
തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ പ്രിന്റ് ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് പാലോട് ഭരതന്നൂര്‍ സ്വദേശിയായ അമിതിലക്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ താമസിക്കുന്ന അമി കഴിഞ്ഞ ദിവസം ഹോസ്റ്റലിനടുത്തുള്ള ചായക്കടയിലെത്തിയപ്പോഴാണ് വൃത്തിഹീനമായ വേഷത്തില്‍ ഒരു വൃദ്ധനെ കാണുന്നത്. ചപ്പുചവറുകള്‍ വാരിയെടുക്കുകയായിരുന്നു അയാള്‍.
ദൈന്യതയാര്‍ന്ന ആ മുഖം കണ്ടപ്പോള്‍ അമിക്ക് മറ്റു പലരെയും പോലെ വെറുതേ പോകാന്‍ തോന്നിയില്ല. വൃദ്ധനെപ്പറ്റിയുള്ള വിവരങ്ങള്‍ ചായക്കടക്കാരനോട് ചോദിച്ചു. അയാള്‍ക്കും ഒന്നുമറിയില്ല. രണ്ടു ദിവസമായി ഈ പ്രദേശത്ത് കറങ്ങി നടക്കുന്നുണ്ടെന്നു മാത്രം പലരും പറഞ്ഞു. ഇതോടെ അമി വൃദ്ധനോട് സംസാരിക്കാന്‍ ശ്രമിച്ചു. അറിയാവുന്ന ഇംഗ്ലീഷില്‍ കാര്യങ്ങള്‍ ചോദിച്ചു.
മിസറ്റര്‍ ഹോളി എന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തി. യാത്രക്കിടയിലെവിടെ വെച്ചോ, പാസ്‌പോര്‍ട്ടും, മറ്റു രേഖകളും നഷ്ടമായ കഥകള്‍ അയാള്‍ പറഞ്ഞു. നാടു മുഴുവന്‍ അലഞ്ഞുനടന്ന് പാതി ഭ്രാന്തനായി മാറിയിരുന്നു അയാള്‍. അമി ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചു.
ഇതോടെ പോലീസ് സംഘം സ്ഥലത്തെത്തി വൃദ്ധനെ അമിയുടെ സഹായത്തോടെ തിരുവനന്തപുരത്തെ ജര്‍മ്മന്‍ ഭാഷാ പഠന കേന്ദ്രത്തിലെത്തിച്ചു. പോലീസിനോട് അനുസരണക്കേട് കാട്ടിയ വൃദ്ധന്‍ പക്ഷേ അമിക്കു മുന്നില്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ നിന്നു. ഇന്ത്യയിലെ ജര്‍മ്മന്‍ എംബസിയുടെ സഹയാത്തോടെ ഉടന്‍ തന്നെ ഹോളി നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
ഈ വൃദ്ധന്‍റെ ദൈന്യത നിറഞ്ഞ കഥ പുറം ലോകത്തെ അറിയിച്ച അമിയുടെ ഫേസ് ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മലയാളി യുവത്വത്തിന്‍റെ മനുഷ്യത്വം മരവിച്ചിട്ടില്ലന്നതിന് ഇതൊക്കെത്തന്നെ തെളിവ്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം