അന്യസംസ്ഥാന തൊഴിലാളികള്‍: കേരളം കാണാതെ പോവുന്നത്

By Biju SFirst Published Jun 21, 2016, 3:43 PM IST
Highlights

പ്രൗഢമായ കേരളത്തിന്റെ ആരോഗ്യ ഭൂപടത്തിലെ കറുത്ത പൊട്ടാവുകയാണോ ഇതരസംസ്ഥാന തൊഴിലാളികള്‍ ഇടതിങ്ങി പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകള്‍ ?പരിതാപകരമായ പൊതുജനാരോഗ്യ അവസ്ഥക്ക് ആക്കം കൂട്ടുകയല്ലേ ഈ വൃത്തിഹീനമായ ലേബര്‍ ക്യാമ്പുകള്‍?    
ഇതൊന്നും നമ്മെ ബാധിക്കില്ല എന്ന ധാരണയാണ് ശരാശരി മധ്യവര്‍ഗ്ഗ മലയാളിയുടെത്.

രണ്ട് വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് ജനമൈത്രി പോലിസുകാര്‍ക്കായി ഒരു പരിപാടി നടന്നിരുന്നു. മാധ്യമ പ്രവര്‍ത്തകരായ കുറച്ചും പേരും അതില്‍ പങ്കെടുത്തിരുന്നു. അന്ന് നടന്ന ഒരു സംഘ ചര്‍ച്ചയില്‍, എനിക്കൊപ്പം ഉണ്ടായിരുന്നവരിലൊരാള്‍ പെരുമ്പാവൂര്‍ എസ്.ഐ ആയിരുന്നു. അന്ന് അദ്ദേഹം ചുണ്ടിക്കാട്ടിയ ഒരു പ്രധാന കാര്യം, പെരുമ്പാവൂരിലെ വലിയ വിഭാഗം അന്യ സംസ്ഥാന തൊഴിലാളികളുമായി ഇടപെടാനാകാത്തതിന്റെ ബുദ്ധിമുട്ടായിരുന്നു. 

യാതൊരു കണക്കും സംവിധാനങ്ങളുമില്ലാത്ത ഇവരുടെ താവളങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് ഒരെത്തും പിടിയും കിട്ടാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്യ ഭാഷകള്‍, വ്യത്യസ്ത ജിവിത രീതികള്‍, അപകര്‍ഷതാ ബോധത്തിന്റെ പ്രശ്‌നങ്ങള്‍, താമസ സ്ഥലത്തിലെ സ്ഥിരതയില്ലായ്മ, കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതിലെ വ്യവസ്ഥയില്ലായ്മ, അങ്ങനെ സങ്കീര്‍ണ്ണമായ അനവധി പ്രശ്‌നങ്ങളാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉയര്‍ത്തുന്നതും, നേരിടുന്നതും.

രണ്ട് വര്‍ഷം മുന്‍പ് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന  ഡോക്ടര്‍ സിറാബുദ്ദീന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍  താമസിച്ചിരുന്ന ലേബര്‍ ക്യാമ്പുകളില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. ഞെട്ടിക്കുന്ന തരത്തില്‍ പരിതാപകരമായ അവസ്ഥയാണ് ആരോഗ്യ വകുപ്പ് സംഘത്തിന് അവിടങ്ങളില്‍ കാണാനായത്. തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ ഒരു തരത്തിലും ആവാസയോഗ്യമായ സാഹചര്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്. മാത്രമല്ല ഈ മാലിന്യമെല്ലാം പരിസരങ്ങളിലെ സമ്പന്നര്‍ താമസിക്കുന്ന ഇടങ്ങളിലേക്കടക്കം പടരുന്നതായും കണ്ടെത്തി. 

ജനസാന്ദ്രതയേറിയ നമ്മുടെ കേരളത്തില്‍ ആരോഗ്യമായാലും, ക്രമസമാധാനമായാലും പ്രശ്‌നങ്ങള്‍ എളുപ്പം പടര്‍ന്ന് പിടിക്കും. പ്രൗഢമായ കേരളത്തിന്റെ ആരോഗ്യ ഭൂപടത്തിലെ കറുത്ത പൊട്ടാവുകയാണോ ഇതരസംസ്ഥാന തൊഴിലാളികള്‍ ഇടതിങ്ങി പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകള്‍ ? നല്ല ആരോഗ്യ സംവിധാനമെന്ന്  അഹങ്കരിച്ചിരുന്ന കേരളത്തിന് അടുത്ത വര്‍ഷങ്ങളിലെ വെല്ലുവിളി ജീവിത ശൈലി രോഗങ്ങളായിരുന്നു. മാലിന്യ സംസ്‌കരണത്തിലെ പിഴവ് വളരെ മോശമായ പൊതുഇടങ്ങളാണ് കേരളത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്. പുതിയ വെല്ലുവിളിയാണിത്. പരിതാപകരമായ ഈ പൊതുജനാരോഗ്യ അവസ്ഥക്ക് ആക്കം കൂട്ടുകയല്ലേ ഈ വൃത്തിഹീനമായ ലേബര്‍ ക്യാമ്പുകള്‍? 

ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല മാനസിക ആരോഗ്യ പ്രശ്‌നങ്ങളും ഇത്തരം പരിതാപകരമായ ലേബര്‍ ക്യാമ്പുകള്‍ സഷ്ടിക്കുന്നുണ്ട്. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ താമസിച്ചിരുന്ന ജിഷയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമീറുള്‍ ഇസ്‌ളാമും ഈ വ്യവസ്ഥയുടെ സൃഷ്ടിയല്ലേ ?

