
കഴിഞ്ഞ ദിവസമാണ് തഴവ ആദിത്യ വിലാസം സ്കൂളിലെ വിദ്യാര്‍ഥിനിക്ക് താങ്ങായതിന്‍റെ പേരില്‍ അധ്യാപികയെ പുറത്താക്കാനുള്ള തീരുമാനം മാനേജ്മെന്‍റ് എടുത്തത്. സ്കൂളിന്‍റെ പേരിന് കളങ്കം വരുത്തിയെന്നാരോപിച്ചായിരുന്നു അത്. വിദ്യാര്‍ഥിനിയെ രണ്ടാനമ്മ ചട്ടുകം വച്ച് പൊള്ളിച്ചത് പുറത്തുകൊണ്ടു വന്നതിന്‍റെ പേരില്‍ രാജി എന്ന താല്‍ക്കാലിക അധ്യാപികയാണ് പഴി കേട്ടത്. ആ കുട്ടിക്ക് നന്മ ചെയ്തതിന്‍റെ പേരില്‍ ക്രൂശിക്കപ്പെട്ടാലും തനിക്കൊന്നുമില്ലെന്ന് രാജി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. ആ കുട്ടി തനിക്ക് മോളെപ്പോലെയായിരുന്നുവെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും രാജി വ്യക്തമാക്കുന്നു. ഈ പ്രശ്നത്തില്‍ തന്‍റെ കൂടെ നിന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞാണ് രാജി പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പ്രതികരിച്ചിരുന്നു. 'കൊല്ലം കരുനാഗപ്പള്ളിയിൽ ഒരു പിഞ്ചോമനയക്ക് നേരെ നടന്ന ക്രൂരത പുറത്തു കൊണ്ടുവന്നതിന് അധ്യാപികയ്ക്ക് ജോലി നഷ്ടപ്പെട്ടു എന്ന വാർത്ത മാധ്യമങ്ങളിൽ കണ്ടു. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണിത്. കുട്ടിക്കു നേരെ നടന്ന ക്രൂരത പുറത്തെത്തിച്ചതിന് അഭിമാനിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സംഭവിച്ച പിശക് ആ സ്കൂൾ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.' എന്ന് അദ്ദേഹം ഫേസ്ബുക്കിലും കുറിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് സ്കൂളിലെ രാജി എന്ന അധ്യാപിക സംഭവം വിശദമാക്കി ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്: ഞാൻ രാജി രാജ്. എന്‍റെ വീട് കൊല്ലം കരുനാഗപ്പള്ളി മാരാരിത്തോട്ടത്താണ്. കുറച്ച് ദിവസം മുമ്പ് തഴവ ആദിത്യ വിലാസം GLPs ലെ രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചതും. അത് സ്ക്കൂൾടീച്ചേഴ്സ് വഴി അധികാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ പെടുകയും അച്ഛനെയും രണ്ടാനമ്മയെയും പോലീസ് അറസറ്റ് ചെയ്യുകയും ചെയ്തിരുന്നു. ആ വിദ്യാലയത്തിലെ താൽക്കാലിക അദ്ധ്യാപികയാണ് ഞാൻ. ഇതുവരെ ഇത് സംബന്ധിച്ച് ഒരു fB പോസറ്റ് ഞാൻ ഇട്ടിട്ടില്ല അതിനാൽ എന്‍റെ നല്ലവരായ എല്ലാ സുഹൃത്തുക്കളും ഇത് ഒന്നു ശ്രദ്ധിക്ക്.
ഇത് സംഭവിച്ച മോളെ ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത് കഴിഞ്ഞ വർഷമാണ്. ബിനോയി എന്ന അദ്ധ്യാപകൻ മോളുമായി ഓഫീസിന്‍റെ വരാന്തയിൽവന്ന്, ഈ മോളുടെ തലയിൽ നിറയെ പേനാണ്. എന്ത് ചെയ്യാനാ എന്ന സാറിന്‍റെ വാക്കുകൾ കേട്ട് ആ കുട്ടിയെ പറ്റി തിരക്കിയപ്പോൾ അമ്മ ഇല്ലെന്നും, രണ്ടാനമ്മയോടും അച്ഛനോടുമൊപ്പമാണ് കുട്ടി താമസിക്കുന്നത് എന്നും പറഞ്ഞു.
പിന്നെ അവൾ എന്‍റെ മകളാകുകയായിരുന്നു ഉച്ചഭക്ഷണം കഴിച്ച് കഴിഞ്ഞ് അവൾ ഓടി സ്റ്റാഫ് റൂമിലെത്തും. മോൾക്ക് വേണ്ടി ഞാൻ എന്തങ്കിലും എന്‍റെ ബാഗിൽ കരുതിയിരിക്കും സ്വാതന്ത്ര്യത്തോടെ ബാഗ് തുറന്ന് എടുക്കും. വൈകുന്നേരത്തും അവൾക്ക് വേണ്ടത് എന്താണ് എന്ന് പറഞ്ഞ് മേടിപ്പിക്കും. ഇടയക്ക് പിണങ്ങും. അതിനേക്കാൾ വേഗത്തിൽ ഇണങ്ങും.
