കൂടറ്റ കിളികള്‍ക്ക് കൂടൊരുക്കാന്‍ ഇനി ബൈജു ഇല്ല

By Web TeamFirst Published Jun 17, 2019, 7:02 PM IST
Highlights

നഷ്ടപ്പെട്ടത് അതുല്യനായ ഒരു അച്ഛനെയാണ്. കാടിന്റെ, മരങ്ങളുടെ, കിളികളുടെ, പൂക്കളുടെ, അതിരപ്പിള്ളിയുടെ, പ്രകൃതിയുടെ വളര്‍ത്തച്ഛനെ. ബഹിയ എഴുതുന്നു

ഒരു വര്‍ഷം മുമ്പാണ്, ഏപ്രില്‍ മാസത്തിലെ പൊള്ളുന്ന ചൂടില്‍ ചത്തുകിടന്ന ആണ്‍ വേഴാമ്പലിന്റെ കൊക്കിലെ പഴങ്ങള്‍ കണ്ട്, ആ തീറ്റയും കാത്തിരിക്കുന്ന അമ്മയേയും കുഞ്ഞിനെയും തിരഞ്ഞുപിടിച്ച് തീറ്റ കൊടുത്തു രക്ഷിക്കാന്‍ ഒരു വളര്‍ത്തച്ഛന്‍ മുന്നോട്ടു വന്നത്. ബൈജു കെ വാസുദേവ്. 

ഇന്നലെ, ഫാദേഴ്‌സ് ഡേയ്ക്ക്, നഷ്ടപ്പെട്ടത് അതുല്യനായ ഒരു അച്ഛനെയാണ്. കാടിന്റെ, മരങ്ങളുടെ, കിളികളുടെ, പൂക്കളുടെ, അതിരപ്പിള്ളിയുടെ, പ്രകൃതിയുടെ വളര്‍ത്തച്ഛനെ. 

ഒരു വര്‍ഷം മുമ്പാണ്, ഏപ്രില്‍ മാസത്തിലെ പൊള്ളുന്ന ചൂടില്‍ ചത്തുകിടന്ന ആണ്‍ വേഴാമ്പലിന്റെ കൊക്കിലെ പഴങ്ങള്‍ കണ്ട്, ആ തീറ്റയും കാത്തിരിക്കുന്ന അമ്മയേയും കുഞ്ഞിനെയും തിരഞ്ഞുപിടിച്ച് തീറ്റ കൊടുത്തു രക്ഷിക്കാന്‍ ഒരു വളര്‍ത്തച്ഛന്‍ മുന്നോട്ടു വന്നത്. ബൈജു കെ വാസുദേവ്. 

കൂടൊരുക്കാനും പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഹൃദയം വെന്ത് പ്രതികരിക്കാനും ഇനി ബൈജുവില്ല. ഒരു വീഴ്ചയുടെ രൂപത്തില്‍ വന്ന വിധി, ആ പച്ചമനുഷ്യന്റെ ജീവനെ കവര്‍ന്നെടുത്തിരിക്കുന്നു. 

അതിരപ്പിള്ളി കാട്ടില്‍, കാടിന്റെ മകനായി ജനിച്ചു വളര്‍ന്ന ബൈജു സ്വപ്രയത്‌നത്തിലൂടെ നേടിയെടുത്ത ഉയര്‍ച്ചകള്‍ വളരെ വലുതാണ്. നാഷണല്‍ ജിയോഗ്രഫി, അനിമല്‍ പ്ലാനറ്റ്, ബിബിസി മറ്റ് അനേകം ഇന്ത്യന്‍ ചാനലുകള്‍ തുടങ്ങി ബോളിവുഡിലേക്കുവരെ നീണ്ട വളര്‍ച്ച. കാനന കാഴ്ചകളുടെയും വന വിശേഷങ്ങളുടെയും പങ്കുവെക്കലുകളും കണ്ടെത്തലുകളുടെ കൗതുകളുമായി ലോക റെക്കോര്‍ഡോളം നടന്നു കയറി അദ്ദേഹം. കുക്കറി ഷോകളും അഭിനയ മികവും അനുകരണ കലയിലെ അതുല്യതയും...  അടിമുടി കലയായിരുന്നു ബൈജു. എന്നിട്ടും കാടിനും അതിരപ്പിള്ളിക്കും പരിസ്ഥിതിക്കും വേണ്ടി അദ്ദേഹം ആ ജീവിതം ഉഴിഞ്ഞു വെച്ചു. 

