ഈ ചരിത്രപുസ്തകത്തില്‍ പറയുന്നുണ്ട്, അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍‍!

By Vishnuraj ThuvayoorFirst Published Oct 27, 2018, 1:54 PM IST
Highlights

മലയരയർ എന്ന ജനവിഭാഗത്തെ കബളിപ്പിച്ച് ശബരിമല സ്വന്തമാക്കിയ ചരിത്രം കൃത്യമാകണമെങ്കിൽ 1883-ൽ എഴുതപ്പെട്ട 'Native Life in Travancore' എന്ന പുസ്തകം
പരാമർശിക്കാതിരിക്കാനാവില്ല.

നോക്കൂ, ശബരിമലയും, അയ്യപ്പൻ/ അയ്യൻ/ ശാസ്താവ് എന്ന ദേവതാസങ്കല്പവും ഈ പുസ്തകം രൂപപ്പെടുന്ന 1860 -കളിൽപോലും മല അരയരുടേതായിരുന്നു. മലയരയസഭയുടെ നേതാവ് പി.കെ. സജീവ് പറഞ്ഞതുപോലെ കരിമലയരയൻ, താളനാനി അരയൻ, കോർമൻ അരയൻ തുടങ്ങിയവരായിരുന്നു ശബരിമലയിലെ ആദ്യകാല തന്ത്രിമാർ/ പൂജാരിമാർ.
അയ്യൻ, അയ്യി, ശാസ്ത്രാവ് തുടങ്ങിയവ പുലയസമുദായത്തിലെ സ്ത്രീ-പുരുഷ നാമങ്ങളുമായിരുന്നു. ബ്രാഹ്മണസമൂഹത്തിലും 'പന്തളം കൊട്ടാരത്തിലും' അയ്യപ്പനെന്ന പേരില്ലാതിരുന്നതും ഇതുകൊണ്ടാണ്.

ശബരിമലയിൽ ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ ചരിത്രവിധി പലനിലകളിൽ പ്രധാനപ്പെട്ടതാണ്. പ്രളയാനന്തരം സമൂഹമെന്നനിലയിൽ നമ്മൾ ഒന്നായി മാറിയെന്ന കാൽപ്പനികഭാവനയെ അത് പ്രാഥമികമായി അട്ടിമറിച്ചുകളഞ്ഞു.

സമൂഹം എത്രമേൽ ഹിന്ദുത്വവത്കരിക്കപ്പെട്ടെന്നും സ്ത്രീകളെ/ ദളിതരെ/ ആദിവാസികളെ സവർണ പുരുഷമനോഭാവം എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെന്നും ഈ ദിവസങ്ങളിൽ കേരളത്തിന് മനസ്സിലായി. കോൺഗ്രസ് അവരുടെതന്നെ രാഷ്ട്രീയചരിത്രത്തിന് വിരുദ്ധമായി മതജീവിതം നയിച്ചതും ഇക്കാലത്താണ്. അതിനെക്കാൾ പ്രധാനപ്പെട്ടതായി തോന്നുന്നത് ശബരിമലയെന്ന വിശ്വാസകേന്ദ്രത്തെ, അയ്യപ്പനെന്ന ദേവതാസങ്കല്പത്തെ തട്ടിയെടുത്ത ബ്രാഹ്മണിക്കൽ ഗൂഢാലോചന ഒരുപരിധിവരെയെങ്കിലും ചർച്ചയ്ക്കെടുക്കാൻ കോടതിവിധി നിമിത്തമായി എന്നതാണ്.

