
ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ബിഗം ഖാലിദ സിയയുടെയും മുൻ പ്രസിഡന്‍റ് സിയാവുർ റഹ്മാന്‍റെയും മകൻ അധികാരത്തിയിരിക്കുന്നു. 17 വർഷത്തെ വിദേശവാസത്തിന് ശേഷം തിരിച്ചെത്തിയ താരിഖ് റഹ്‍മാൻ കാത്തിരുന്ന വിജയം. തെരഞ്ഞെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്കരണത്തിനും രാജ്യത്ത് അഭിപ്രായ വോട്ടെടുപ്പ് നടന്നു. പക്ഷേ, ഷേഖ് ഹസീനയെ പുറത്താക്കിയ ജെൻ സീ പ്രക്ഷോഭകാരികൾ ഇതാണോ ആഗ്രഹിച്ചിരുന്നതെന്ന് വ്യക്തമല്ല.
ബംഗ്ലാദേശ് രാഷ്ട്രീയം ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്നത് 'ബാറ്റിൽ ഓഫ് ദ ബീഗംസ്' (Battle of the Begums) എന്നാണ്. ഖാലിയ സിയയും ഷേഖ് ഹസീനയും. ഷേഖ് ഹസീന ഇന്ന് ഇന്ത്യയിലാണ്, ഖാലിദ സിയ അന്തരിച്ചു. ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്ക് കൽപ്പിച്ചിരുന്നു ഇടക്കാല സർക്കാർ. ഇനിയെന്തായാലും രാജ്യം ഭരിക്കുക ഖാലിദ സിയയുടെ മകൻ. പോളിംഗ് ശതമാനം 60 ആയിരുന്നു. 300 സീറ്റുള്ള പാർലമെന്‍റിൽ തെരഞ്ഞെടുപ്പ് നടന്നത് 299 സീറ്റുകളിലേക്ക്. ഒരു സ്ഥാനാർത്ഥിയുടെ മരണം കാരണം ഒരു സീറ്റിൽ തെരഞ്ഞെടുപ്പ് നടന്നില്ല. 212 സീറ്റ് കിട്ടി ബിഎന്‍പിക്ക് (Bangladesh Nationalist Party). ജമാഅത് എ ഇസ്ലാമിക്ക് 77 സീറ്റും. രണ്ടുകൂട്ടരും മത്സരിച്ചത് അധികാരം കിട്ടാൻ തന്നെയാണ്. അവാമി ലീഗിനെ നിരോധിച്ചതാണ് ജമാഅത്തെ ഇസ്ലാമിക്ക് (Jamaat e Islami) ദേശീയ സ്വപ്നങ്ങളിലേക്കുള്ള വഴി തെളിച്ചത്. അവാമി ലീഗ് അട്ടിമറികളാരോപിക്കുന്നുണ്ട്. പക്ഷേ, മത്സരരംഗത്തുൾപ്പടെ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് തന്നെ നിരോധിക്കപ്പെട്ട അവാമി ലീഗിന് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു. 1991 -ന് ശേഷം ഖാലിയ സിയയും ഷേഖ് ഹസീനയും മത്സരരംഗത്തില്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്.
(ഖാലിദ സിയ)
ബിഎന്‍പി വിജയം ആഘോഷിച്ച് റാലികൾ നടത്തിയില്ല. പകരം പള്ളികളിൽ പ്രാർത്ഥന നടത്താനാണ് താരിഖ് റഹ്‍മാൻ ആവശ്യപ്പെട്ടത്. ബിഎന്‍പിയുടെ വിജയം പ്രതീക്ഷിച്ചിരുന്നു പലരും. ഷേഖ് ഹസീനയ്ക്കെതിരായി തുടങ്ങിയ പ്രതിഷേധമാണ് ബിഎന്‍പിയുടെ പുനർജന്മത്തിന് വഴിതെളിച്ചത്. പ്രതിഷേധത്തിൽ അവരും കൂടി. പിന്നെയത് പ്രചാരണമായി, യൂനിസ് സർക്കാരിനെതിരെയും പട നയിച്ചു. അതേസമയം പ്രതിഷേധത്തിന്‍റെ മുഖമായിരുന്നവർ പുതിയ പാർട്ടി രൂപീകരിച്ചു. നാഷണൽ സിറ്റിസൺസ് പാർട്ടി (National Citizen Party). പക്ഷേ, യുവതലമുറ അവർക്കൊപ്പം ചേർന്നില്ലെന്ന് വേണം വിചാരിക്കാൻ. അതുകൊണ്ടാവണം, അവർ ജമാ അത്തെ ഇസ്ലാമിയുമായി സഖ്യത്തിലായി. മത്സരരംഗത്തിറങ്ങി. പക്ഷേ, പാർട്ടിക്കുള്ളിൽ തന്നെ അതിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.
