
പാലക്കാട്: ഒരു മാസത്തോളം നീണ്ടു നിന്ന കാത്തിരിപ്പിന്ന് ഒടുവില്‍ കഴിഞ്ഞ ദിവസം ആയിരുന്നു വിഷു ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്തുവന്നത്. VD 204266 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ് ഒരു ദിവസം പിന്നിടാന്‍ ഒരുങ്ങുമ്പോഴും ഭാഗ്യശാലി കാണാമറയത്ത് തന്നെയാണ്. മുന്‍കാലങ്ങളിലെ വിജയികളുടെ അനുഭവം വച്ച് വിഷു ബമ്പര്‍ ഭാഗ്യശാലി പൊതുവേദിയില്‍ എത്തില്ലെന്നും വിലയിരുത്തലുകളുണ്ട്. അഥവ വന്നാല്‍ തന്നെ പേര് വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുമെന്നും പറയപ്പെടുന്നു.
12 കോടിയുടെ ഭാഗ്യശാലിയ്ക്കൊപ്പം ഇരട്ടി മധുരം ലഭിച്ച സന്തോഷത്തിലാണ് പാലക്കാടുള്ള ജസ്വന്ത് ലോട്ടറി ഏജന്‍സി. ഇവരില്‍ നിന്നും ജെ. പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള പി.എസ്. വർഷ ലോട്ടറി ഏജൻസി വാങ്ങി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒപ്പം രണ്ടാം സമ്മാനങ്ങളില്‍ ഒന്നും ഇവര്‍ വിറ്റ ടിക്കറ്റിലാണ് ലഭിച്ചിരിക്കുന്നത്. വളയാറുള്ള ഇവരുടെ ഏജന്‍സിയില്‍ നിന്നുമാണ് രണ്ടാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റു പോയത്.
കോഴിക്കോടാണ് ജസ്വന്ത് ലോട്ടറിയുടെ മെയിന്‍ ഓഫീസ്. ഇവിടെ നിന്നും സംസ്ഥാനത്തെ വിവിധ ഇടങ്ങളിലേക്ക് ഹോള്‍ സെയിലായി ലോട്ടറി വില്‍പ്പനകള്‍ നടത്താറുണ്ടെന്ന് ഏജന്‍റ് ജസ്വന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആറ് മാസം മുന്‍പാണ് തങ്ങള്‍ ഏജന്‍സി തുടങ്ങിയതെന്നും ഈ ഭാഗ്യം വന്നതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
12 വര്‍ഷമായി ലോട്ടറി വില്‍പ്പന നടത്തുന്ന ആളാണ് പ്രഭാകരന്‍. 'ഷോപ്പ് തുടങ്ങിയിട്ട് 12-ാമത്തെ വര്‍ഷമാണ്. ഇതിനിടെയാണ് 12 കോടിയുടെ ഒന്നാം സമ്മാനവും അടിച്ചത്. ഫസ്റ്റ് പ്രൈസ് കെടച്ചതില്‍ റൊമ്പ പെരുമയായ് ഇരുക്ക്', എന്നാണ് പ്രഭാകരന്‍ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..