ഓഫീസിലേക്ക് ഒരു കോള്‍, വിളിച്ചയാള്‍ ചോദിച്ചത് അമ്പരപ്പിക്കുന്ന ഒരു ചോദ്യം!

By Deshantharam SeriesFirst Published Nov 30, 2022, 5:39 PM IST
Highlights

വിളിച്ചയാള്‍ പറഞ്ഞു. എനിക്ക് മെയില്‍ വന്നതാണ്. മെയില്‍ വന്നിരിക്കുന്നത് നിങ്ങടെ ഓഫീസില്‍ നിന്നാണ്. അത് കൊണ്ടാണ് ഞാന്‍ നിങ്ങളുടെ ഓഫിസിലേക്ക് വിളിച്ചത്.

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

 

ഇന്നലെ ഓഫീസിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ഫോണ്‍ എടുത്ത എന്നോട് ആള്‍ ചോദിച്ചു, 'എനിക്ക് അസാപ്പുമായി സംസാരിക്കാമോ എന്ന്'

അസാപ് എന്നാരും തന്നെ നമ്മുടെ ഓഫീസില്‍ ഇല്ലാത്തത് കൊണ്ട് അങ്ങനെ ആരും ഇല്ലായെന്ന് പറഞ്ഞു ഫോണ്‍ കട്ടാക്കി. അല്‍പം കഴിഞ്ഞു ഓഫീസിലെ മറ്റൊരു സ്ത്രീക്കും അസാപ്പിനെ തിരക്കി കോള്‍ വന്നു. അവരും അസാപ്പ് ഈ ഓഫീസില്‍ ഇല്ലായെന്ന് പറഞ്ഞുവെങ്കിലും, കൂടുതല്‍ കുശലാന്വേഷണത്തിലേക്ക് പോയി.

വിളിച്ചയാള്‍ പറഞ്ഞു. എനിക്ക് മെയില്‍ വന്നതാണ്. മെയില്‍ വന്നിരിക്കുന്നത് നിങ്ങടെ ഓഫീസില്‍ നിന്നാണ്. അത് കൊണ്ടാണ് ഞാന്‍ നിങ്ങളുടെ ഓഫിസിലേക്ക് വിളിച്ചത്.

ലേഡി വിനയത്തോടെ നമ്മുടെ ഡിപ്പാര്‍ട്ടമെന്റില്‍ അസാപ്പ് എന്ന് പേരുള്ള ആരുമില്ലെന്ന് പറഞ്ഞപ്പോള്‍, പുള്ളി പൊട്ടിത്തെറിച്ചു. നിങ്ങള്‍ എന്താ ആളെ കളിയാക്കുകയാണോ? നിങ്ങടെ ഓഫീസ്, നിങ്ങടെ ഓഫീസ് ഫോണ്‍ നമ്പര്‍, ആളില്ലാ പോലും.. മാനേജര്‍ എവിടെ.. മാനേജര്‍ക്ക് കൊടുക്കൂ'

ഓഫീസിലെ ലേഡി  മാനേജര്‍ക്ക് ഫോണ്‍ കണക്റ്റ് ചെയ്തു. മാനേജര്‍ കക്ഷിയുമായി സംസാരിച്ചു. യാതൊരു തുമ്പും കിട്ടിയില്ല. കക്ഷിയുടെ വായില്‍ നിന്നും ഒന്നും കേള്‍ക്കാന്‍ താത്പര്യം ഇല്ലാഞ്ഞ കാരണം ആ മെയില്‍ അയച്ചു കൊടുക്കാമോ എന്ന് തിരക്കി സ്വന്തം ഇമെയില്‍ അഡ്രസ് കക്ഷിക്ക് കൊടുത്ത് മാനേജര്‍ തടി ഊരി..

മെയില്‍ വന്നു. മാനേജര്‍ ഞെട്ടിപ്പോയി. സംഭവം സത്യം തന്നെ. മെയില്‍ ഓഫീസില്‍ നിന്നുമാണ് പോയത്. അല്‍പം സീരിയസായ വിഷയം ആയതു കൊണ്ട് നമ്മുടെ സഹപ്രവര്‍ത്തക എഴുത്തിന്റെ അവസാനം ഇങ്ങനെ എഴുതി പോയി.

CALL ME ASAP. 

(Call me as soon as posssible. എത്രയും വേഗം എന്നെ വിളിക്കൂ എന്ന മെസേജ് കണ്ടാണ് അസാപ്പിനെത്തേടിയുള്ള വിളി എന്നറിഞ്ഞതോടെ മാനേജര്‍ ചിരിക്കും കരച്ചിലിനുമിടയില്‍ പെട്ടുഴറി. 

പിന്ന, കാര്യങ്ങള്‍ എല്ലാം ശാന്തമായപ്പോള്‍ മാനേജര്‍ വക പുതിയ സര്‍ക്കുലര്‍ ഇറങ്ങി. ഇനി അടുത്ത തവണ ആരെങ്കിലും അസാപ്പിനെ തപ്പി ഇങ്ങോട്ട് വിളിച്ചാല്‍, ഫോണ്‍ എടുക്കുന്നവന്‍ ആയിരിക്കും ASAP.

ASAP പോയ പോക്കേ.
 

click me!