'പഴയതൊന്നും വേണ്ട, ഭാവി പുതുതലമുറയുടെ കൈയിൽ' എന്ന് വാദിച്ചവർക്ക് ഈ സഖ്യം ഇഷ്ടമായില്ല. ജമാ അത്തെ ഇസ്ലാമിയാണ് രണ്ടാമത്തെ വലിയ പാർട്ടിയെങ്കിലും ആ വിജയത്തിൽ വലിയ പങ്കൊന്നും അവകാശപ്പെടാൻ എന്‍സിപിയ്ക്ക് കഴിഞ്ഞെക്കില്ല. പഴയ പടക്കുതിരകൾ തന്നെയാണ് ഇനിയും അധികാരം കൈയാളുക എന്ന് വരുമ്പോൾ ജെൻ സീ പ്രക്ഷോഭകാരികളെ ജനം തുണച്ചില്ലെന്നാണ് അർത്ഥം. 1970 -കളിൽ സ്ഥാപിക്കപ്പെട്ട ബിഎന്‍പിയ്ക്ക് ഭരണപരിചയമുണ്ട്. പഴയ പടക്കുതിരകളായല്ല, പുതുമുഖങ്ങളായാണ് ഭരിക്കുക എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു ബിഎന്‍പി. അതിന്‍റെ ഭാഗമായിരുന്നു പരിഷ്ക്കരണമെന്ന വാഗ്ദാനവും ഭരണഘടനാ ഭേദഗതിയിലെ അഭിപ്രായ വോട്ടെടുപ്പും.
ബിഎന്‍പിയുടെ അമരക്കാരൻ താരിഖ് റഹ്‍മാൻ പ്രധാനമന്ത്രിയാകുമ്പോൾ അതിനിത്തിരി മധുരം കൂടും. സിയ കുടുംബത്തിന് രാഷ്ട്രീയം അന്യമല്ല. വിവാദങ്ങളും പ്രക്ഷോഭങ്ങളും ജീവിതത്തിന്‍റെ ഭാഗമാണ്. പക്ഷേ, വിവാദങ്ങളില്ലാത്ത ഭരണമാണിപ്പോൾ റഹ്‍മാൻ മുന്നോട്ടുവയ്ക്കുന്നത്. സിയാഉർ റഹ്‍മാൻ കൊല്ലപ്പെടുന്നത് താരിഖ് റഹ്‍മാന്‍റെ കൗമാരപ്രായത്തിലാണ്. രാജ്യത്തിന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അമ്മ ഖാലിദ സിയ ചുമതലയേറ്റതിനും ഷേഖ് ഹസീനയുമായി ആദ്യമുണ്ടായിരുന്ന സൗഹൃദത്തിനും പിന്നെയുണ്ടായ പോരിനും സാക്ഷിയായിരുന്നു താരിഖ് റഹ്മാൻ.
