നാളെ മുതല്‍ അരിക്കൊമ്പനെ പിടികൂടും വരെ സിങ്കുകണ്ടത്ത് രാപ്പകല്‍ സമരം

By Web TeamFirst Published Mar 30, 2023, 6:03 PM IST
Highlights

സിമന്‍റ് പാലത്തെ സമരം  ആറ് മണിയോടെ അവസാനിപ്പിക്കും. രാത്രിയിൽ സിമൻ്റ് പാലത്തെ റോഡിൽ കുത്തിയിരിക്കുമെന്ന തീരുമാനം സമരസമിതി പിൻവലിച്ചു. പൊലീസ് ഇടപെട്ടതിനെത്തുടർന്നതാണ് ഇന്ന് രാത്രി സമരം ചെയ്യേണ്ടെന്ന് തീരുമാനിച്ചത്.

ഇടുക്കി: നാളെ മുതൽ അരിക്കൊമ്പനെ പിടികൂടും വരെ സിങ്കുകണ്ടത്ത് രാപകൽ സമരം നടത്തുമെന്ന് സമരസമിതി. സിമന്‍റ് പാലത്തെ സമരം  ആറ് മണിയോടെ അവസാനിപ്പിക്കും. രാത്രിയിൽ സിമൻ്റ് പാലത്തെ റോഡിൽ കുത്തിയിരിക്കുമെന്ന തീരുമാനം സമരസമിതി പിൻവലിച്ചു. പൊലീസ് ഇടപെട്ടതിനെത്തുടർന്നതാണ് ഇന്ന് രാത്രി സമരം ചെയ്യേണ്ടെന്ന് തീരുമാനിച്ചത്.

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറപഞചയത്തുകളിൽ നാശം വിക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നത് വൈകുന്നതിൽ ഇടുക്കിയിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. വിവിധ സ്ഥലങ്ങളിൽ സമരക്കാർ കൊച്ചി ധനുഷ്ക്കോടി ദേശീയ പാതയും സിമന്റ് പലത്ത് റോഡും ഉപരോധിച്ചു. പൂപ്പാറിയിൽ വിനോദ സഞ്ചാരികളും സമരക്കാരും തമ്മിൽ ചെറിയ സംഘർഷമുണ്ടായി.

അരിക്കൊമ്പനെ പിടികൂടുന്നത് താൽക്കാലികമായി വിലക്കി കൊണ്ടാണ് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവിറക്കിയത്. അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിദഗ്ദ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഈ മേഖലയിലുള്ളവരുടെയും വന്യജീവികളുടെയും താത്പര്യങ്ങൾ പരിഗണിക്കണം. നാട്ടുകാരിൽ നിന്ന് അഭിപ്രായങ്ങൾ തേടണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഹൈക്കോടതി നിർദ്ദേശങ്ങൾ ഇങ്ങനെയാണ് 

  • അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി ആനക്കൂട്ടിൽ അടയ്ക്കുന്നത് വിലക്കി
  • മദപ്പാടിലുള്ള അരിക്കൊമ്പൻ നാശനഷ്ടങ്ങളുണ്ടാക്കുന്നത് തടയാൻ നിരീക്ഷണം ശക്തമാക്കണം
  • ജനവാസ മേഖലകളിലിറങ്ങി ശല്യമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം
  • ഇതിനായി കുങ്കി ആനകളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചിന്നക്കനാലിൽ തുടരണം
  • തുടർന്നും പ്രശ്നമുണ്ടാക്കിയാൽ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് കയറ്റിവിടണം
  • ഇതിനുശേഷവും ആന എവിടെയുണ്ടെന്ന് നിരീക്ഷണം തുടരണം

Also Read: അരിക്കൊമ്പനെ പിടികൂടുന്നതിലെ കോടതി നിലപാട് നിരാശാജനകം, സർക്കാർ ജനങ്ങൾക്കൊപ്പമെന്നും വനം മന്ത്രി

click me!