ഈ 21 ദിവസമെങ്കിലും മതങ്ങൾക്കും വിഭാഗീയതയ്ക്കും വെറുപ്പിനും ക്വാറൻന്റൈൻ കൽപ്പിച്ചുകൂടേ?

By Speak UpFirst Published Apr 2, 2020, 1:51 PM IST
Highlights

പക്ഷേ, എന്തൊക്കെ പറഞ്ഞാലും കൊറോണ കൈകാര്യം ചെയ്തതിൽ കേരളം ഇന്ത്യക്ക് ഒരു മാതൃകയാണ്. ഈ വിപത്തിനെ നേരിടുവാൻ  ലോകത്തിന് ഇനി എന്ത് ചെയ്യുവാൻ സാധിക്കും എന്നതിനെ കുറിച്ച് പ്രൊഫ.ഹരാരി ഇങ്ങനെ പറയുന്നു.

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

പ്രശസ്ത ചരിത്രകാരൻ പ്രൊഫ: യുവേൽ നോഹ ഹരാരി ഇങ്ങനെ എഴുതിയിരുന്നു: “ഇനിയൊരിക്കലും പുതിയൊരു രീതിയിലുള്ള എബോള പൊട്ടിത്തെറിക്കുമെന്നോ അജ്ഞാതമായ ഒരു പനി പടർന്നു പിടിക്കുമെന്നോ ലോകമെമ്പാടും അത് വ്യാപിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുമെന്നോ നമുക്ക്  ഉറപ്പില്ലെങ്കിലും, ഇനിയൊരു വൈറസ് പടർന്നു പിടിച്ചാലും അതൊരു  അനിവാര്യമായ പ്രകൃതിദുരന്തമായി ആരും കണക്കാക്കില്ല. മറിച്ച്, അത് മാപ്പർഹിക്കാത്ത മനുഷ്യപരാജയമായി നമ്മൾ കാണുകയും ഉത്തരവാദിത്തപ്പെട്ടവരുടെ തല ആവശ്യപ്പെടുകയും ചെയ്യും… ഏതു ബാധയെ തടയാനുള്ള അറിവും ഉപകരണങ്ങളും ഇന്ന് മനുഷ്യരാശിക്കുണ്ട്, എന്നിരുന്നാലും ഒരു പകർച്ചവ്യാധി നിയന്ത്രിക്കാനായില്ലെങ്കിൽ, അത് ദൈവിക കോപം കൊണ്ടല്ല മനുഷ്യന്റെ കഴിവില്ലായ്മ മൂലമാണ് എന്ന് ഇന്ന് നമുക്ക് അറിയാം. 

ഈ വാക്കുകൾ ഇന്നും സത്യമാണെന്ന് ഞാൻ കരുതുന്നു. ലോകമെമ്പാടും നാം ഇപ്പോൾ കാണുന്നത് അനിവാര്യമായ പ്രകൃതി ദുരന്തമല്ല. ഇത് ഒരു മനുഷ്യ പരാജയമാണ്. നിരുത്തരവാദപരമായ സർക്കാരുകൾ അവരുടെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെ അവഗണിച്ചു, കൃത്യസമയത്ത് പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടു, ആഗോളതലത്തിൽ ഫലപ്രദമായി സഹകരിക്കുന്നതിൽ ഇപ്പോഴും പരാജയപ്പെടുന്നു. ഇത് തടയാൻ നമുക്ക്  ശക്തിയുണ്ട്. എന്നാൽ, ഇതുവരെ നമുക്ക് ആവശ്യമായ ജ്ഞാനം ഇല്ല.

വുഹാനിൽ കൊറോണ സ്ഥിരീകരിച്ചപ്പോൾ തന്നെ കേരളം ആരോഗ്യപരമായ മുൻകരുതലുകൾ എടുത്തിരുന്നു. നിപ്പയെ ഫലപ്രദമായി നേരിട്ട ഒരു അനുഭവം നമ്മുടെ മുമ്പിൽ ഉണ്ടായിരുന്നു. ഇറ്റലിയിലേക്ക് കൊറോണ പടർന്നുപിടിച്ചപ്പോൾ അവിടെ നിന്നും വന്നവരെയും നമ്മൾ നിരീക്ഷിക്കുകയും ചാടിപ്പോയവരെ തിരിച്ചെത്തിക്കുകയും ചെയ്തു. പക്ഷേ, നമുക്ക് ശ്രദ്ധക്കുറവ് സംഭവിച്ചത് അവിടെയല്ല. കേരളത്തിൽ ഏറ്റവും അധികം ആളുകൾ ജോലി ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിലാണ്. അതുകൊണ്ടുതന്നെ ദുബായിൽ കൊറോണ പടർന്നു പിടിച്ചു. അതിനെ കുറിച്ച് വേണ്ടത്ര വിവരങ്ങൾ നമുക്ക് കിട്ടിയില്ല. അതുകൊണ്ട് എന്തു സംഭവിച്ചു? ദുബായിൽ നിന്നും വരുന്നവരിൽ വല്ല്യ ഒരു പങ്ക് ആളുകളിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. 