പെട്ടന്ന് തന്നെ അമ്മയും മോളുമായി മാറി ഞങ്ങൾ. സ്ക്കൂളിലെ ചില അധ്യാപകർക്ക് മാത്രമേ ഇത് ഇഷ്ട്ടപെട്ടുള്ളു, അന്നത്തെ പ്രധാന അദ്ധ്യാപികയായിരുന്ന ശോഭന ടീച്ചർ (ടീച്ചർ സർവ്വീസിൽ നിന്നും വിരമിച്ചു). സീനിയർ അദ്ധ്യാപിക ദ്രൗപതി ടീച്ചർ (ടീച്ചർ HM ആയി മറ്റൊരു സ്കൂളിലെക്ക് പോയി) ഹക്കീം സാർ, റജീന ടീച്ചർ, ബിനോയ് സാർ( സാറും ഇപ്പോൾ സ്കൂളിൽ ഇല്ല) അവിടത്തെ ആയമാർ പ്രീ പ്രൈമറി ടീച്ചർമാർ, ഇവരൊക്കെ ആ മോളോട് സ്നേഹത്തോടെയേ പെരുമാറിയിരുന്നുള്ളു.
അവൾ എന്നെ കാണുവാൻ വരുന്നതിനും മറ്റും വലിയ എതിർപ്പായിരുന്നു സ്റ്റാഫ് റൂമിൽ. മോള് വീട്ടിൽ ചെന്ന് രാജി അമ്മ എന്ന വാക്ക് പറഞ്ഞ് കേട്ട് അച്ഛനും രണ്ടാനമ്മയും സ്ക്കൂളിൽ എന്നെ കാണാൻ എത്തിയിരുന്നു. ആ കുട്ടി മാത്രമല്ല എല്ലാ കുട്ടികളെയും എന്‍റെ കുഞ്ഞുങ്ങൾ എന്ന രീതിയിലാണ് ഞാൻ കാണാറ്. ഈ പ്രശ്നത്തിൽ ഇടപെട്ടതിന് ഞാൻ ആ സ്ക്കൂളിൽ നിന്നും പുറത്തായി. H.M ന്‍റെയും മറ്റ് ചില അദ്ധ്യാപകരുടെയും തീരുമാനം മാത്രമായിരുന്നു അത് ,PTA .S MC .യുടെയും തീരുമാനങ്ങൾ കൂടി അറിയണമെന്ന് പറഞ്ഞപ്പോൾ ,H.M സ്കൂളിന്‍റെ രക്ഷാധികാരി ആയതിനാൽ HM മാത്രമാണ് തീരുമാനമെടുക്കുന്നത് എന്ന് HM ഉം സീനീയർ അദ്ധ്യാപികമാരും പറഞ്ഞു.
എന്നാൽ PTA കമ്മിറ്റിയുടെ പിന്തുണ കൂടാതെ എന്നെ പുറത്താക്കാൻ അധികാരമില്ല എന്ന് PTA ഇന്നലെ അറിയിച്ചു. തഴവായിലെ നല്ലവരായ നാട്ടുകാരും വാർഡ് മെമ്പറും എന്നോടൊപ്പം തന്നെ നിന്നു. ഞാൻ ആ കുട്ടിയുടെ കാര്യത്തിൽ ഇടപെടുന്നത് വലിയ കുറ്റമായി അധിക്ഷേപിച്ച സ്കൂൾ ടീച്ചേഴ്സ് അറിയുവാൻ വേണ്ടി പറയുകയാണ്
ഞാൻ രണ്ട് പ്രാവശ്യം ഈ മോളെ കൊല്ലത്ത് മഹിളാമന്ദിരത്തിൽ പോയി കണ്ടു. കൊല്ലം സബ്ബ് കളക്ടർ ചിത്ര IAS മാഡവുമായി കുട്ടിയുടെ കാര്യങ്ങൾ സംസാരിക്കുവാൻ ഞാനും വാർഡ് മെമ്പർ വിപിൻ മുക്കേലും പോവുകയും എല്ലാവിധ സഹായങ്ങളും മാഡം ഉറപ്പ് നൽകുകയും ചെയ്തു. എന്‍റെ ജോലി ഈ മോളെ സഹായിച്ചതിന്‍റെ പേരിൽ നഷ്ടപെടുകയാണെങ്കിൽ അതിന് ഈശ്വരൻ സാക്ഷി.
എനിക്ക് ഒപ്പം നിന്ന ഞാൻ അറിയുന്നതും അറിയാത്തതുമായ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.