ഫത്തേപ്പൂര്‍: മുപ്പത്തിയഞ്ചുകാരിയായ യുവതിയുടെ കാലിനുള്ളിൽ നിന്നും പുറത്തുവരുന്നത് സിറിഞ്ച് സൂചികളും ആണികളും. എന്നാൽ ഇത്തരം വസ്തുക്കൾ എങ്ങനെയാണ് ഇവരുടെ കാലിനുള്ളിൽ തുളച്ചു കയറിയതെന്ന് ഇവർക്ക് അറിയില്ലെന്നുള്ളതാണ് ഏറെ വിചിത്രമാകുന്നത്. ഉത്തർപ്രദേശിലെ ഫത്തേപൂർ സ്വദേശിനി അനസൂയ ദേവിയാണ് മരണതുല്യമായ വേദന അനുഭവിച്ച് ജീവിതം തള്ളിനീക്കുന്നത്.
2012 മുതലാണ് ഈ പ്രശ്നം ആരംഭിക്കുന്നത്. കാലിന്റെ മുട്ടിനു താഴെയുണ്ടാകുന്ന ചെറിയ മുഴയിലൂടെ വെള്ളം പുറത്തേക്കുവരുകയും അതിനൊപ്പം ആണി, സൂചി എന്നിവ പുറത്തേക്കു വരികയുമാണ്. വേദന കാരണം ഇരിക്കുവാനോ നിൽക്കുവാനോ നടക്കുവാനോ സാധിക്കാതെ അനസൂയ മരണവേദന അനുഭവിക്കുകയാണ്.
അതിലും അത്ഭുതപ്പെടുത്തുന്ന കാര്യം ഇവരെ പരിശോധിക്കാൻ ഡോക്ടർമാർ വിസമ്മതിക്കുകയാണ്. കാരണം ഈ വസ്തുക്കൾ എല്ലാം ഇവർ സ്വയം കാലിൽ കുത്തി കയറ്റുന്നതാണെന്നാണ് ഡോക്ടർമാർ വിശ്വസിക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ച ഈ സ്ത്രീ കഴിഞ്ഞ ഏഴു വർഷങ്ങളായി സഹോദരനൊപ്പമാണ് താമസം. തന്റെ സഹോദരി സ്വന്തം ശരീരം മനഃപ്പൂർവം വേദനിപ്പിക്കില്ലെന്നാണ് സഹോദരന്റെ ഭാഷ്യം. ഗ്രാമത്തിലെ നിരവധി ആശുപത്രികളിൽ അനസൂയയെ ചികിത്സിക്കാൻ പ്രവേശിപ്പിച്ചെങ്കിലും അതിന് ഡോക്ടർമാർ തയാറാകുന്നില്ല.
ഇരുവരെയും ആശുപത്രി അധികൃതർ കൈയൊഴിഞ്ഞ് മടക്കി അയക്കുകയാണുണ്ടായത്. അവസാനം ഫത്തേപൂറിലെ ഒരു സർക്കാർ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു. ഇവരുടെ കാലിന്റെ എക്സ് റേ എടുത്ത് പരിശോധിച്ച ഡോക്ടർ ഞെട്ടിപ്പാേയി കാരണം അനസൂയയുടെ കാലിന്റെ മുട്ടിനു താഴെ നിന്നുമായി ഇവർ കണ്ടെത്തിയത് എഴുപത് പിന്നുകളായിരുന്നു. ഇവരുടെ ശരീരം മുഴുവൻ എക്സ് റേ എടുത്ത് പരിശോധിച്ചെങ്കിലും കാലിൽ മാത്രമെ ഈ പ്രത്യേകത കാണാൻ സാധിച്ചുള്ളൂവെന്നാണ് ഡോക്ടർ പറയുന്നത്.
വൈദ്യ ശാസ്ത്രപരമായി ഇത്തരം വസ്തുക്കൾ ശരീരത്തിൽ വളരാൻ യാതൊരു സാധ്യതയുമില്ല. ഈ സ്ത്രീക്ക് മാനസികമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് അന്വേഷിക്കണമെന്നുമാന്നാണ് ഇവരെ പരിശോധിച്ച ഡോക്ടർ വിശാൽ പറയുന്നത്. കൂടുതൽ പരിശോധനയ്ക്കായി കാണ്‍പൂരിലെ വിദഗ്ധരായ ഡോക്ടർമാരുടെ അടുക്കലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് ഇവർ.