
ശബരിമല ക്ഷേത്രത്തിൽ ഇന്നലെ പൂജാ ദ്രവ്യങ്ങളുടെ കൂടെ മെർക്കുറി ഒഴിച്ചെന്നും, കൊടിമരം കേടായി എന്നും ഒക്കെ പത്രത്തിൽ വായിച്ചു കാണുമല്ലോ?
അതിന്റെ നിയമ വശങ്ങൾ ഒക്കെ വേണ്ടപ്പെട്ടവർ അന്വേഷിക്കുന്നുണ്ടല്ലോ. അതൊക്കെ മുറയ്ക്കു, നടക്കട്ടെ.
നമുക്കതിന്റെ ശാസ്ത്രം എന്താണ് എന്ന് നോക്കാം.
എന്താണ് ഈ മെർക്കുറി?
ആറ്റോമിക് നമ്പർ 80 ആയുള്ള ഒരു മൂലകം ആണ് Hg എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മെർക്കുറി. പഴയതരം തെർമോമീറ്ററുകളിലും (ഊഷ്മാവ്/Temperature അളക്കാൻ), ബാരോമീറ്ററുകളിലും (മർദ്ദം/Pressure അളക്കാൻ) ഒക്കെ മെർക്കുറി ഒരു പക്ഷെ കണ്ടിട്ടുണ്ടാവും. ഇത് ദ്രാവക രൂപത്തിലുള്ള ഒരു ലോഹം ആണെന്നും ശ്രദ്ധിച്ചിട്ടുണ്ടാവും. ദ്രാവക രൂപത്തിലുള്ള ഏക ലോഹം മെർക്കുറി ആണ് (at Standard conditions for temperature and pressure അതായത് 273.15 K (0 °C, 32 °F) and absolute pressure of 105 Pa (100 kPa, 1 bar).
അപ്പോൾ സ്വർണ്ണ കൊടിമരം മെർക്കുറി ഒഴിച്ചാൽ എങ്ങിനെ ആണ് കേടു വരുന്നത്?
മെർക്കുറി മിക്കവാറും എല്ലാ ഖര രൂപത്തിലുള്ള ലോഹങ്ങളും ആയി കലർന്ന് ലോഹസങ്കരം (Alloy) ആയി മാറും.
ഇങ്ങനെയുണ്ടാകുന്ന ലോഹസങ്കരത്തെ ആണ് അമാൽഗം (Amalgam) എന്ന് പറയുന്നത്. ഈ പ്രക്രിയയെ amalgamation എന്നാണ് പറയുന്നത്.
ഉദാഹരണത്തിന് വെള്ളി (Silver -Ag) യുമായി ചേർന്ന് silver amalgam ഉണ്ടാവും.
ഇത് ഒരു പക്ഷെ നമ്മളിൽ ചിലരുടെ പല്ലിന്റെ ഉള്ളിൽ കാണും. പല്ലിന്റെ ഓട്ട (പോട്/കിഴുത്ത) അടയ്ക്കുവാനായി silver amalgam ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ് ഉപയോഗിക്കുന്നത്.
Low-copper amalgam 50% മെർക്കുറി (രസം), വെള്ളി (or Silver 20 –30%), ടിൻ (വെള്ളീയം-tin-15%), ചെമ്പ് (copper -8%) ഇവ ചേർന്ന മിശ്രിതമാണ് പല്ല് അടയ്ക്കുവാനായി ഉപയോഗിച്ചിരുന്നത്. [ഇപ്പോൾ പല രാജ്യങ്ങളിലും ആധുനിക പോളിമർ കോംപോസിറ്റ് മെറ്റീരിയലുകൾ ആണ് ഉപയോഗിക്കുന്നത്].
അതു പോലെ സ്വർണ്ണവുമായി മെർക്കുറി കലരുമ്പോൾ, ഗോൾഡ് അമാൽഗം ആയി മാറും.
[സ്വർണ്ണം അതിന്റെ ആയിരിൽ നിന്ന് വേർതിരിച്ചു എടുക്കുവാനായി പഴയ കാലത്ത് മെർക്കുറി ഉപയോഗിച്ചിരുന്നു].
അയ്യപ്പന്മാർ, സ്വർണ്ണ കൊടിമരത്തിൽ മെർക്കുറി ഒഴിച്ചപ്പോൾ സ്വർണ്ണം മെർക്കുറിയുമായി പ്രവർത്തിച്ചു, ഗോൾഡ്-മെർക്കുറി അമാൽഗം ഉണ്ടായതു കൊണ്ടാണ് കളർ മാറിയത്.
ഇത് പൂർവ്വ സ്ഥിതിയിൽ ആക്കാൻ കൂടിയ താപനിലയിൽ ചൂടാക്കിയാൽ മതി, കാരണം മെർക്കുറിയുടെ തിളനില (boiling point ) 357 °C ആണ്.
ഇത് മറ്റ് (boiling point; 357 °C) ലോഹങ്ങളെ അപേക്ഷിച്ചു വളരെ കുറവാണ്.
ഉദാഹരണത്തിന് സ്വർണ്ണത്തിന്റെ തിളനില (boiling point ) 2,700 °C ആണ്.
അപ്പോൾ, നന്നായി ചൂടാക്കുമ്പോൾ (357 °C മുകളിൽ) മെർക്കുറി ആവി ആയി പോകും.
ഇവിടെ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടി ഉണ്ട്.
മെർക്കുറിയുടെ vapour (ബാഷ്പം) toxic (വിഷലിപ്തം) ആണ്.
അതുകൊണ്ടു ശ്വാസവായുവിൽ ഒരിക്കലും മെർക്കുറിയുടെ vapour (ബാഷ്പം) കലരാതെ നോക്കണം.
വേണ്ട രീതിയിലുള്ള സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ ഒരിക്കലും മെർക്കുറി ചൂടാക്കരുത്.
(മെർക്കുറിയുടെ സമ്പർക്കം മൂലമുള്ള അപകടങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കു താഴെ കൊടുത്തിരിക്കുന്ന WHO ലിങ്ക് നോക്കുക).
കൂടുതൽ വായനയ്ക്ക്
The Dental Amalgam Toxicity Fear: A Myth or Actuality, Toxicol Int. Monika Rathore 2012 May-Aug; 19(2): 81–88.
doi: 10.4103/0971-6580.97191
Mercury from Gold and Silver Mining: A Chemical Time Bomb?
By Luiz D.de Lacerda, Wim Salomons, Springer Science & Business Media, 6 Dec 2012 - Nature - 147 pages
Environmental fate of mercury from gold mining in the Brazilian Amazon, W. C. Pfeiffer, , L. D. Lacerda, , W. Salomons, and , O. Malm, Environmental Reviews, 1993, 1(1): 26-37, https://doi.org/10.1139/a93-004
WHO EXPOSURE TO MERCURY:A MAJOR PUBLIC HEALTH CONCERN http://www.who.int/phe/news/Mercury-flyer.pdf )
Children's Health and the Environment WHO Training Package for the Health Sector World Health Organization http://www.who.int/ceh/capacity/Mercury.pdf
Agency for Toxic Substances and Disease Registry, A Warning about Continuing Patterns of Metallic Mercury Exposure
http://www.atsdr.cdc.gov/alerts/970626.html
........................................................................
സുരേഷ് സി പിള്ള
കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി.
നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ, 'തന്മാത്രം" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.