അദ്ദേഹത്തോടൊപ്പം ഒരിക്കലെങ്കിലും അതിരപ്പിള്ളിയിലോ വാല്‍പ്പാറയിലോ കാടുകയറിയവര്‍ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ കാടറിവുകള്‍ ഇനിയെങ്ങിനെ അനുഭവിക്കാനാകും? ഒരിക്കല്‍ പരിചയപ്പെട്ടവരെ സുഹൃത്തും കൂടപ്പിറപ്പുമാക്കി ചേര്‍ത്ത് പിടിക്കാന്‍ കഴിയുന്ന വിശാലമായ മനസ്സായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ മേന്‍മ. 

ശാന്തിവനത്തെ കുറിച്ചുള്ള ആശങ്കയിലും ശാന്തിവനം കാക്കാനുള്ള പോരാട്ടത്തിലുമായിരുന്നു ബൈജു. അവസാനം പങ്കുവെച്ച പോസ്റ്റുകളും ചിന്തകളും അതേക്കുറിച്ച് തന്നെ ആയിരുന്നു.

എങ്ങനെ ഉള്‍കൊള്ളാന്‍ കഴിയും ഈ വേര്‍പാട്? ടീച്ചറേന്നുള്ള വിളി പെങ്ങളേന്നാക്കി മാറ്റി നിങ്ങളെന്റെ കൂടപ്പിറപ്പെന്ന് ഒരു വിരല്‍ത്തുമ്പ് അകലത്തില്‍ ഇടക്കിടെ ഓര്‍മ്മിപ്പിച്ചവനേ, ഓര്‍ക്കാന്‍ ഇനി പഴയ നാളുകള്‍ മാത്രം. കഴിഞ്ഞ ദിവസം മരണ ചിന്തകളും ഒപ്പം സ്വയം തിരിച്ചറിയാന്‍ കഴിയാത്ത വ്യഥകളും കൊണ്ട് മനസ്സും ശരീരവും തികച്ചും അസ്വസ്ഥമായിരുന്നു. മരണത്തെ കുറിച്ച് കുറിച്ചിടവേ അറിഞ്ഞില്ല, അകലെ കാണാ ദൂരത്തില്‍ നീ വിടപറയാന്‍ തയ്യാറാവുകയാണെന്ന്. 

രണ്ടു ദിവസം മുമ്പ് മിണ്ടിയ ഒരാള്‍  ഇനിയില്ലെന്ന് എങ്ങനെയാണ് മനസ്സിനെ വിശ്വസിപ്പിക്കുക?   ടീച്ചറിത്താത്താന്ന് വിളിച്ച്, ഇനിയും കാടുകയറണമെന്നും അന്ന് കാട്ടിത്തരാമെന്നും പറിച്ചു തരാമെന്നും പറഞ്ഞ മരങ്ങളെ മറക്കാനാവുമോ? കോളേജില്‍ വരണമെന്നും അടുത്ത പുസ്തകം പ്രകാശനം ചെയ്യാന്‍ ഞാനും വരുമെന്നും പറയാന്‍ ഇനി ആരാണെനിക്ക് കൂട്ട്?

ബെജു കെ വാസുദേവ് രക്ഷിച്ച വേഴാമ്പല്‍. റിപ്പോര്‍ട്ട് വായിക്കാം
ബൈജു കെ വാസുദേവിനെക്കുറിച്ചുള്ള ഇവിടെ കാണാം

അതിരപ്പിള്ളിയിൽ കുഞ്ഞ് വേഴാമ്പലിന് പോറ്റച്ഛനായ ബൈജു കെ വാസുദേവൻ അന്തരിച്ചു

 

click me!