ബ്രാഹ്മണിസം അപഹരിച്ചെടുത്ത ദൈവമാണ് അയ്യപ്പനെന്ന് ചുരുക്കിയെഴുതാം

ഇക്കാലംവരെ പ്രചാരത്തിലിരുന്ന, 'പന്തളം രാജാവിന്' നായാട്ടിനിടെ ലഭിച്ച മണികണ്ഠനെന്ന, (ശിവ-വിഷ്ണു പുത്രൻ) ബ്രാഹ്മണാധികാരം സമർഥമായി രൂപപ്പെടുത്തിയ ഐതിഹ്യത്തെ, കെട്ടുകഥയെ ചെറുതായെങ്കിലും ചോദ്യം ചെയ്യാനാകുന്നു എന്നതും പ്രധാനമാണ്. പന്തളം കൊട്ടാരത്തിന് ശബരിമലയിൽ കാര്യമായ അവകാശ, അധികാരങ്ങളില്ലെന്ന ചരിത്രവസ്തുതയും പന്തളം, സാമ്പത്തികബാധ്യതയുമായി ബന്ധപ്പെട്ട് തിരുവിതാംകൂറിന് ക്ഷേത്രം വിട്ടുനൽകിയതുമൊക്കെ രേഖകളിൽനിന്ന് ഇറങ്ങിവന്ന് തെരുവിൽ സംസാരിച്ചത് ഇക്കാലയളവിലാണ്. ബ്രാഹ്മണിസം അപഹരിച്ചെടുത്ത ദൈവമാണ് അയ്യപ്പനെന്ന് ചുരുക്കിയെഴുതാം.

ചരിത്രത്തോട് തോൽക്കാൻ വിധിക്കപ്പെട്ട കഥ മാത്രമായാണ് ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ഇക്കാലമത്രയും (ആരും വിശദീകരിക്കാൻ തുനിയാത്തതിനാൽ) നിലനിന്നത്. 'പന്തളം രാജാവ്', തന്ത്രി തുടങ്ങിയ പദവികൾ അധികാരസ്ഥാനമായല്ല ആചാരസ്ഥാനമായി മാത്രമാണ് നിലനിൽക്കുന്നതും. പക്ഷേ, ഇനി ചോദ്യങ്ങളുണ്ടാകും.

മലയരയർ എന്ന ജനവിഭാഗത്തെ കബളിപ്പിച്ച് ശബരിമല സ്വന്തമാക്കിയ ചരിത്രം കൃത്യമാകണമെങ്കിൽ 1883-ൽ എഴുതപ്പെട്ട 'Native Life in Travancore' എന്ന പുസ്തകം പരാമർശിക്കാതിരിക്കാനാവില്ല.

ശബരിമലയിലെ വേട്ടക്കാരൻ ദൈവമായ അയ്യപ്പന്‍റെ ഒരു പുരോഹിതനോ വെളിച്ചപ്പാടോ ആയിരുന്നു

ലണ്ടൻ മിഷനറി സൊസൈറ്റിയുടെ സുവിശേഷപ്രവർത്തകനായി (1859 മുതൽ 91 വരെ) ഇന്നത്തെ കന്യാകുമാരി ജില്ലയുൾപ്പെട്ട തെക്കൻ തിരുവിതാംകൂറിൽ സേവനമനുഷ്ഠിച്ച റവ. സാമുവൽ മെറ്റീർ (1835-93) എഴുതി, 1883-ൽ ഇംഗ്ലണ്ടിൽനിന്ന് പ്രസിദ്ധീകരിച്ച പുസ്തകമാണ് 'Native Life in Travancore'. ജാതി-ഉപജാതി വിഭാഗങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും, അന്ധവിശ്വാസങ്ങൾ, അടിമത്തം, ജാതീയമായ ഉച്ചനീചത്വങ്ങൾ, അയിത്തം, കീഴാള-മേലാള വർഗങ്ങൾക്കിടയിലെ ബന്ധം തുടങ്ങിയവയെല്ലാം ഇതിൽ വിവരിക്കുന്നുണ്ട്. 2010 -ൽ പുസ്തകത്തിന്‍റെ മലയാളപരിഭാഷ 'ഞാൻ കണ്ട കേരളം' എന്നപേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു.

