കെ.എസ്.ആര്‍.ടി.സിയും പാട്ട് കാലവും!

By My beloved SongFirst Published Jan 7, 2019, 3:59 PM IST
Highlights

പുലർക്കാല യാത്രക്കൊരു പ്രത്യേകതയുണ്ട്. കാണുന്നവരിലെല്ലാം ആർഭാടങ്ങൾ വളരെ ചുരുക്കമായിരിക്കും. പ്രകൃതിയോടൊട്ടിയിരുന്ന്... അങ്ങനെ പോകാം. പ്രകൃതിയിൽ കാണുന്ന കാവുകളും, കുളങ്ങൾക്കുമരികിൽ പുന്നാഗം, ഇലഞ്ഞി, പാല, എന്നിവയെയൊക്കെ  നോക്കി നിൽക്കുമ്പോൾ ആകാശത്തു നിന്നും പതുക്കെയാ പാട്ട് കേൾക്കാം...

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

"പെൺകുട്ട്യോള് സിൽക്ക് സ്മിത അഭിനയിച്ച പാട്ടൊക്കെ കേൾക്കാൻ പാടുണ്ടോ...." യാത്രകളിൽ വളരെയേറെ ഇഷ്ടപ്പെടുന്ന പാട്ടിനെ കുറിച്ച് പറയുമ്പോൾ അങ്ങേലെ  ചേച്ചി ഇങ്ങനെ പറേണെ കേൾക്കാം.

ആ നിമിഷത്തിൽ ചുണ്ടിലിങ്ങനെ ഓടിയെത്തും ആ പാട്ട്

'കേൾക്കണം ചേച്ചീ... കാണണം... സിൽക്ക് സ്മിത അഭിനയിച്ച ഈ പാട്ട് ന്തായാലും കാണണം... ' ഒരഭിമാന ബോധമൊക്കെ ഉള്ളിൽ തോന്നുമവർക്ക് ആ കുടവയർ അടക്കിപിടിച്ചു കൊണ്ടു തന്നെ... അല്ലേലും അങ്ങ് എന്തിനും കേറി അഭിപ്രായം പറയാൻ ഒരു സുഖല്ലേ...

സുഖമുള്ള ഓർമ്മകൾ എനിക്ക് തന്ന ഒരു വർഷകാലം തുടർച്ചയായുള്ള KSRTC യാത്രകളിലാണ് ഈ പാട്ടിങ്ങനെ തേടി വരുന്നത്. കണ്ടക്ടറായി ജോലി ചെയ്യാൻ പറ്റിയതൊരു സൗഭാഗ്യം തന്നെയായിരുന്നു. കണ്ടക്ടർ സീറ്റിലിങ്ങനെ ഇരുന്ന് കോടമഞ്ഞിന്റെ തണുപ്പിൽ ഷട്ടറിനപ്പുറത്തേക്ക് നോക്കിയാൽ പ്രകൃതിയിലെ ഓരോരുത്തരും ന്നെ നോക്കി പുഞ്ചിരിക്കാണോ... ന്ന് തോന്നി പോവും. ആ നിമിഷത്തിൽ ചുണ്ടിലിങ്ങനെ ഓടിയെത്തും...

 "ഓളങ്ങളേ... ഓടങ്ങളേ....
 വെള്ളിമണി തുള്ളുന്ന ചന്തങ്ങളേ...." 

പുലർക്കാല യാത്രക്കൊരു പ്രത്യേകതയുണ്ട്. കാണുന്നവരിലെല്ലാം ആർഭാടങ്ങൾ വളരെ ചുരുക്കമായിരിക്കും. പ്രകൃതിയോടൊട്ടിയിരുന്ന്... അങ്ങനെ പോകാം. പ്രകൃതിയിൽ കാണുന്ന കാവുകളും, കുളങ്ങൾക്കുമരികിൽ പുന്നാഗം, ഇലഞ്ഞി, പാല, എന്നിവയെയൊക്കെ  നോക്കി നിൽക്കുമ്പോൾ ആകാശത്തു നിന്നും പതുക്കെയാ പാട്ട് കേൾക്കാം...

"തീരത്തു പൂവരശു പൂവിട്ടതാ...
നീരാഴിയും... പാലാഴിയായ്..
ഒരു നോക്കിൽ വിരിയും പൊൻപൂക്കളായ്..."

മഴവില്ലിന്‍റെ നിറമുള്ള പൂക്കൾ മനസ്സിൽ നിറച്ചാണ് പുലർച്ചെ നാലരയാവുമ്പോഴേക്കും ഡ്യൂട്ടിക്കായി പോകുന്നത്. താമസസ്ഥലത്ത് നിന്നും അരമണിക്കൂർ ദൂരത്തുള്ള സ്കൂട്ടി യാത്രയിൽ കൂട്ടാവുന്നത് ഈ പാട്ട് തന്നെയാണ്.

Ksrtc ഡിപ്പോയിലേക്ക് സ്കൂട്ടി കയറ്റുമ്പോൾ അപ്പർത്തെ ചായകടയിൽ നിന്നും ഒരു ചേട്ടൻ വിളിച്ചു പറയും... "ഈ പുലർച്ചക്ക് ഹെഡ്സെറ്റും വെച്ച് വരരുതേ. ഈ സമയത്താണ് വല്യ ലോറിയൊക്കെ റോഡിൽ ഉണ്ടാവാ... ഒന്ന് ശ്രദ്ധ തെറ്റിയാൽ കഴിഞ്ഞു..." 

ഓർമ്മകൾ തേടി അരികെ കൊണ്ട് തരും

ഇങ്ങോട്ട് പറഞ്ഞ അതേ ശബ്ദത്തിൽ തന്നെ ഉറക്കെ വിളിച്ചു പറയും... 'ചേട്ടോയ്... ശ്രദ്ധ എവിടെം പോവൂല്ല... സിൽക്ക് സ്മിതേടെ പാട്ടാ...' ചിരിച്ചു കൊണ്ടുള്ള മറുപടിയിൽ അപ്പർത്തും ചിരി പൊട്ടുന്നത് കേട്ടിട്ടേ സ്കൂട്ടി അവിടുന്നെടുക്കാറുള്ളൂ.

അല്ലേലും ഈ പാട്ടെന്ന് കേട്ടാൽ ശ്രദ്ധ എവിടെ പോവാനാണ്... ഓർമ്മകൾ തേടി അരികെ കൊണ്ട് തരും.... പാടവരമ്പും, പറവകളും, നിലാവും, ആകാശവും... അങ്ങനെ... ങ്ങനെ.. വിജനമായ രാത്രിയിലൂടെ ഏകാകിനിയായി പോകുമെങ്കിലും ഒരിക്കലും ഒറ്റപ്പെട്ടിട്ടില്ല ഈ പാട്ടുള്ളപ്പോൾ....

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം  

click me!