ഉണ്ടായിരുന്ന കാശ് കൊണ്ട് ടിക്കറ്റെടുത്തു, ഒടുവിൽ കെട്ടിട നിർമാണ തൊഴിലാളിയെ തേടിയെത്തിയത് ഭാഗ്യദേവത

By Nithya RobinsonFirst Published Jan 30, 2020, 12:13 PM IST
Highlights

ലക്ഷങ്ങൾ ലഭിച്ചെങ്കിലും ഇനിയും ലോട്ടറി എടുക്കുമെന്നും വന്ന വഴി മറക്കില്ലെന്നും ജയൻ പറയുന്നു.

തൃശൂര്‍: പ്രതീക്ഷിക്കാതെ ലക്ഷപ്രഭു ആയതിന്റെ സന്തോഷത്തിലാണ് തൃശൂർ സ്വദേശി ജയൻ. വിൻ വിൻ ലോട്ടറിയിലൂടെയാണ് ഭാഗ്യ ദേവത ജയനെ തേടി എത്തിയത്. ws 196961 എന്ന നമ്പറിലൂടെ 65 ലക്ഷം രൂപയാണ് ജയന് സ്വന്തമായത്. മേലൂർ കരുവാപ്പടി സ്വദേശിയായ ജയൻ കെട്ടിട നിർമാണ തൊഴിലാളിയാണ്.

സ്ഥിരമായി ലോട്ടി എടുക്കാറുള ഇദ്ദേഹം ചാലക്കുടിയിലെ സൗഭാഗ്യ ഏജൻ സി യിൽ നിന്നാണ് ടിക്കറ്റെടുത്തത്. ലോട്ടറി എടുത്തപ്പോൾ മറ്റുള്ളവരെ പോലെ തനിക്കും യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നുവെന് ജയൻ പറയുന്നു.പൊതുവെ മൂന്നും നാലും ടിക്കറ്റെടുക്കാറുള്ള ജയൻ അന്നേ ദിവസം കാശ് കുറവായതിനാൽ ഒരു ലോട്ടറി മാത്രമാണ് എടുത്തത്.  ഈ ടിക്കറ്റ് തന്നെ ജയന് ഭാഗ്യം കൊണ്ടുവരികയും ചെയ്തു.

'ലോട്ടറി എടുക്കുന്നതിന് പ്രത്യേകിച്ച് ഒരു നിബന്ധനയും എനിക്കില്ല. കയ്യിൽ കാശുണ്ടെങ്കിൽ ടിക്കറ്റെടുക്കും. സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളാണ് ഞാൻ. ഇങ്ങനെ ലോട്ടറി എടുക്കുമ്പോ ആ പൈസക്ക് വല്ല ചായയും വാങ്ങി കുടിച്ചൂടെ എന്ന് ഭാര്യ ചോദിക്കാറുണ്ട്‌'- ജയൻ ഏഷ്യാനെറ്റ് ഓൺലൈനിനോട് പറയുന്നു.

ജനുവരി 27നാണ് വിൻവിൻ നറുക്കെടുപ്പ് നടന്നത്. തനിക്കാണ് ഭാഗ്യം തുണച്ചതെന്ന് അപ്പോൾ ജയൻ അറിഞ്ഞിരുന്നില്ല. പിറ്റേ ദിവസം പത്രത്തിലൂടെയാണ് ഭാഗ്യദേവത ഇത്തവണ കടാക്ഷിച്ചത്  തന്നെയാണെന്ന് ജയൻ അറിയുന്നത്.ആദ്യമൊന്ന് സംശയിച്ചെങ്കിലും നമ്പറുകൾ ഒന്നുകൂടി ഒത്തു നോക്കി ഉറപ്പു വരുത്തുകയായിരുന്നുവെന്ന് ജയൻ പറയുന്നു.

Read More: അക്ഷയ AK-430 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 60 ലക്ഷം

ലക്ഷങ്ങൾ ലഭിച്ചെങ്കിലും ഇനിയും ലോട്ടറി എടുക്കുമെന്നും വന്ന വഴി ഒരിക്കലും മറക്കില്ലെന്നും ജയൻ പറയുന്നു. ഈ തുക കൊണ്ട് തന്റെ രണ്ട് പെൺമക്കളുടെയും ഭാവി സുരക്ഷിതമാക്കണമെന്നാണ് ജയന്റെ ആഗ്രഹം. സമ്മാനാർഹമായ ടിക്കറ്റ് ചാലക്കുടിയിലെ ഇന്ത്യൻ ബാങ്ക് ശാഖയിൽ കൈമാറി. ജയന്റ മൂത്ത മകൾ ആതിര വിവാഹിതയാണ്. രണ്ടാമത്തെ മകൾ അനഘ ബികോം മൂന്നാം വർഷ വിദ്യാർത്ഥിയാണ്. ഷീലയാണ് ഭാര്യ.
 

click me!