മനുഷ്യരെ മനസിലാക്കി പെരുമാറുന്നതിൽ സർക്കാരിനും വീഴ്ചകൾ പറ്റി. ഗൾഫിൽ നിന്നു കേരളത്തിലേയ്ക്ക് വരുന്ന വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ അനുഭവങ്ങൾ കേട്ടിട്ടുണ്ടാവുമല്ലോ? വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ ചിലരെങ്കിലും സാധന സാമഗ്രികൾ എടുത്തു റെഡിയായി ഇരിക്കും. വിമാനം മൂക്ക് കുത്തുമ്പോൾ തന്നെ എഴുന്നേറ്റ് നിന്ന് ഫോൺ വിളി തുടങ്ങും -പ്രിയതമേ ഞാൻ എത്തി കേട്ടോ നീ റെഡി ആയി നിൽക്കു. എന്തിന് റെഡിയായി നിൽക്കാനാണ് ഇയാൾ പറയുന്നത് എന്ന് നമ്മൾ സ്വഭാവികമായും സംശയിക്കും. ലാൻഡിങ് പെർമിറ്റ് കിട്ടാതെ വിമാനം ആകാശത്തിൽ വട്ടമിട്ട് പറക്കുന്ന സന്ദർഭത്തിൽ പലരും ഗ്ളാസ് പൊട്ടിച്ചു വെളിയിലേക്ക് ചാടുമോ എന്ന് തോന്നും. സീറ്റ് ബെൽറ്റ് ഇട്ട് മര്യാദക്ക് അവിടെ ഇരിക്കുവാൻ എയർ ഹോസ്റ്റസ് കരഞ്ഞു പറയുന്നുണ്ടാവും. ആര് കേൾക്കാൻ.

ഇങ്ങനെയുള്ള ഒരു ജനത്തോട് വിമാനത്താവളത്തിൽ നിന്ന് നേരെ പോയി ക്വാറന്റൈയിനിൽ കഴിയുവാൻ പറഞ്ഞാൽ അവർ കേട്ടുകൊള്ളും എന്ന് കരുതിയ സർക്കാരിനാണ് പിഴവ് പറ്റിയത്. 

പക്ഷേ, എന്തൊക്കെ പറഞ്ഞാലും കൊറോണ കൈകാര്യം ചെയ്തതിൽ കേരളം ഇന്ത്യക്ക് ഒരു മാതൃകയാണ്. ഈ വിപത്തിനെ നേരിടുവാൻ  ലോകത്തിന് ഇനി എന്ത് ചെയ്യുവാൻ സാധിക്കും എന്നതിനെ കുറിച്ച് പ്രൊഫ.ഹരാരി ഇങ്ങനെ പറയുന്നു.

1. വിശ്വസനീയമായ വിവരങ്ങൾ പങ്കിടുക. ഇതിനകം പകർച്ചവ്യാധി അനുഭവിച്ച രാജ്യങ്ങൾ ഇതിനെക്കുറിച്ച് മറ്റ് രാജ്യങ്ങളെ പഠിപ്പിക്കണം.

2. ആഗോള ഉൽ‌പാദനവും അവശ്യ മെഡിക്കൽ ഉപകരണങ്ങളായ ടെസ്റ്റിംഗ് കിറ്റുകൾ, പ്രൊട്ടക്റ്റീവ് ഗിയർ, റെസ്പിറേറ്ററി മെഷീനുകൾ എന്നിവയുടെ ന്യായമായ വിതരണവും ഏകോപിപ്പിക്കുക.

3. രോഗം കുറവുള്ള രാജ്യങ്ങൾ ഡോക്ടർമാരെയും നഴ്സുമാരെയും വിദഗ്ധരെയും ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിലേക്ക് അയയ്ക്കണം, അവരെ സഹായിക്കാനും വിലയേറിയ അനുഭവം നേടാനും ഇത് സഹായിക്കും.

4. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രാജ്യങ്ങളെയും മേഖലകളെയും രക്ഷിക്കാൻ ആഗോള സാമ്പത്തിക സുരക്ഷാ വലയം സൃഷ്ടിക്കുക. ദരിദ്ര രാജ്യങ്ങൾക്ക് ഇത് വളരെ പ്രധാനമാണ്.

5. യാത്രക്കാരെ പ്രീ-സ്ക്രീനിംഗ് ചെയ്യുന്നതിന് ഒരു ആഗോള കരാർ ഉണ്ടാക്കുക, അത് അവശ്യ യാത്രക്കാരെ അതിർത്തി കടക്കുന്നത് തുടരാൻ അനുവദിക്കും. 

NB വ്യാപനം സ്ഥിതികരിച്ചതിന് ശേഷം ലക്ഷക്കണക്കിന് ആളുകളെ ചേർത്ത് പ്രാർത്ഥന നടത്തിയവർ ആയിരം പേരെ ചേർത്ത് പ്രാർത്ഥന നടത്തിയവരെ മതത്തിന്റ പേരിൽ ചാപ്പ കുത്തി ഈ ആപത്തു കാലത്തു വിദ്വേഷം ഉണ്ടാക്കരുത്. ഒരു 21 ദിവസമെങ്കിലും മതങ്ങൾക്കും വിഭാഗീയതയ്ക്കും, വെറുപ്പിനും ക്വാറൻന്റൈൻ കൽപ്പിക്കുക.

മനുഷ്യർ ഈ വൈറസിനെ അതിജീവിക്കുക തന്നെ ചെയ്യും.

(ബിഹേവിയറൽ സൈക്കോളജിസ്റ്റാണ് ലേഖകൻ)

click me!