
തിരുവനന്തപുരം: മകള്‍ തേജസ്വിനി ബാലക്കു പിന്നാലെ ബാലഭാസ്കറും യാത്രയായി. വയലിനില്‍ മാന്ത്രികത തീര്‍ക്കാന്‍ ഇനി അദ്ദേഹമില്ലെന്ന സത്യം ഇപ്പോഴും ഉള്‍ക്കൊള്ളാറായിട്ടില്ല. സംഗീതത്തോട് ഭ്രാന്ത് തന്നെയുള്ള ഒരു കുടുംബത്തില്‍ നിന്നാണ് ബാലഭാസ്കറിന്‍റെ യാത്ര തുടങ്ങുന്നത്. പന്ത്രണ്ടാം വയസില്‍ കച്ചേരി നടത്തി. അമ്മാവന്‍, അമ്മ എല്ലാവരും അദ്ദേഹത്തെ സംഗീതത്തിലേക്ക് കൂടുതല്‍ ചേര്‍ത്തു പിടിച്ചു. അപ്പോഴും, അതുവരെ കാണാത്ത ഒരാളുടെ സാന്നിധ്യം ബാലഭാസ്കറിലുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍ ഭാസ്കര പണിക്കര്‍.
മുത്തച്ഛന്‍റ പേരും സൂര്യന്‍റെ പേരുമായി ബന്ധപ്പെട്ടാണ് ബാലഭാസകറെന്ന പേര് കിട്ടിയതെന്ന് ബാലഭാസ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ''സംസ്കൃതം അധ്യാപികയായ അമ്മയാണ് ആ പേരിട്ടത്. അപ്പൂപ്പനെന്നായിരുന്നു താന്‍ വിളിച്ചോണ്ടിരുന്നത്. ഭാസ്കര പണിക്കര്‍ എന്നായിരുന്നു അപ്പൂപ്പന്‍റെ പേര്. അദ്ദേഹം ഒരു നാദസ്വര വിദ്വാനായിരുന്നു. നന്നായി ഫ്ലൂട്ട് വായിക്കുമായിരുന്നു. നന്നായി കൃതികളെഴുതുമായിരുന്നു. നന്നായി വയലിന്‍ വായിക്കുമായിരുന്നു. ''
''ഞാനദ്ദേഹത്തെ കണ്ടിട്ടേയില്ല. ഞാന്‍ ജനിക്കുന്നതിന് ഒരുപാട് വര്‍ഷം മുമ്പ് അദ്ദേഹം മരിച്ചുപോയിരുന്നു. എങ്കിലും, ഞങ്ങളുടെ വീട്ടില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം എപ്പോഴും ഉണ്ടായിരുന്നു. ശക്തമായ ഒരു സാന്നിധ്യം. അദ്ദേഹത്തെ കുറിച്ച് വീട്ടിലെപ്പോഴും ചര്‍ച്ച ചെയ്തു. സാത്വികനായിരുന്ന ഒരു മനുഷ്യനായിരുന്നു. സംഗീതത്തോടു ഭ്രാന്തുള്ള ഒരു മനുഷ്യനായിരുന്നു. അങ്ങനെയുള്ള കഥകള്‍ കേള്‍ക്കുമ്പോള്‍ ഒരു ഹീറോയിസം ഉണ്ട്. കാണാത്ത ആ അപ്പൂപ്പനാണ് തന്‍റെ ഏറ്റവും വലിയ ഹീറോ.'' എന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുത്തച്ഛന്‍റെ ആ ഭ്രാന്തുതന്നെയായിരിക്കണം ബാലഭാസ്കറിനെയും തന്‍റേതായ സംഗീതലോകത്തേക്ക് ഇത്രമാത്രം ചേര്‍ത്തുപിടിച്ചത്.
(കടപ്പാട്: ജെബി ജങ്ഷന്‍)