'മല അരയർ' എന്ന ഉപശീർഷകത്തിൽ അദ്ദേഹം എഴുതുന്നു:- 'ശബരിമലയിലെ വേട്ടക്കാരൻ ദൈവമായ അയ്യപ്പന്‍റെ ഒരു പുരോഹിതനോ വെളിച്ചപ്പാടോ ആയിരുന്നു, തലനാനി. കല്ലമാലകളും, വളകളും, ചിലങ്കകളും മറ്റും അണിഞ്ഞ്, വാൾ കൈയിൽ പിടിച്ച്, വീര്യമേറിയ മദ്യത്തിന്‍റെ ലഹരിയാൽ ഉറഞ്ഞുതുള്ളി, ഏതൊരു പ്രത്യേക കാര്യത്തിന്മേലും ഭഗവാൻ എന്ത് കൽപ്പിക്കുന്നു എന്ന് വെളിപ്പെടുത്തുന്നതായിരുന്നു താലനാനിയുടെ തൊഴിൽ. മേൽക്കാവിൽ നിന്നും എട്ടൊമ്പത് നാഴിക അകലെയുള്ള എരുമപ്പാറയിലെ അരയഗ്രാമത്തിൽ പെട്ടവനായിരുന്നു അയാൾ. തന്‍റെ ആരാധനാമൂർത്തിയോട് അളവറ്റ ഭക്തിയുണ്ടായിരുന്ന അയാൾ തന്‍റേതായ രീതിയിൽ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാട്ടാനകളെയും പുലികളെയും ഭയന്ന് ശബരിമലയിലേക്ക് നാൽപ്പതും അമ്പതും പേരുള്ള സംഘങ്ങളായിട്ടാണ് അന്ന് ആളുകൾ തീർത്ഥയാത്ര പോയിരുന്നത്. തീർത്ഥയാത്ര പോകുന്നില്ലെന്ന് പറയാറുള്ള വെളിച്ചപ്പാട് മറ്റുള്ളവർ എത്തിച്ചേരും മുമ്പ് അവിടെ എത്തിക്കഴിഞ്ഞിട്ടുണ്ടാകും. അത്, മറ്റുള്ളവർക്ക് ഒരു വിസ്മയമായിരുന്നു.

അങ്ങനെയിരിക്കെ, ഒരിക്കൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് ചോവന്മാർ അയാളെ വകവരുത്തി. കണ്ടുപിടിക്കപ്പെടില്ലെന്ന ധാരണയാൽ ജഡം കാട്ടിനുള്ളിൽ കുഴിച്ചുമൂടി. എന്നാൽ, തങ്ങളുടെ യജമാനന്‍റെ സുഹൃത്തിനോട് ബഹുമാനമുണ്ടായിരുന്ന പുലികൾ (അയ്യപ്പന്‍റെ നായ്ക്കൾ) ജഡം മാന്തി പുറത്താക്കി. കാട്ടാനകൾ ജഡം കണ്ടെത്തുകയും വെളിച്ചപ്പാടിന്‍റെ സുഹൃത്തുക്കൾ കാണാനിടയുള്ള ഒരിടത്തേക്ക് എടുത്തുകൊണ്ട് പോവുകയും ചെയ്തു. അപ്പോൾ ചോവർക്കിടയിൽ പടർന്നുപിടിച്ച വസൂരി, കോപിഷ്ടനായ ശാസ്താവ് (തിരുവിതാംകൂർ അതിർത്തിമലയിലെ ഈ ദൈവം ചാത്തൻ, സാത്താൻ, ശാസ്താൻ എന്നീ പേരുകളിലും അറിയപ്പെടുന്നു) അയച്ചതാണെന്ന് മറ്റൊരു വെളിച്ചപ്പാട് തുള്ളിപ്പറഞ്ഞു. മരിച്ച വെളിച്ചപ്പാടന്‍റെ ഒരു രൂപമുണ്ടാക്കി കൊലയാളികൾ ആരാധിക്കുവോളം വസൂരി ഒഴിഞ്ഞ് പോവുകയില്ലെന്നും അയാൾ പ്രഖ്യാപിച്ചു. ചോവർ രൂപമുണ്ടാക്കി, ഒരു പട്ടിക്കൂടിനോളം വലിപ്പമുള്ള ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. പിച്ചളകൊണ്ട് ഉണ്ടാക്കിയ ആ രൂപത്തിന് നാലിഞ്ചോളം ഉയരമുണ്ട്. താലനാനിയുടെ അനന്തരാവകാശി ആ ക്ഷേത്രത്തിലെ പൂജാരിയും അതിന്‍റെ ഗുണഭോക്താവുമായിത്തീർന്നു.' (പുറം 118-119)

കരിമലയരയൻ, താളനാനി അരയൻ, കോർമൻ അരയൻ തുടങ്ങിയവരായിരുന്നു ശബരിമലയിലെ ആദ്യകാല തന്ത്രിമാർ