       
ഇതൊന്നും നമ്മെ ബാധിക്കില്ല എന്ന ധാരണയാണ് ശരാശരി മധ്യവര്‍ഗ്ഗ മലയാളിയുടെത്. ഒരു സുഹൃത്തിന് രണ്ട് വര്‍ഷം മുന്‍പുണ്ടായ അനുഭവം പറയാം. പനിയും വിട്ടുമാറാത്ത കഫക്കെട്ടും അദ്ദേഹത്തെ അലട്ടി. പല തവണ മരുന്ന് കഴിച്ചിട്ടും മാറുന്നില്ല. ഒടുവില്‍ ഡോക്ടര്‍ ജിവിത ശൈലി വിശദമായി ചോദിച്ചറിഞ്ഞു.  വിദ്യാഭ്യാസ സ്ഥാപന മേധാവിയായിരുന്ന അദ്ദേഹം തൃശുരില്‍ നിന്ന് തീവണ്ടിയില്‍ ആലുവയിലെത്തി, കാക്കനാട്ടേക്ക് ബസ്സില്‍ വരുകയായിരുന്നു പതിവ്. പെരുമ്പാവൂര്‍ വഴിയുള്ള ബസ്സ് യാത്രയില്‍ സഹയാത്രക്കാര്‍ ഏറെയും  ഇതര സംസ്ഥാന തൊഴിലാളികള്‍. തുടര്‍ന്ന് നടന്ന ലാബ് പരിശോധനയില്‍ കേരളത്തില്‍ പരിചിതമല്ലാതിരുന്ന ഒരു തരം മാരക അണുബാധയാണ് കാരണമെന്നും കണ്ടെത്തി. ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകാന്‍ അദ്ദേഹത്തിന് ആ ബസ്സ് യാത്ര ഒഴിവാക്കി താമസം മാറേണ്ടി വന്നു.

ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല മാനസിക ആരോഗ്യ പ്രശ്‌നങ്ങളും ഇത്തരം പരിതാപകരമായ ലേബര്‍ ക്യാമ്പുകള്‍ സഷ്ടിക്കുന്നുണ്ട്. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ താമസിച്ചിരുന്ന ജിഷയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമീറുള്‍ ഇസ്‌ളാമും ഈ വ്യവസ്ഥയുടെ സൃഷ്ടിയല്ലേ ? ജിഷയെയും അമീറിന്റെയും മേഖലകള്‍ നാം അന്യമായി  കണക്കാക്കുമ്പോള്‍ ഇതല്ല, അപ്പുറവും സംഭവിക്കും. 

ദലിത് സമൂഹത്തില്‍ ഉള്‍പ്പെടുന്ന ജിഷയെപോലുള്ളവരെ സംരക്ഷിക്കാന്‍ സമുഹവും സര്‍ക്കാറും നാമെല്ലവരും അലംഭാവം കാട്ടുന്നില്ലേ ?. ഇടത് സര്‍ക്കാറുകള്‍ മുന്‍കൈയെടുത്ത് കൊണ്ടുവന്ന ദലിത് ക്ഷേമത്തിനായുള്ള ലക്ഷം വീട് പദ്ധതികള്‍ നാമാവശേഷമായിട്ടും, ഇടത് സര്‍ക്കാരുകള്‍ പോലും അത് നന്നാക്കിയെടുക്കാന്‍ അക്കാര്യം വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. 

ഇതര സംസ്ഥാന തൊഴിലാളികളെ ഒട്ടും നോവിക്കാതെയും അലോസരപ്പെടുത്താതെയുമായിരിക്കണം ഇത്തരം ക്രമീകരണം  ഏര്‍പ്പെടുത്തേണ്ട്.സര്‍ക്കാറിനൊപ്പും സന്നദ്ധ സംഘടനകളും ഈ  മേഖലയില്‍ നല്ല രീതിയില്‍ ഇടപെടണം

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍  യാതൊരു അടിസ്ഥാന സൗകര്യവുമില്ല. പുറമേ സര്‍വത്ര ചൂഷണവും.  ഇതര സംസ്ഥാന തൊഴിലാളികളെ  ചൂഷണം ചെയ്യുന്നത് രാഷ്ടിയ പിന്‍ബലമുള്ള, പലപ്പോഴും അവരുടെ ബിനാമികളായ ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍ തന്നെയാണ്. ഇതൊന്നും പരിശോധിക്കാന്‍ തൊഴില്‍, ആരോഗ്യ, ആഭ്യന്തര വകുപ്പുകള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നുമില്ല. 

ഇതിനെ കപട വാദങ്ങള്‍ ഉയര്‍ത്തി പ്രതിരോധിക്കുകയുമരുത്. ഇന്ന് നഗരഗ്രാമ വ്യത്യാസമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലെ മുക്കിലും മൂലയിലുമുണ്ട്. ഇന്നലെ ജിഷക്ക് സംഭവിച്ചത് നാളെ നമുക്കാര്‍ക്കും സംഭവിക്കാം. ഇതര സംസ്ഥാന തൊഴിലാളികളെ ഒട്ടും നോവിക്കാതെയും അലോസരപ്പെടുത്താതെയുമായിരിക്കണം ഇത്തരം ക്രമീകരണം ഏര്‍പ്പെടുത്തേണ്ട്.സര്‍ക്കാറിനൊപ്പും സന്നദ്ധ സംഘടനകളും ഈ  മേഖലയില്‍ നല്ല രീതിയില്‍ ഇടപെടണം.  തൊഴിലാളികള്‍ക്ക് അന്തസ്സും, പരിഗണനയും ലഭിക്കണം. നമുക്ക് സുരക്ഷയും, സമാധാനവും ഉണ്ടാവണം.

click me!