(താരിഖ് റഹ്‍മാൻ)
1978 -ലാണ് സിയാവുർ റഹ്‍മാൻ ബിഎന്‍പിക്ക് രൂപം നൽകിയത്. ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യ സമരകാലത്ത്. പക്ഷേ, 81 -ൽ സിയ സൈനിക അട്ടിമറിയിൽ കൊല്ലപ്പെട്ടു. ഖാലിദ സിയ പാർട്ടി നേതൃത്വമേറ്റെടുത്തു, 91 -ൽ പ്രധാനമന്ത്രിയായി. രണ്ടാമൂഴം 2001 -ൽ. അക്കാലത്താണ് താരിഖ് റഹ്‍മാൻ സജീവ രാഷ്ട്രീയ പ്രവർത്തകനായത്. പാർട്ടിയിൽ ഉന്നത സ്ഥാനത്തെത്തി. പക്ഷേ, പാർട്ടിയിൽ അച്ചടക്കം നടപ്പാക്കുന്ന ഭീകരരൂപിയെന്ന് പേരുകേട്ടു. അഴിമതിയാരോപണങ്ങളും ഉണ്ടായി. 2007 -ൽ അറസ്റ്റിലുമായി. അന്ന് സൈനിക സർക്കാരാണ് ഭരിച്ചിരുന്നത്. 18 മാസത്തെ ജയിൽവാസത്തിന് ശേഷം മോചിതനായ താരിഖ് റഹ്‍മാൻ ലണ്ടനിലേക്ക് കടന്നു. എങ്കിലും ബിഎന്‍പിയുടെ ബുദ്ധികേന്ദ്രമായി തുടർന്നു. 2018 -ൽ ഖാലിദ സിയ ജയിലിലായതോടെ പാർട്ടിയുടെ ചെയർമാനായി. തിരിച്ചെത്തിയത് കഴിഞ്ഞ വർഷം ഡിസംബറിൽ. ജനുവരിയിൽ പാർട്ടിയുടെ നേതൃത്വം ഔദ്യോഗികമായി ഏറ്റെടുത്തു. പുത്രസ്നേഹം ആരോപിക്കപ്പെടുന്നുണ്ട്. പക്ഷേ, ഷെയ്ഖ് ഹസീനയുടെ ഭരണത്തിൽ ശ്വാസംമുട്ടിയിരുന്ന പാർട്ടിക്ക് പുറത്ത് നിന്നൊരു നേതാവുണ്ടാകുക എളുപ്പമായിരുന്നില്ലെന്ന് പറയുന്നു മറ്റ് നേതാക്കൾ.
എന്തായാലും ഭരണഘടനാഭേദഗതിക്കുള്ള വോട്ടെടുപ്പും നടന്നിട്ടുണ്ട്. ജൂലൈ ദേശീയ ചാർട്ടർ (July National Charter) എന്ന് പേര്. ഇടക്കാല സർക്കാരിന്‍റെ മേധാവിയായിരുന്ന മുഹമ്മദ് യൂനിസ് നിർദ്ദേശിച്ച പരിഷ്കരണങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. പ്രധാനമന്ത്രിമാരുടെ ഭരണകാലാവധി രണ്ടായി പരിമിതപ്പെടുത്തൽ, പ്രസിഡന്‍റിന് കൂടുതൽ അധികാരം, ജൂഡിഷ്യറിയുടെ സ്വാതന്ത്ര്യം, സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം, പാർലമെന്‍റിന് രണ്ടാമതൊരു ചേംബർ അങ്ങനെ 80 ഓളം നിർദ്ദേശങ്ങൾ. 72.0 ശതമാനം ഭേദഗതിയെ പിന്തുണച്ചു എന്നാണ് റിപ്പോർട്ട്. രണ്ടാമത്തെ ചേംബറിനെച്ചൊല്ലി രാഷ്ട്രീയ കക്ഷികൾക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. അത് പരിഹരിക്കുന്നത് തലവേദനയാണ്. രാജ്യത്ത് മുമ്പ് ചില അഭിപ്രായ വോട്ടെടുപ്പുകൾ നടന്നിട്ടുണ്ട്. 1977 -ലും '85 -ലും നടന്നത് സൈനിക ഭരണാധികാരികൾക്ക് നിയമസാധുത നൽകാനാണ്. 1991 -ലേത് പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ പുനസ്ഥാപനത്തിനും.