പുലയരെക്കുറിച്ച്:- 'പുലയർക്കിടയിൽ സാധാരണ ഉപയോഗത്തിലുള്ള പേരുകൾ വളരെയൊന്നുമില്ല... പുരുഷന്മാർക്ക് സർവ്വസാധാരണമായിട്ടുള്ള പേരുകൾ അയ്യൻ (അച്ഛൻ അല്ലെങ്കിൽ പ്രഭു), ചാത്തൻ (ശാസ്ത്രാവ് അല്ലെങ്കിൽ അയ്യനാർ) വെളുത്താൻ (വെളുത്തവൻ), ചടയവൻ (രോമാവൃതൻ), കിളിയൻ (തത്ത), പാലി, അരങ്ങൻ എന്നിവയാണ്. സ്ത്രീകൾക്കിടയിൽ അയ്യി (അയ്യന്‍റെ സ്ത്രീരൂപം) എന്ന പേരുമുണ്ട്.' (പുറം 73-74)

നോക്കൂ, ശബരിമലയും, അയ്യപ്പൻ/ അയ്യൻ/ ശാസ്താവ് എന്ന ദേവതാസങ്കല്പവും ഈ പുസ്തകം രൂപപ്പെടുന്ന 1860 -കളിൽപോലും മല അരയരുടേതായിരുന്നു. മലയരയസഭയുടെ നേതാവ് പി.കെ. സജീവ് പറഞ്ഞതുപോലെ കരിമലയരയൻ, താളനാനി അരയൻ, കോർമൻ അരയൻ തുടങ്ങിയവരായിരുന്നു ശബരിമലയിലെ ആദ്യകാല തന്ത്രിമാർ/ പൂജാരിമാർ.
അയ്യൻ, അയ്യി, ശാസ്ത്രാവ് തുടങ്ങിയവ പുലയസമുദായത്തിലെ സ്ത്രീ-പുരുഷ നാമങ്ങളുമായിരുന്നു. ബ്രാഹ്മണസമൂഹത്തിലും 'പന്തളം കൊട്ടാരത്തിലും' അയ്യപ്പനെന്ന പേരില്ലാതിരുന്നതും ഇതുകൊണ്ടാണ്.

1900 -ത്തിന്‍റെ ആദ്യകാലങ്ങളിലാണല്ലോ താഴമൺ മഠം ശബരിമലയുടെ താന്ത്രികസ്ഥാനമേറ്റെടുക്കുന്നത്. അതിനുശേഷമാണ് മലയരയരെ, ഇതര ആദിവാസി-ദളിത് സമൂഹത്തെയൊക്കെ അവരുടെ സ്വാഭാവിക ജീവിത/ വിശ്വാസ മേഖലകളിൽനിന്ന്‌ ബ്രാഹ്മണാധികാര ഗൂഢാലോചന ആട്ടിപ്പുറത്താക്കിയതും അയ്യപ്പനെ അപഹരിച്ചതും ക്ഷേത്രത്തെപ്പറ്റിയുള്ള 'ആയിരക്കണക്കിന് വർഷങ്ങളുടെ' ഐതിഹ്യങ്ങൾ സമൂഹത്തെ വിശ്വസിപ്പിച്ചതും. ശബരിമലയിൽ മലയരയർക്ക് നേരിട്ട് പങ്കാളിത്തമുണ്ടായിരുന്ന തേനഭിഷേകം എന്ന ചടങ്ങിൽനിന്നുവരെ അവരെ ഒഴിവാക്കാൻ ഇക്കാലയളവിൽ ബ്രാഹ്മണാധികാരത്തിനായി. അവരുടെ തുടർച്ചയായ ഈ തലമുറയാണ് 'ആചാര'ങ്ങളുടെ പേരുപറഞ്ഞ് ശബരിമലയിൽനിന്ന് സ്ത്രീകളെ പുറത്താക്കുന്നത്.

കോടതിവിധി നടപ്പാക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്വത്തോടൊപ്പം തന്നെ സ്വാഭാവിക ജീവിത/ വിശ്വാസ സാഹചര്യങ്ങളിൽനിന്ന് അധികാരം അപ്രസക്തമാക്കിയ ഒരു ജനസമൂഹത്തിനൊപ്പവും അവരുടെ വിശ്വാസസ്വാതന്ത്ര്യത്തിനൊപ്പവും നിൽക്കേണ്ടതുണ്ട്. 

click me!