പ്രളയം; വൈദ്യസഹായത്തിന് ഇനി സര്‍ക്കാര്‍ ഹെല്‍ത്ത് ഹെല്‍പ്‍ലൈനിലേക്ക് വിളിക്കാം

By Web TeamFirst Published Aug 18, 2018, 2:00 PM IST
Highlights

30 ലൈനുകളിലായി 300ഓളം ഡോക്ടര്‍മാരാണ് 24 മണിക്കൂറും സേവനങ്ങള്‍ നല്‍കാന്‍ സജ്ജരായിരിക്കുന്നത്. രോഗിയുടെ അവസ്ഥ, മറ്റ് വിവരങ്ങള്‍ എന്നിവ ഇവരെ ധരിപ്പിക്കാവുന്നതാണ്.
 

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വൈദ്യസഹായമെത്തിക്കാനും മാറ്റാന്‍ കഴിയാത്ത രോഗികളായവര്‍ക്ക് അടിയന്തര ചികിത്സ എത്തിക്കുന്നതിനുമായി സര്‍ക്കാര്‍ ഹെല്‍ത്ത് ഹെല്‍പ്‍ലൈന്‍ തുറന്നു.

ഐ.എം.എ, ഐ.എ.പി, കെ.ജി.എം.ഒ.എ, പാര മെഡിക്കല്‍ അസോസിയേഷനുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവര്‍ കൈകോര്‍ത്താണ് ഹെല്‍പ്‍ലൈന്‍ തുടങ്ങിയിരിക്കുന്നത്. 9946 992 995 എന്ന നമ്പറിലാണ് ഇവരെ വിളിക്കേണ്ടത്. വൈദ്യസഹായം സംബന്ധിച്ച് മാത്രമുള്ള ആവശ്യങ്ങള്‍ക്കേ ഈ നമ്പരില്‍ വിളിക്കാവൂ എന്നും അല്ലാത്ത പക്ഷം അത്യാവശ്യ സഹായങ്ങള്‍ വേണ്ടവര്‍ക്ക് അത് എത്താന്‍ വൈകിയേക്കുമെന്നും  ഇവര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

30 ലൈനുകളിലായി 300ഓളം ഡോക്ടര്‍മാരാണ് 24 മണിക്കൂറും സേവനങ്ങള്‍ നല്‍കാന്‍ സജ്ജരായിരിക്കുന്നത്. കൊല്ലം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രോഗിയുടെ അവസ്ഥ, മറ്റ് വിവരങ്ങള്‍ എന്നിവ ഇവരെ ധരിപ്പിക്കാവുന്നതാണ്. നിലവിലുള്ള സ്ഥലത്ത് നിന്ന് മാറ്റേണ്ട രോഗികളുടെ കാര്യവും ഇവരെ അറിയിക്കാവുന്നതാണ്. അതിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഇവര്‍ നടത്തും. 

നേവിയുടെ സഹായത്തോടെ കിടപ്പിലായ രോഗികള്‍ക്ക് അങ്ങോട്ട് മരുന്നെത്തിച്ച് നല്‍കുന്ന കാര്യവും ഇവര്‍ ആലോചിക്കുന്നുണ്ട്. ഓരോ രോഗിയുടെയും കേസ് ഷീറ്റ് ഓണ്‍ലൈനായി എറണാകുളം ജനറല്‍ ആശുപത്രിയിലുള്ള കണ്‍ട്രോള്‍ റൂമിലെത്തും. ഇത് പ്രിന്റെടുത്ത് സൂക്ഷിക്കും. ഓരോ 15 മിനുറ്റിലും ഗൂഗിളിന്റെ സഹായത്തോടെ ഈ വിവരങ്ങള്‍ പുതുക്കും. 

ഇതോടൊപ്പം സന്നദ്ധ സേവകര്‍ എത്തിക്കുന്ന മരുന്നുകള്‍ ദുരിതബാധിത പ്രദേശങ്ങളിലെത്തിക്കാനും ശ്രമിക്കും. ഇതിനായി അവശ്യ മരുന്നുകള്‍ എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളിലെത്തിക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു.

click me!