
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജനുവരി 19നാണ് ക്രിസ്മസ്- പുതുവത്സര ബംപർ നറുക്കെടുത്തത്. XD 236433 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം. താമരശ്ശേരിയിലുള്ള സബ് ഏജൻസിയിൽ നിന്നും പാലക്കാട്ടെ ശ്രീമൂകാംബിക ലോട്ടറി ഏജൻസി ഉടമ മധുസൂദനന്‍ വാങ്ങി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. എന്നാൽ നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഭാഗ്യശാലി ഇതുവരെ പൊതുവേദിയിൽ എത്തിയിട്ടില്ല.
രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിച്ചവർ തുകകൾ കൈപ്പറ്റേണ്ടുന്ന കാര്യങ്ങൾ എല്ലാം തന്നെ ചെയ്തു കഴിഞ്ഞു. പലരും പൊതുമുഖത്ത് എത്തുകയും ചെയ്തു. എന്നാൽ 16 കോടിയുടെ ഉടമ മാത്രം രംഗത്തെത്തിയില്ല. തിരുവോണം ബംപർ വിജയി അനൂപിന്റെ അവസ്ഥകൾ മുന്നിൽ ഉള്ളത് കൊണ്ട് ക്രിസ്മസ് ബംപർ ഭാഗ്യവാൻ രംഗത്തെത്തില്ലെന്നാണ് ചർച്ചകൾ.
തിരുവനന്തപുരം സ്വദേശിയായ അനൂപിന് ആയിരുന്നു കഴിഞ്ഞ വർഷത്തെ തിരുവോണം ബംപർ ലഭിച്ചത്. ഭാഗ്യ സന്തോഷത്തോടൊപ്പം അനൂപിനെ തേടി എത്തിയത് പക്ഷേ മനസ്സമാധാന നഷ്ടം കൂടിയായിരുന്നു. നറുക്കെടുപ്പിന് പിറ്റേ ദിവസം മുതല്‍ വീട്ടില്‍ കയറാന്‍ കഴിയാത്ത സാഹചര്യമാണ് തങ്ങൾക്കെന്ന് പറഞ്ഞ് അനൂപും കുടുംബവും രംഗത്തെത്തിയ കാഴ്ചയും കേരളക്കര കണ്ടു. സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യം മൂലം പൊറുതിമുട്ടിയ അനൂപിന്റെ അവസ്ഥ ബിബിസിയിൽ വരെ റിപ്പോർട്ട് ആയിരുന്നു.
പിന്നാലെ നറുക്കെടുത്ത പൂജ ബംപർ വിജയിയും രംഗത്തെത്തിയിരുന്നില്ല. അനൂപിന്റെ അവസ്ഥ പാഠമായത് കൊണ്ടാണ് ആ ഭാഗ്യശാലി മുൻനിരയിലേക്ക് വരാത്തതെന്ന ചർച്ചകൾ അന്നും നടന്നിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ മാസം ഇയാൾ ടിക്കറ്റ് ഹാജരാക്കി. പേരും വിലാസവും രഹസ്യമാക്കാൻ അഭ്യർഥിച്ചകൊണ്ടാണ് ഉടമ ടിക്കറ്റ് ഹാജരാക്കിയതെന്ന് ഏജന്റ് വ്യക്തമാക്കിയിരുന്നു. ഗുരുവായൂർ സ്വദേശിയാണ് പത്ത് കോടിയുടെ പൂജ ബംപറടിച്ച ഭാഗ്യവാൻ. ഇത്തരത്തിൽ ക്രിസ്തുമസ് ബംപർ വിജയിയും കാണാമറയത്ത് ആയിരിക്കുമോ എന്ന് കണ്ടറിയണം.
'വീണ്ടും ഓട്ടോയോടിക്കാൻ ഇറങ്ങി, കോടീശ്വരന് പൈസ എന്തിനെന്ന് ചോദ്യം, പലരും പ്രാകി': അനൂപ് പറയുന്നു