്പോൾ വേറൊന്നും ആലോചിച്ചില്ല. അർജന്റീന വീട് തന്നെ ഒരുങ്ങി. അർജന്‍റീനയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സുബൈർക്കയുടെ വീട് പണിതിരിക്കുന്നത്. മതിലിന് അർജന്‍റീനയുടെ നിറമായ നീലയും വെള്ളയുമാണ് നൽകിയിരിക്കുന്നത്. വീടിന് മുകളിൽ ഫുട്ബോളും മെസിയുടെ ജേഴ്സിയും ഒരുക്കിയിട്ടുണ്ട്.
അഫി അഹമ്മദിന്‍റെ പിതാവ് യുപിസി അഹമ്മദ് ഹാജിയുടെ സ്മരണയ്ക്കായി നിർമിച്ച് നൽകിയ വീടിന് യുപിസി വില്ല എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ജനുവരി ഒന്നിന് വീട് നിർമാണത്തിനുള്ള ആദ്യഘട്ട സഹായമായ നാല് ലക്ഷം രൂപ നേരിട്ട് കൈമാറിയിരുന്നു. അതിനുശേഷം 70 ദിവസംകൊണ്ടാണ് വീട് നിർമാണം പൂർത്തിയായത്. പ്രമുഖ എഞ്ചിനിയർ സഫീറിന്‍റെ ജെംസ്റ്റോൺ എന്ന കമ്പനിയാണ് വീടിന്‍റെ രൂപകൽപനയും നിർമാണവും നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam