ഭാര്യയെടുത്ത ടിക്കറ്റ് തുണച്ചു; നൗഫലിനെയും കൂട്ടുകാരെയും തേടി എത്തിയത് 30 കോടി !

By Web TeamFirst Published Jul 4, 2020, 4:22 PM IST
Highlights

ഭാര്യയുടെ ഭാഗ്യമെന്ന് സമ്മതിച്ച നൗഫൽ കടങ്ങൾ തീർക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനുമാണ് പരിഗണന നൽകുന്നതെന്ന് പറഞ്ഞു. ഇത്രയും പേരുടെ പ്രയാസങ്ങൾ അകറ്റാൻ നിമിത്തമായതിന്റെ സന്തോഷത്തിലാണ് ഷെറീന.

ദുബായ്: കൊറോണ വൈറസ് എന്ന മഹാമാരി ദുരിതം വിതയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടിപതികളായ സന്തോഷത്തിലാണ് കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ നൗഫൽ മായൻ കളത്തിലും കൂട്ടുകാരും. കഴിഞ്ഞ ദിവസം നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റിലൂടെയാണ് ഇരുപത് അം​ഗ സംഘത്തെ ഭാ​ഗ്യം തേടി എത്തിയത്. ജൂൺ 25ന് എടുത്ത 101341 നമ്പർ ടിക്കറ്റിലൂടെ 15 ദശലക്ഷം ദിർഹം (ഏകദേശം 30.5 കോടി രൂപ) യാണ് ഇവർക്ക് സ്വന്തമായത്. 20 പേർ ചേർന്നായിരുന്നു ഈഭാ​ഗ്യ ടിക്കറ്റെടുത്തത്.

2005 മുതൽ ദുബായിൽ ജോലി ചെയ്തുവരികയാണ് നൗഫൽ. രണ്ട് വർഷത്തോളമായി തന്റെ ഭാ​ഗ്യ പരീക്ഷണം നടത്താറുണ്ടായിരുന്നു നൗഫൽ. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ടിക്കറ്റെടുക്കുകയാണ് നൗഫലിന്റെ പതിവ്. ഇത്തവണയും ഈ രീതിയിൽ അദ്ദേഹം മാറ്റം വരുത്തിയില്ല. പൊതുവേ സുഹൃത്തുക്കളിൽ ആരെങ്കിലുമാകും ടിക്കറ്റെടുക്കുക. എന്നാൽ, ഇത്തവണ നൗഫലിന്റെ ഭാ​ര്യ ഷെറീനയായിരുന്നു ടിക്കറ്റെടുത്തത്. ആ ഭാ​ഗ്യ നമ്പറിന് തന്നെ ഒന്നാം സമ്മാനം അടിക്കുകയും ചെയ്തു.

"രണ്ട് ടിക്കറ്റെടുത്തപ്പോൾ ഒരെണ്ണം സൗജന്യമായി ലഭിച്ചിരുന്നു. നറുക്കെടുപ്പ് ലൈവായി കാണുമ്പോഴും നീ എടുത്ത ടിക്കറ്റായതുകൊണ്ടല്ലേ അടിക്കാത്തത് എന്നു പറഞ്ഞ് ഭാര്യയെ കളിയാക്കി ടിക്കറ്റ് വലിച്ചെറിഞ്ഞ സമയത്താണ് ബിഗ് ടിക്കറ്റിൽനിന്ന് വിളി വന്നത്. സ്ക്രീനിൽ തെളിഞ്ഞ നമ്പറുമായി ഒത്തുനോക്കിയ സമ്മാനം ഞങ്ങൾക്ക് തന്നെയാണെന്ന് ഉറപ്പിച്ചു. എന്റെ ഭാര്യ തീർച്ചയായും ഒരു ഭാഗ്യ നമ്പർ തന്നെയാണ് തിരഞ്ഞെടുത്തു‍ത്. എന്നെക്കാൾ ഉപരി ഈ വിജയത്തിൽ ഏറ്റവും കൂടുതൽ സന്തോഷം അവൾക്കാണ്" നൗഫൽ പറയുന്നു.

ഭാര്യയുടെ ഭാഗ്യമെന്ന് സമ്മതിച്ച നൗഫൽ കടങ്ങൾ തീർക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനുമാണ് പരിഗണന നൽകുന്നതെന്ന് പറഞ്ഞു. ഇത്രയും പേരുടെ പ്രയാസങ്ങൾ അകറ്റാൻ നിമിത്തമായതിന്റെ സന്തോഷത്തിലാണ് ഷെറീന. ഓരോരുത്തരും 50 ദിർഹം വീതം എടുത്താണ് ടിക്കറ്റെടുത്തത്. സമ്മാനാർഹരായ 20 അംഗ സംഘത്തിൽ ഒരു ബംഗ്ലദേശിയുമുണ്ട്. സമ്മാത്തുക തുല്യമായി വീതിക്കുമ്പോൾ 1.75 കോടി രൂപയാണ് ലഭിക്കുക. 

നൗഫലിന്റെ സഹോദരീ ഭർത്താക്കന്മാരായ അബ്ദുൽജലീൽ, അബ്ദുൽറഹൂഫ് എന്നിവർ കൂടി സംഘത്തിലുള്ളതിനാൽ ഇവരുടെ കുടുംബത്തിലേക്കു മാത്രം 5.25 കോടി രൂപയെത്തും. കേടീശ്വരന്മാരായവരിൽ ഏറെയും സാധാരണക്കാരായ തൊഴിലാളികളാണ്. ഇന്ത്യക്കാരനായ മുഹമ്മദ് ജഹാംഗിറിനാണ് രണ്ടാം സമ്മാനമായ ബിഎംഡബ്ല്യു കാർ ലഭിച്ചത്.

click me!