(ഷെയ്ഖ് ഹസീന)
താരിഖ് റഹ്മാന് മുന്നിൽ വേറെയും വെല്ലുവിളികളുണ്ട്. രാജ്യത്തെ സമ്പദ്‍രംഗം അതിൽ പ്രധാനം. വസ്ത്രനിർമ്മാണമായിരുന്നു ബംഗ്ലാദേശിന്‍റെ പ്രധാന വരുമാന മാർഗം. കയറ്റുമതിയിൽ നിന്നാണ് 80 ശതമാനം വരവും. രാഷ്ട്രീയ അസ്ഥിരത കാരണം കുറച്ചുകാലമായി മേഖലയിൽ ഇടിവാണ്. തെരഞ്ഞെടുപ്പും, അതിന്‍റെ ഫലവും അവർക്ക് ആശ്വാസമാണ്. പക്ഷേ, അത് വെറും ഫാക്ടറി ജോലിയായി ചുരുങ്ങുന്നതിനാൽ യുവാക്കൾക്ക് അസംതൃപ്തിയാണ്. ഉയർന്ന ജീവിതച്ചെലവ് മറ്റൊരു പ്രശ്നം. സർക്കാരിന് നിക്ഷേപകരെ ആകർഷിക്കേണ്ടിവരും. 2034 ഓടെ ഒരു ട്രില്യന്‍റെ സമ്പദ്‍വ്യവസ്ഥയാക്കണമെന്ന് ബിഎന്‍പി ആഗ്രഹിക്കുന്നു. അതിന് അടിസ്ഥാന സൗകര്യ വികസനം മുതൽ തുടങ്ങേണ്ടിവരും.
(താരിഖ് റഹ്മാനും മുഹമ്മദ് യൂനുസും)
ഇനി ഇന്ത്യയെ ഈ തെരഞ്ഞെടുപ്പ് ഫലവും ഭരണമാറ്റവും എങ്ങനെ ബാധിക്കുമെന്നതാണ്. താരിഖ് റഹ്‍മാനെ ഇന്ത്യ അനുമോദിച്ചു. പക്ഷേ, 'ദില്ലി വേണ്ട, ധാക്ക മതി' എന്ന മുദ്രാവാക്യങ്ങൾ ബംഗ്ലാദേശിൽ ഉയർന്നിരുന്നു എന്നാണ് റിപ്പോർട്ട്. പ്രതിഷേധങ്ങൾ അടിച്ചമർത്തിയ ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതിന്‍റെ കയ്പ് അത്രപെട്ടെന്ന് മാറില്ല. പക്ഷേ അതുമാത്രമല്ല, ബിഎന്‍പി - ജമാഅത്തെ ഇസ്ലാമി സഖ്യസർക്കാരിന്‍റെ കാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സംഘർഷത്തിന്‍റെ വിത്ത് പാകിയവർക്ക് പിന്തുണയും അഭയവും നൽകിയിരുന്നു. പാകിസ്ഥാന്‍റെ അറിവോടെ. ബംഗ്ലാദേശിൽ സ്വാധീനമുറപ്പിക്കാൻ ചൈനയും ശ്രമിക്കുന്നുണ്ട്. എങ്കിലും, താരിഖ് റഹ്മാൻ ഇന്ത്യ വിരുദ്ധ പ്രസ്താവനകളിൽ നിന്ന് അകന്നുനിൽക്കുകയാണ്. ബംഗ്ലാദേശിലെ സർക്കാർ ആരെന്നതും അവർ സ്വീകരിക്കുന്ന നിലപാടും ഇന്ത്യക്കും നിർണായകമാണ്. ചൈനയാണ് അടുത്തത്. ബെൽറ്റ് റോഡ് പദ്ധതിക്ക് അനിവാര്യമാണ് ബംഗ്ലാദേശ്. വ്യാപാര പങ്കാളി ചൈനയാണ്.
'എങ്ങോട്ടും ചായില്ല, മധ്യവർത്തി നയം' എന്നാണ് താരിഖ് റഹ്മാൻ നൽകിയിരുന്ന സൂചന. എല്ലാവരുമായും സഹകരണം, പടിഞ്ഞാറിനോടും അതേ നയമാണെങ്കിൽ അത് ചൈനയ്ക്ക് തിരിച്ചടിയാവുമെന്നൊരു നിരീക്ഷണമുണ്ട്. എല്ലാം കണ്ടറിയാനിരിക്കുന്നതേയുള്ളൂ.